ADVERTISEMENT

ബാലസോർ∙ അപകടത്തിന‌ു കാരണം പോയിന്റ് മെഷീനിൽ ഉണ്ടായ തകരാറാകാമെന്നു സിഗ്നൽ എൻജിനീയർമാർ. ടേൺ ഔട്ടുകൾ ക്രമീകരിക്കുന്ന പോയിന്റ് മെഷിന്റെ വയറിങ്ങിൽ ഉണ്ടായ തകരാർ അപകടത്തിനു കാരണമായിട്ടുണ്ടാകാം. പോയിന്റ് മെഷീനുകൾ സ്വിച്ച് മെഷീൻ എന്നും പറയുന്നു. ലൂപ്പ് ട്രാക്കിൽ ആദ്യം എത്തിയത് ഗുഡ്‌സ് ട്രെയിൻ ആണ്. രണ്ടാമതായി എത്തിയ കോറമാണ്ഡൽ മെയിൻ ട്രാക്കിൽ പ്രവേശിക്കുന്നതിന് പകരം ലൂപ്പ് ട്രാക്കിലേയ്ക്കു കടന്ന് ഗുഡ്‌സ് ട്രെയിനിൽ ഇടിക്കുകയായിരുന്നു. 

ഇടിയുടെ ആഘാതത്തിൽ തെന്നി മാറിക്കിടന്ന ട്രെയിൻ ബോഗികളിലേക്ക് സമാന്തര പാളത്തിലൂടെയത്തിയ ട്രെയിൻ ഇടിച്ചു കയറി. ട്രാക്ക് സ്വിച്ച് ചെയ്‌തപ്പോഴുണ്ടായ പിഴവാകാം അപകട കാരണമെന്നാണു റെയിൽവേയിൽനിന്നു വിരമിച്ച മുതിർന്ന സിഗ്നൽ എൻജിനീയർ പറയുന്നത്. പോയിന്റ് മെഷീന്റെ അറ്റകുറ്റപ്പണികൾ നടത്തിയപ്പോൾ വയറിങ്ങിൽ പിഴവ് ഉണ്ടായിരിക്കാനും സാധ്യതയുണ്ട്. അറ്റകുറ്റപ്പണികൾക്കുശേഷം ശരിയായ പരിശോധനകൾ നടത്താതിരുന്നതാകാം ഇതിനു കാരണമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. 

അപകട കാരണമടക്കം കൃത്യമായി പഠിക്കാനൊരുങ്ങുകയാണ് റെയിൽവേ. ഇതിനിടെ മൂന്ന് ട്രെയിനുകൾ ഉൾപ്പെട്ട വൻ ദുരന്തത്തിൽ മരണം 238 ആയി. 658 പേർക്കു പരുക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഉയർന്നേക്കുമെന്നാണു സൂചന. ഇന്നലെ രാത്രി ഏഴുമണിയോടെ ഷാലിമാർ – ചെന്നൈ കൊറമാണ്ഡൽ എക്സ്‌പ്രസാണ് ആദ്യം പാളം തെറ്റിയത്. കൊറമാമണ്ഡൽ എക്സ്‌പ്രസിന്റെ കോച്ചുകൾ ഗുഡ്‌സ് ട്രെയിനിന്റെ പിന്നിലേക്ക് ഇടിച്ചുകയറി. തൊട്ടടുത്ത ട്രാക്കിലേക്കു മറിഞ്ഞ ഏതാനും കോച്ചുകളിലേക്ക് യശ്വന്ത്പുർ–ഹൗറ  സൂപ്പർഫാസ്റ്റ് ഇടിച്ചുകയറി. യശ്വന്തപുർ ഹൗറ എക്സ്പ്രസിന്റെ രണ്ട് ബോഗികൾ പാളംതെറ്റുകയായിരുന്നു. രക്ഷാപ്രവർത്തിന് സൈന്യത്തെയും ദുരന്തനിവാരണസേനയെയും വിന്യസിച്ചിരുന്നു. അപകടത്തെതുടർന്ന് 48 ദീർഘദൂര ട്രെയിനുകൾ റദ്ദാക്കി. 38 ട്രെയിനുകൾ വഴിതിരിച്ചുവിട്ടു.

English Summary: Signal Engineers point out that the cause of the accident could be fault in the point machine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com