ADVERTISEMENT

ന്യൂഡൽഹി ∙ ബാലസോർ ട്രെയിൻ ദുരന്തത്തിൽ 275 പേർ മരിക്കാനും ആയിരത്തോളം ആളുകൾക്ക് പരുക്കേൽക്കാനും ഇടയായ സംഭവത്തിൽ സിഎജി (കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ) റിപ്പോർട്ട് ചൂണ്ടിക്കാട്ടി വിദഗ്ധർ. റെയിൽവേ അപകടങ്ങളെ സംബന്ധിച്ച് സിഎജി തയാറാക്കിയ റിപ്പോർട്ടാണ് ചർച്ചയാകുന്നത്. കഴിഞ്ഞ സെപ്റ്റംബറിലാണ് റെയിൽ സുരക്ഷയിലെ വിവിധ പിഴവുകൾ ചൂണ്ടിക്കാട്ടി സിഎജി റിപ്പോർട്ട് സമർപ്പിച്ചതെന്നാണു വിവരം. 

രാജ്യത്ത് ട്രെയിനുകളുടെ പാളംതെറ്റലിനെയും, കൂട്ടിയിടി ഒഴിവാക്കുന്നതിനായി റെയിൽവേ സ്വീകരിച്ച നടപടികളെയും പറ്റിയായിരുന്നു സിഎജിയുടെ പഠനം. കണ്ടെത്തിയ പോരായ്മകളെക്കുറിച്ച് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ട്രാക്ക് റെക്കോർഡിങ് വാഹനം ഉപയോഗിച്ച് റെയിൽവേ  പാളങ്ങളുടെ ഘടനകളടക്കം പരിശോധിച്ചാണ് സിഎജി റിപ്പോർട്ട് തയാറാക്കിയത്. ഈ പരിശോധനയിൽ 30 മുതൽ 100 ശതമാനം വരെയുള്ള പോരായ്‌മകളാണ് കണ്ടെത്തിയത്. 

രാജ്യത്ത് 2017 എപ്രിൽ മുതൽ 2021 മാർച്ച് വരെയുള്ള കാലയളവിൽ 422 ട്രെയിനുകൾ പാളംതെറ്റി. യഥാസമയം പാളങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്താത്തതും അനുവദനീയമായ പരിധിക്കപ്പുറമുള്ള ട്രാക്ക് മാറ്റങ്ങളും മോശം ഡ്രൈവിങ്ങും അമിതവേഗവുമെല്ലാം പാളംതെറ്റലുകൾക്ക് വഴിവയ്ക്കുന്നതായാണ് റിപ്പോർട്ടിലെ പരാമർശം. 275 അപകടങ്ങൾ ഓപ്പറേറ്റിങ് വിഭാഗത്തിന്റെ അശ്രദ്ധയിലാണുണ്ടായത്. പോയിന്റുകളുടെ തെറ്റായ ക്രമീകരണവും ഷണ്ടിങ് ഓപ്പറേഷനുകളിലെ പിഴവുകളുമാണ് 84 ശതമാനം അപകടങ്ങൾക്കും കാരണം.

റെയിൽവേയുടെ സുരക്ഷാക്രമീകരണങ്ങൾ ഉറപ്പുവരുത്തുന്നതിനുള്ള പ്രവൃത്തികൾക്കായി നീക്കിവച്ച ഫണ്ട് ഉപയോഗത്തിൽ കുറവുണ്ടായി. ട്രെയിനുകൾ സമയക്രമം പാലിക്കുന്നതിനും അപകട അന്വേഷണങ്ങൾ കൃത്യമായി നടപ്പാക്കുവാനും ശുപാർശയുണ്ട്. ഇതിന് പുറമെ റെയിൽവേയുടെ പ്രവർത്തനം കൃത്യമായി നിരീക്ഷിക്കുന്നതിനായി സംവിധാനം വേണമെന്ന ആവശ്യവും റിപ്പോർട്ടിലുണ്ട്.

ദുരന്തകാരണം കണ്ടെത്തിയതായും റിപ്പോർട്ട് പുറത്തുവിടുമെന്നും കേന്ദ്ര റെയിൽവേമന്ത്രി അശ്വിനി വൈഷ്‌ണവ് വ്യക്തമാക്കിയതിന് പിന്നാലെയാണ് സിഎജി റിപ്പോർട്ട് ചർച്ചയാകുന്നത്.  ഇലക്ട്രോണിക് ഇന്റർലോക്കിങ്ങിലുണ്ടായ പിഴവാണ് അപകട കാരണമെന്നാണ് മന്ത്രി വ്യക്തമാക്കിയിരുന്നത്. അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് റെയിൽവേ ബോർഡും നിഗമനങ്ങൾ പങ്കുവച്ചിരുന്നു. 

English Summary: Audit report about Rail Safety

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com