ADVERTISEMENT

മുംബൈ∙ യുവതിയെ കൊന്ന് മൃതദേഹം സ്യൂട്ട്കേസിലാക്കി കടലിൽ തള്ളിയ സംഭവത്തിൽ ഭർത്താവും ഭർതൃസഹോദരനും അറസ്റ്റിൽ. മുംബൈയിലെ നൈഗാവിലാണ് സംഭവം. നൈഗാവ് സ്വദേശിനിയായ അഞ്ജലി ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് മിന്റു സിങ്, സഹോദരൻ ചുഞ്ചുൻ എന്നിവരെയാണ് മിര ഭയന്ദർ വസായ് വിരാർ (എംബിവിവി) പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്. അഞ്ജലിയുടെ ഇടതുകൈയിൽ പച്ചകുത്തിയിരുന്നതാണ് പ്രതികളെ കണ്ടെത്തുന്നതിൽ നിർണായകമായതെന്ന് പൊലീസ് പറഞ്ഞു.

പൊലീസ് പറയുന്നത്: വെള്ളിയാഴ്ച രാവിലെ ഉത്താൻ ബീച്ചിൽ ഒരു യുവതിയുടെ മൃതദേഹം അടങ്ങിയ സ്യൂട്ട്കേസ് കരയ്ക്കടിഞ്ഞു. ഇത് കണ്ട പ്രഭാതസവാരിക്കാരൻ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് എത്തി പരിശോധിച്ചപ്പോൾ, തലയില്ലാതെ ശരീരം രണ്ടായി മുറിച്ചനിലയിൽ കണ്ടെത്തി. പോസ്റ്റ്‌മോർട്ടത്തിന് അയയ്‌ക്കുന്നതിന് മുന്‍പ് മൃതദേഹം പരിശോധിക്കുന്നതിനിടെ, മരിച്ചയാളുടെ ഇടതുകൈയിൽ പച്ചകുത്തിയ ‘ഓം’, ‘ത്രിശൂലം’ എന്നിവ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു.

മരിച്ചയാളുടെ കൈയിലെ രണ്ടു ചിഹ്നങ്ങളും പച്ചകുത്തിയ ആളെ കണ്ടെത്താന്‍ പൊലീസ് നായ്ഗാവ് പ്രദേശത്തെ 40-ലധികം ടാറ്റൂ കലാകാരന്മാരെ സന്ദർശിച്ചു. ഒരു ടാറ്റൂ കലാകാരൻ നൽകിയ വിവരം അനുസരിച്ച് യുവതി നൈഗാവ് ഈസ്റ്റിലെ രാജ് എമറാൾഡ് സൊസൈറ്റിയിലെ താമസക്കാരിയായ അഞ്ജലി സിങ് (27) ആണെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് അഞ്ജലിയുടെ ഭർത്താവ് മിന്റുവിനെ ചോദ്യം ചെയ്തു. ചോദ്യംചെയ്യലിൽ അഞ്ജലിയെ കൊലപ്പെടുത്തിയതാണെന്ന് പ്രതി സമ്മതിച്ചു.

കേറ്ററിങ് ബിസിനസിൽ ജോലി ചെയ്യുന്ന അഞ്ജലി ഇടയ്ക്കിടെ പുറത്തുപോകാറുണ്ട്. അഞ്ജലി തന്നെ വഞ്ചിക്കുകയാണെന്ന് സംശയിക്കാൻ ഇത് ഇടയാക്കിയെന്നു മിന്റു കുറ്റസമ്മതത്തിൽ പറഞ്ഞു. ഇതു സംബന്ധിച്ച് തർക്കങ്ങൾ പതിവായിരുന്നു. മേയ് 24നും സമാനമായ തർക്കമുണ്ടായി. തർക്കത്തിനിടെ മിന്റു, അഞ്ജലിയുടെ തല ചുമരിൽ ഇടിക്കുകയും തുടർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. 

പിന്നീട് സഹോദരൻ ചുഞ്ചുനെ മിന്റു വിളിച്ചുവരുത്തി. ഇരുവരും ചേർന്ന് ഒരു വലിയ കത്തി വാങ്ങി മൃതദേഹം രണ്ടായി മുറിച്ചു. തല വേർപെടുത്തി. മൃതദേഹത്തിന്റെ രണ്ട് കഷണങ്ങളും സ്യൂട്ട്കേസിൽ നിറച്ചു. അത് നൈഗാവിനടുത്തുള്ള കടലിൽ വലിച്ചെറിഞ്ഞു. തല മറ്റൊരിടത്ത് സംസ്കരിച്ചു. സ്യൂട്ട്‌കേസ് കടലിൽ തള്ളാൻ പുറപ്പെട്ടപ്പോൾ ഇരുവരും മിന്റുവിന്റെ രണ്ടു വയസ്സുള്ള മകനെയും കൂടെകൂട്ടി. 

കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി മിന്റുവിനെയും ചുഞ്ചുനെയും അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. യുവതിയുടെ തല കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ജൂൺ എട്ട് വരെ പൊലീസ് കസ്റ്റഡിയിൽ വിട്ട പ്രതികളെ ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തുവരികയാണ്. സ്യൂട്ട്‌കേസുമായി ഇരുവരും സ്‌കൂട്ടറിൽ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായി പൊലീസ് പറഞ്ഞു. 

English Summary: Mumbai: Two held for brutal murder of 27-year-old woman in Naigaon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com