സ്വീഡനിൽ ‘സെക്സ്’ കായിക ഇനമാക്കിയോ? സെക്സ് ചാംപ്യൻഷിപ് നടത്തുന്നുണ്ടോ?: സത്യം ഇതാണ്

Mail This Article
സ്റ്റോക്കോം∙ ‘സ്വീഡനിൽ െസക്സ് ചാംപ്യൻഷിപ് നടത്താൻ പോകുന്നു’– സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചയ്ക്കു വഴിവച്ച വാർത്തയായിരുന്നു ഇത്. ഇതോടെ നിരവധി വാർത്താ മാധ്യമങ്ങളും റിപ്പോർട്ട് ഏറ്റുപിടിച്ചു. എന്നാൽ ഇതു വ്യാജ വാർത്തയാണെന്ന സ്ഥിരീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു സ്വീഡിഷ് മാധ്യമം. വാർത്താ ഏജൻസിയായ ഗോട്ടർബോർഗ്സ് - പോസ്റ്റൻ ആണ് വാർത്തയ്ക്കു പിന്നിലെ വസ്തുത പുറത്തുകൊണ്ടുവന്നത്.
സ്വീഡനിൽ സെക്സ് സംബന്ധിച്ച കാര്യങ്ങൾക്കായി ഒരു ഫെഡറേഷൻ ഉണ്ട്. അതിന്റെ അധ്യക്ഷനായ ഡ്രാഗൻ ബ്രാക്റ്റിക് ഒരു സെക്സ് ചാംപ്യൻഷിപ് സംഘടിപ്പിക്കുന്നതിന്റെ ആശയം മുന്നോട്ടുവച്ചു. ലൈംഗികത മനുഷ്യരിൽ ചെലുത്തുന്ന ശാരീരികവും മാനസികവുമായ ആരോഗ്യ പ്രത്യാഘാതങ്ങളെ ഉയർത്തിക്കാട്ടുന്നതിനായിരുന്നു ചാംപ്യൻഷിപ്. ഈ വർഷം ജനുവരിയിലാണു നാഷനൽ സ്‌പോർട്‌സ് കോൺഫെഡറേഷനിൽ ഇതു സംബന്ധിച്ച അപേക്ഷ സമർപ്പിച്ചത്.
ഏപ്രിലിൽ സ്പോർട്സ് കോൺഫെഡറേഷൻ അപേക്ഷ തള്ളുകയായിരുന്നു. സെക്സ് ഒരു കായിക ഇനമായി കണക്കാക്കാൻ സാധിക്കില്ലെന്നു ചൂണ്ടിക്കാട്ടിയാണ് അപേക്ഷ തള്ളിയത്. സ്വീഡനിൽ നിരവധി സ്ട്രിപ്പ് ക്ലബ്ബുകൾ നടത്തുകയും സെക്സ് കായിക ഇനമാക്കണമെന്ന് വാദിക്കുന്ന ആളുമാണ് ഡ്രാഗൻ ബ്രാക്റ്റിക്.
∙ വ്യാജ വാർത്ത ഇങ്ങനെ
ജൂൺ എട്ടിനു സ്വീഡനിൽ സെക്സ് ചാംപ്യൻഷിപ് ആരംഭിക്കുമെന്നായിരുന്നു റിപ്പോർട്ട്. വിശദമായ നിയമാവലിയും പ്രത്യക്ഷപ്പെട്ടിരുന്നു. ‘മത്സരങ്ങൾ’ 45 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ ദൈർഘ്യമുള്ളതാണെന്നാണും ഓരോ പങ്കാളിക്കും 5 മുതൽ 10 വരെ പോയിന്റുകൾ ലഭിക്കുന്ന 16 വിഭാഗങ്ങൾ ഉണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. ആഴ്ചകളോളം നീണ്ടുനിൽക്കുന്ന ചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്നവർ എല്ലാ ദിവസവും ആറു മണിക്കൂർ എങ്കിലും മത്സരിക്കണമെന്നും നിയമാവലിയിലുണ്ടായിരുന്നു. 20 പേർ ചാംപ്യൻഷിപ്പിനായി റജിസ്റ്റർ ചെയ്തതായും റിപ്പോർട്ട് അവകാശപ്പെട്ടിരുന്നു. സ്വീഡിഷ് സർക്കാർ ഇതുസംബന്ധിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.
English Summary: A Sex Championship In Sweden? The Reality Of Viral News