‘പാന്റ് ഊരി മുണ്ടുടുപ്പിച്ച് വിജിലന്‍സ്’; കൈക്കൂലിയിൽ കുടുങ്ങി റവന്യു ഓഫിസര്‍
Mail This Article
തൃശൂര്‍∙ കോര്‍പറേഷനിലെ റവന്യു ഓഫിസര്‍ കെ.നാദിര്‍ഷ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയിലായി. വീടിന്റെ ഉടമസ്ഥാവകാശം മാറ്റാനുള്ള സര്‍ട്ടിഫിക്കറ്റിനായി 2000 രൂപയാണ് ഇയാൾ കൈക്കൂലി വാങ്ങിയത്. തൃശൂര്‍ കോര്‍പറേഷന്‍ മേഖല ഓഫിസിലെ റവന്യു ഓഫിസറായ കെ.നാദിര്‍ഷ വ്യാപകമായി കൈക്കൂലി വാങ്ങുന്നുവെന്നു പരാതി ഉയര്‍ന്നിരുന്നു.
കൂര്‍ക്കഞ്ചേരി മേഖല ഓഫിസിലെ ഉദ്യോഗസ്ഥനായിരുന്നു നാദിർഷ. കോര്‍പറേഷന്‍ കൗണ്‍സിലറായ രാഹുലിനോടാണ് കൂലിപ്പണിക്കാരനായ വ്യക്തി പരാതി പറഞ്ഞത്. വീടിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിനാണ് നാദിർഷ പണം ആവശ്യപ്പെട്ടത്. തൃശൂര്‍ വിജിലന്‍സ് ഡിവൈഎസ്പി: ജിം പോളിനു രേഖാമൂലം പരാതി നല്‍കി.
വിജിലന്‍സ് നല്‍കിയ 2,000 രൂപയുമായി പരാതിക്കാരന്‍ കോര്‍പറേഷന്‍ മേഖലാ ഓഫിസില്‍ എത്തി. നാദിർഷ പണം വാങ്ങി പാന്റിന്റെ കീശയില്‍ തിരുകി. ഉടനെ വിജിലന്‍സ് എത്തി കൈക്കൂലി പണമുള്ള പാന്റ് ഊരിയെടുത്തു. ഉദ്യോഗസ്ഥനെ മുണ്ടുടുപ്പിച്ചാണ് തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കിയത്. നാദിർഷയുടെ ക്വാര്‍ട്ടേഴ്സിലും വിജിലന്‍സ് പരിശോധന നടത്തി. ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കുമെന്നും വിജിലൻസ് അറിയിച്ചു.
English Summary: Revenue officer arrested for bribery at Thrissur