‘മരണകാരണം ജനിതകവൈകല്യമാകാം’; ഓസ്ട്രേലിയയിലെ ക്രൂരയായ പരമ്പരക്കൊലയാളിക്ക് ഒടുവിൽ മോചനം
Mail This Article
സിഡ്നി∙ തന്റെ നാലു മക്കളെ കൊലപ്പെടുത്തിയതിന് ഇരുപതു വർഷമായി ജയിലിലായിരുന്ന ഓസ്ട്രേലിയൻ സ്ത്രീക്ക് ഒടുവിൽ മോചനം. ഓസ്ട്രേലിയയുടെ ചരിത്രത്തിൽ ‘ഏറ്റവും നീചയായ പരമ്പരക്കൊലയാളി’ എന്നറിയപ്പെട്ടിരുന്ന കാത്‌ലീൻ ഫോൾബിഗ് (55) എന്ന സ്ത്രീയെയാണ് ഒടുവിൽ മോചിപ്പിച്ചത്. കുട്ടികൾ ജനിതക കാരണങ്ങൾ കൊണ്ട് മരണപ്പെട്ടതെന്ന കണ്ടെത്തലുകളെ തുടർന്നാണ് മോചനം. ഓസ്ട്രേലിയയുടെ നിയമചരിത്രത്തിൽ നീതി ലഭിക്കാൻ വൈകിയ കേസുകളിൽ ഒന്നായാണ് സംഭവത്തെ വിലയിരുത്തുന്നത്.
2003ലാണ് കാത്‌ലീനെതിരെ കുറ്റം ചുമത്തപ്പെടുന്നത്. തന്റെ മൂന്നു മക്കളുടെ കൊലപാതകത്തിനും നാലാമത്തെ കുട്ടിയുടെ മനഃപൂർവമല്ലാത്ത നരഹത്യയുമായിരുന്നു ചുമത്തിയിരുന്നത്. കുട്ടികൾ 1989 മുതൽ 1999വരെയായി 19 ദിവസം മുതൽ 19 മാസംവരെയുള്ള സമയത്തിൽ മരിക്കുകയായിരുന്നു. ഇവരുടെ മക്കളായ പാട്രിക്, സാറ, ലാറ, കാലേബ് എന്നിവരാണ് മരിച്ചത്. 1999ൽ ഇവരുടെ ഭർത്താവായിരുന്ന ക്രെയ്ഗ് ഫോൾബിഗ്ഗ് കൈമാറിയ സ്വകാര്യ ഡയറികളെ തുടർന്നായിരുന്നു കേസ്.
എന്നാൽ, ഇവർ കുട്ടികളെ കൊലപ്പെടുത്തിയെന്നാരോപിച്ച് ജയിലടയ്ക്കുകയായിരുന്നു. ഇതിനിടെ 2019 ഇവർക്കെതിരെ തെളിവുകൾ ഇല്ലെന്ന് കണ്ടെത്തി. തുടർന്ന് മുൻ ജഡ്ജ് ടോം ബതൂറ്സ്റ്റ് നടത്തിയ അന്വേഷണത്തിൽ ജനിതക വ്യത്യാസങ്ങളെ തുടർന്നാണ് കുട്ടികൾ മരിച്ചതെന്ന് തെളിയിക്കപ്പെടുകയായിരുന്നു. ഇതിനാലാണ് കാത്‌ലീനെതിരെ ചുമത്തിയ കുറ്റങ്ങളിൽ സംശയം നിലനിൽക്കുന്നതിനാൽ അവർക്ക് മാപ്പ് നൽകാനുള്ള തീരുമാനത്തിലെത്തിയതെന്ന് ന്യൂസൗത്ത് വെൽസ് അറ്റോർണി ജനറൽ മൈക്കൽ ഡാലേ പറഞ്ഞു.
കുട്ടികളുടെ മരണത്തിൽ അവ്യക്തതയുള്ളതിനാൽ കാത്‌ലീന്റെ മോചനത്തിനായി നിരവധി പേർ രംഗത്തെത്തിയിരുന്നു. 2021ൽ ഓസ്ട്രേലിയയിലും വിദേശത്തുമുള്ള ഒരുസംഘം ശാസ്ത്രജ്ഞർ ഫോൾബിഗ്ഗിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയിരുന്നു. കൃത്യമായ വിശദീകരണം നൽകാനാകാത്ത മരണങ്ങൾ മിക്കപ്പോഴും അപൂർവമായ ജനിതക പരിവർത്തനങ്ങളോ ജന്മനാ ഉള്ള വൈകല്യങ്ങളോ മൂലമാകാം സംഭവിക്കുന്നതെന്ന് പുതിയ ഫോറൻസിക് തെളിവുകൾ വ്യക്തമാക്കുന്നതായി ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടിരുന്നു.
English Summary: Woman jailed over infant deaths released