ട്രാക്കുകളും സിഗ്‌നൽ റൂമും പരിശോധിച്ചു, ജീവനക്കാരെയും കണ്ടു; കേസ് റജിസ്റ്റർ ചെയ്ത് സിബിഐ

Mail This Article
ബാലസോർ∙ ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തിൽ സിബിഐ കേസ് റജിസ്റ്റർ ചെയ്തു. അന്വേഷണം ഏറ്റെടുത്തതിനു പിന്നാലെയാണ് കേസ് റജിസ്റ്റർ ചെയ്തത്. റെയിൽവേ വകുപ്പിന്റെ അഭ്യർഥന പ്രകാരം ഒഡീഷ സർക്കാരിന്റെ സമ്മതത്തോടെയും കേന്ദ്ര സർക്കാരിന്റെ നിർദ്ദേശത്തിന്റെയും വെളിച്ചത്തിലാണ് കേസ് റജിസ്റ്റർ ചെയ്തത്. അന്വേഷണം ഏറ്റെടുത്തതിനു പിന്നാലെ സിബിഐ സംഘം ബാലസോറിലെ അപകടസ്ഥലം സന്ദർശിച്ചിരുന്നു.
കേസുമായി ബന്ധപ്പെട്ട് സിബിഐ ഇതുവരെ ഔദ്യോഗികമായി പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല. ഇന്നലെ രാത്രിയും സിബിഐ സംഘം അപകട സ്ഥലം സന്ദർശിച്ചിരുന്നു. 10 പേർ ഉൾപ്പെടുന്ന സംഘമാണ് ഇന്ന് ബാലസോറിലെത്തിയത്. അപകടം നടന്ന ട്രാക്ക് വിശദമായി പരിശോധിച്ച സംഘം, സിഗ്‌നൽ റൂമിലും പരിശോധന നടത്തി. ബാഹനഗ ബസാർ റെയിൽവേ സ്റ്റേഷനിലെ ഉദ്യോഗസ്ഥരുമായും സിബിഐ സംഘം സംസാരിച്ചു. ഇതിനു പിന്നാലെയാണ് കേസ് റജിസ്റ്റർ ചെയ്തത്.
ട്രെയിൻ അപകടത്തിനു പിന്നിൽ അട്ടിമറി സാധ്യതയുണ്ടെന്ന് റെയിൽവേ മന്ത്രാലയം ആവർത്തിച്ച് സംശയം പ്രകടിപ്പിക്കുന്നതിനിടെയാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അനാസ്ഥയാണോ അതോ ബോധപൂർവമുള്ള അട്ടിമറിയാണോ ബാലസോറിൽ സംഭവിച്ചത് എന്ന കാര്യത്തിൽ സിബിഐ അന്വേഷണം വ്യക്തത വരുത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. സ്റ്റേഷനിലെ റിലേ റൂമിൽ അട്ടിമറി നടന്നോ എന്ന് സിബിഐ അന്വേഷിക്കുമെന്ന് മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥൻ മനോരമയോടു പറഞ്ഞു.
ജൂൺ രണ്ടിന് വൈകിട്ട് ഏഴു മണിയോടെയാണ് ഒഡീഷയിലെ ബാലസോർ ജില്ലയിൽ ബഹനാഗ ബസാർ റെയിൽവേ സ്റ്റേഷനു സമീപം രാജ്യത്തെ നടുക്കിയ ട്രെയിൻ അപകടമുണ്ടായത്. ഷാലിമാറിൽനിന്നു ചെന്നൈയിലേക്കു പോയ കൊറമാണ്ഡൽ എക്സ്പ്രസ്, ബെംഗളൂരുവിൽനിന്നു ഹൗറയിലേക്കു പോയ യശ്വന്ത്പുര – ഹൗറ എക്സ്പ്രസ്, ഒരു ഗുഡ്സ് ട്രെയിൻ എന്നിവയാണ് അപകടത്തിൽപെട്ടത്.
കൊറമാണ്ഡൽ എക്സ്പ്രസിനും എതിർദിശയിൽനിന്നു വന്ന യശ്വന്ത്പുര – ഹൗറ എക്സ്പ്രസിനും ബഹനാഗ ബസാറിൽ പാസിങ് സിഗ്നൽ കൊടുത്തിരുന്നു. 2 ട്രെയിനുകളും അതതു മെയിൻ ട്രാക്കുകളിലൂടെ വൈകിട്ട് 6.55നാണു കടന്നുപോയത്. ആദ്യമെത്തിയത് കൊറമാണ്ഡൽ എക്സ്പ്രസാണ്. ചെന്നൈ ഭാഗത്തേക്കുള്ള ‘അപ്’ മെയിൻ ട്രാക്കിലൂടെ പോകേണ്ടിയിരുന്ന ട്രെയിൻ അതിനുപകരം ‘ലൂപ്’ ട്രാക്കിലേക്കു പ്രവേശിച്ച് അവിടെ നിർത്തിയിട്ട ഗുഡ്സ് ട്രെയിനിൽ ഇടിച്ചു. സ്റ്റേഷനിൽനിന്ന് 100 മീറ്റർ അകലെ ഇരുമ്പയിരുമായി നിർത്തിട്ടിരുന്നതായിരുന്നു ഈ ഗുഡ്സ് ട്രെയിൻ.
ഇടിയുടെ ആഘാതത്തിൽ കൊറമാണ്ഡലിന്റെ എൻജിനും 5 കോച്ചുകളും കീഴ്മേൽ മറിഞ്ഞു. ഇതടക്കം ആകെ 21 കോച്ച് പാളംതെറ്റി. കൊറമാണ്ഡലിന്റെ മറിഞ്ഞ കോച്ചുകൾ, 5 മിനിറ്റിനകം എതിർദിശയിൽനിന്നെത്തിയ യശ്വന്ത്പുര– ഹൗറ എക്സ്പ്രസിന്റെ പിൻഭാഗത്തെ കോച്ചുകളിൽ ഇടിച്ചു. ഇതോടെ ആ ട്രെയിനിന്റെ അവസാനമുണ്ടായിരുന്ന 2 കോച്ചും ബ്രേക് വാനും കീഴ്മേൽ മറിഞ്ഞു. ഹൗറ എക്സ്പ്രസിന്റെ 14 കോച്ചുകളും പാളംതെറ്റി. അപകടത്തിൽ 278 പേരാണ് മരിച്ചത്.
English Summary: CBI begins investigation into Balasore train accident; registers FIR