ന്യൂഡൽഹി∙ മോദി സർക്കാരിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി യുഎസിൽ നടത്തിയ പരാമർശങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ. സ്നേഹത്തിന്റെ കടയല്ല മറിച്ച് വെറുപ്പിന്റെ മേഗാ ഷോപ്പിങ് മാളാണ് രാഹുൽ തുറന്നതെന്ന് നഡ്ഡ കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി മോദിയുടെ കീഴിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങൾ ഉൾക്കൊള്ളാൻ ആകാത്തതു കൊണ്ടാണ് രാഹുൽ എപ്പോഴും വിമർശനങ്ങൾ ഉന്നയിക്കുന്നതെന്ന് നഡ്ഡ അറിയിച്ചു. ‘മറ്റു രാജ്യങ്ങൾ നിർമിച്ച വാക്സീനുകളെ രാഹുൽ പ്രകീർത്തിക്കുന്നു, എന്നാൽ ഇന്ത്യൻ നിർമിതികൾക്കെതിരെ ചൊദ്യമുയർത്തുന്നു. സർജിക്കൽ സ്ട്രൈക്കിനെ കുറിച്ച് രാഹുൽ ചോദ്യമുന്നയിക്കുന്നു... ഇവിടുത്തെ ജനവിഭാഗങ്ങൾക്കിടയിൽ ഭിന്നിപ്പ് സൃഷ്ടിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. സ്നേഹത്തിന്റെ കടയെ കുറിച്ച് അദ്ദേഹം പരാമർശിക്കുന്നു...എന്നാൽ വെറുപ്പിന്റെ മോഗാ ഷോപ്പിങ് മാളാണ് രാഹുൽ തുറന്നത്’–നഡ്ഡ പറഞ്ഞു.
നരേന്ദ്ര മോദി സർക്കാരിന്റെ ഒൻപത് വർഷങ്ങളെ കുറിച്ച് പരാമർശിക്കുന്ന ‘അമൃത് കാൽ കി ഓർ’ എന്ന പുസ്തകത്തിന്റെ പ്രകാശനത്തിന് എത്തിയതായിരുന്നു നഡ്ഡ. അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമായി വിഖ്യാതമായ ജാവിറ്റ്സ് സെന്ററിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഞായറാഴ്ച സംഘടിപ്പിച്ച പരിപാടിയിൽ പ്രസംഗിക്കവെ മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനം രാഹുൽ അഴിച്ചുവിട്ടിരുന്നു.
ഇന്ത്യയെന്ന കാർ റിയർവ്യൂ മിററിൽ നോക്കിയോടിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നിനു പിറകെ ഒന്നായി അപകടങ്ങൾ ക്ഷണിച്ചു വരുത്തുകയാണെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. ബിജെപിക്കും ആർഎസ്എസിനും മുന്നോട്ടു നോക്കാൻ കെൽപില്ലെന്നും ഭൂതകാലത്തിലേക്കു നോക്കിയാണ് അവർ രാജ്യം ഭരിക്കുന്നതെന്നും രാഹുൽ ആരോപിച്ചിരുന്നു.
English Summary: Nadda: Rahul has opened ‘nafrat ka shopping mall’