‘കർണാടകയുടെ വികസനത്തിന് തടസ്സം; ബിജെപിയുടെ ഏത് നിയമവും ഇല്ലാതാകും’
Mail This Article
ബെംഗളൂരു∙ ബിജെപിയുടെ ബസവരാജ് ബൊമ്മെ സർക്കാർ നടപ്പാക്കിയ ഗോവധ നിരോധന നിയമം കർണാടകയുടെ വികസനത്തിനു തടസ്സമായെന്നും വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചെന്നും കോൺഗ്രസ് നേതാവും മന്ത്രിയുമായ പ്രിയങ്ക് ഖർഗെ. ഈ നിഗമനം കോൺഗ്രസിന്റേതല്ല, ബിജെപി സർക്കാരിന്റെ സമയത്തെ ധനവകുപ്പിന്റേതാണെന്നും പ്രിയങ്ക് വ്യക്തമാക്കി.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ മകനാണു പ്രിയങ്ക്. സംസ്ഥാനത്തിന്റെ സാമ്പത്തിക – സാമൂഹിക വളർച്ചയ്ക്കു തടസ്സമാകുന്ന ഗോവധ നിരോധന നിയമം, ഹിജാബ് നിയമം തുടങ്ങിയവയുൾപ്പെടെ ബിജെപി കൊണ്ടുവന്ന പിന്തിരിപ്പൻ നിയമങ്ങൾ ഇല്ലാതാകുമെന്നും ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പ്രിയങ്ക് പറഞ്ഞു. ഗോവധ നിരോധന നിയമം പുനഃപരിശോധിക്കുമെന്ന മന്ത്രി കെ.വെങ്കിടേഷിന്റെ പ്രസ്താവനയ്ക്കെതിരെ ബിജെപി പ്രതിഷേധിക്കുന്നതിനിടെയാണ് പ്രിയങ്ക് നിലപാട് വ്യക്തമാക്കിയത്.
ബിജെപി നടപ്പാക്കിയ നിയമങ്ങൾ പിൻവലിക്കുന്നതു രാഷ്ട്രീയമായി തിരിച്ചടിയാകില്ലേയെന്ന ചോദ്യത്തിന്, ‘‘കോൺഗ്രസ് സർക്കാർ രാഷ്ട്രീയത്തിനല്ല, സമ്പദ്‌വ്യവസ്ഥയ്ക്കാണ് ഊന്നൽ നൽകുന്നത്’’ എന്നായിരുന്നു പ്രിയങ്കിന്റെ മറുപടി. ഗോവധ നിരോധന നിയമം ബിജെപിയുടെ നാഗ്‍പുരിലെ മേധാവിമാരെ സന്തോഷിപ്പിക്കാൻ മാത്രമുള്ളതായിരുന്നു. കർഷകരോ വ്യാപാര മേഖലയോ അതിൽ സന്തുഷ്ടരായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗോവധ നിരോധന നിയമം പിൻവലിക്കുന്നതു മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞിരുന്നു.
English Summary: "Any BJP Rule Can Go...": Karnataka Minister Over Cow Slaughter, Hijab Ban