മാവേലിക്കര∙ പുന്നമൂട്ടിൽ പിതാവ് ആറു വയസ്സുള്ള മകളെ വെട്ടിക്കൊലപ്പെടുത്തിയത് മദ്യലഹരിയിലെന്നു പ്രാഥമിക വിവരം. കഴുത്തിൽ വെട്ടേറ്റ കുട്ടി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ആശുപത്രിയിലെത്തിച്ചത് മരിച്ച നിലയിലായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. അതേസമയം, പ്രതിക്കു മാനസിക പ്രശ്നമുണ്ടായിരുന്നുവെന്നും നാട്ടുകാർ പറയുന്നു.
പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്ര ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നക്ഷത്രയുടെ പിതാവ് മഹേഷിനെ (38) പൊലീസ് പിടികൂടി. രാത്രി ഏഴരയോടെയാണു ആക്രമണം. മഴു ഉപയോഗിച്ചാണ് നക്ഷത്രയെ വെട്ടിക്കൊലപ്പെടുത്തിയത്. തൊട്ടടുത്ത് മഹേഷിന്റെ സഹോദരിയുടെ വീട്ടിൽ താമസിക്കുന്ന അമ്മ സുനന്ദ(62) ബഹളം കേട്ട് ഓടിച്ചെല്ലുമ്പോൾ വെട്ടേറ്റ് സോഫയിൽ കിടക്കുന്ന നക്ഷത്രയെയാണ് കണ്ടത്. ബഹളം വച്ചുകൊണ്ട് പുറത്തേക്കോടിയ സുനന്ദയെ പിന്തുടർന്നെത്തി മഹേഷ് ആക്രമിച്ചു. സുനന്ദയുടെ കൈയ്ക്ക് വെട്ടേറ്റു. ഇവരെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികളെ മഴു കാട്ടി ഭീഷണിപ്പെടുത്തി ആക്രമിക്കാനും മഹേഷ് ശ്രമം നടത്തി.
English Summary: Mavelikara girl murder case