ADVERTISEMENT

ന്യൂഡൽഹി ∙ സർക്കാർ ഇടപെടലിനെ തുടർന്നു രാജ്യത്തെ വിമാനനിരക്ക് 14 മുതൽ 61 ശതമാനം വരെ കുറയ്ക്കാനായെന്നു കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ഡൽഹിയിൽനിന്നു വിവിധയിടങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കിലാണു കുറവുണ്ടായത്. ജൂൺ ആറിനു ചേർന്ന വ്യോമയാന ഉപദേശക സമിതി യോഗത്തിലാണു തീരുമാനമെടുത്തതെന്നു കേന്ദ്രമന്ത്രി വ്യക്തമാക്കി.

‘‘ഡൽഹിയിൽനിന്ന് ശ്രീനഗർ, ലേ, പുണെ, മുംബൈ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളിലെ പരമാവധി ടിക്കറ്റ് നിരക്ക് 14 മുതൽ 61 ശതമാനം വരെ കുറച്ചതിൽ ഞാൻ സന്തുഷ്ടനാണ്. ജൂൺ ആറിനാണു തീരുമാനമെടുത്തത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും (ഡിജിസിഎ) വ്യോമയാന മന്ത്രാലയവും പ്രതിദിന വിമാനനിരക്കുകൾ നിരീക്ഷിക്കുന്നുണ്ട്’’– ജ്യോതിരാദിത്യ സിന്ധ്യ മാധ്യമങ്ങളോടു പറഞ്ഞു.

വിപണിയിലെ വിവിധ ഘടകങ്ങൾ വിലയിരുത്തി ടിക്കറ്റ് നിരക്ക് നിശ്ചയിക്കാനുള്ള അവകാശം വിമാനക്കമ്പനികൾക്കാണ്. പ്രത്യേക അൽഗോരിതം ഉപയോഗിച്ചാണു നിരക്ക് തീരുമാനിക്കുന്നത്. സ്വകാര്യ വിമാനക്കമ്പനികൾക്ക് അവരുടേതായ രീതിയിൽ സാമൂഹിക ഉത്തരവാദിത്തമുണ്ട്. വിവിധ വിഭാഗങ്ങളിൽ നിരക്ക് ഉയർത്തുമ്പോൾ വിമാനക്കമ്പനികൾ നിയന്ത്രണം പാലിക്കണമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

അതേസമയം, യുഎഇയിൽ 26നു മധ്യവേനൽ അവധി തുടങ്ങാനിരിക്കെ, കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് വിമാനക്കമ്പനികൾ മൂന്നിരട്ടിയാക്കി. ഇന്ത്യൻ, വിദേശ എയർലൈനുകളെല്ലാം വർധനയുടെ കാര്യത്തിൽ ഒറ്റക്കെട്ടാണ്. കഴിഞ്ഞ മാസം കേരളത്തിലേക്കു 12,000 രൂപയ്ക്കു വരെ കിട്ടിയിരുന്ന വൺവേ ടിക്കറ്റ് അവധി തുടങ്ങുന്നതോടെ 35,000 രൂപയ്ക്കു മുകളിലാവും. 26ന് നാട്ടിലേക്കു പോകാൻ ഇപ്പോൾ ടിക്കറ്റെടുക്കുകയാണെങ്കിൽ നാലംഗ കുടുംബത്തിനു കുറഞ്ഞത് ഒന്നര ലക്ഷം രൂപയാകും.

English Summary: Air Fares Down By Up To 61% After Centre's Move: Minister Jyotiraditya Scindia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com