ഈരാറ്റുപേട്ട ∙ ചലച്ചിത്ര സംവിധായകൻ നജീം കോയ താമസിച്ചിരുന്ന ഈരാറ്റുപേട്ടയിലെ ഹോട്ടൽ മുറിയിൽ എക്സൈസ് നടത്തിയ റെയ്ഡ് ആരുടെ സന്ദേശത്തെത്തുടർന്ന് എന്നത് അഭ്യൂഹമായി തുടരുന്നു. നജീമിന്റെ പക്കൽ ലഹരിമരുന്നുണ്ടെന്നു രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നാണു പരിശോധന നടത്തിയതെന്നാണ് എക്സൈസ് ഇന്റലിജൻസിന്റെ വിശദീകരണം.
എന്നാൽ, മദ്യപിക്കുകയോ പുകവലിക്കുകയോ പോലും ചെയ്യാത്ത തന്നെ മനഃപൂർവം കുടുക്കാൻ നടത്തിയ ശ്രമമാണ് ഇതെന്നാണു നജീം പറയുന്നത്. തിങ്കളാഴ്ച രാത്രി രണ്ടു മണിക്കൂറോളമാണ് എക്സൈസ് സംഘം നജീമിന്റെ മുറിയിൽ പരിശോധന നടത്തിയത്. ഒടിടി വെബ് സീരീസിന്റെ ചിത്രീകരണത്തിനായി ഈരാറ്റുപേട്ടയിൽ എത്തിയതാണ് ഇദ്ദേഹം. ഹോട്ടൽ മുറിയിലെ കർട്ടന്റെ തയ്യൽഭാഗം വരെ അഴിച്ചു പരിശോധിച്ചു. ഒന്നും കണ്ടെത്താൻ കഴിയാതെ ക്ഷമാപണവും നടത്തിയാണ് ഉദ്യോഗസ്ഥർ മടങ്ങിയത്.
തുടർന്നാണു നജീം മുഖ്യമന്ത്രിക്കുൾപ്പെടെ പരാതി നൽകിയത്. ചലച്ചിത്രരംഗത്തും വെബ്സീരീസ് രംഗത്തും തന്റെ ഭാവിയും അവസരങ്ങളും നശിപ്പിക്കാൻ ശ്രമിച്ചവരെ കണ്ടെത്തണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് ഇദ്ദേഹം.
Content Highlight: Excise Raid at Film Director Najeem Koya's Hotel Room