ADVERTISEMENT

ജയ്പുർ∙ മുഖ്യമന്ത്രി സ്ഥാനത്തേക്കില്ലെന്നും യുവ നേതൃത്വത്തെ പ്രോത്സാഹിപ്പിക്കുമെന്നും മുഖ്യമന്ത്രി അശോക് ഗെലോട്ട് പരസ്യമായി പ്രഖ്യാപിച്ചാൽ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ രാജസ്ഥാനിൽ കോൺഗ്രസ് അധികാരം നിലനിർത്തുമെന്ന് പാർട്ടി എംഎൽഎ ഭരത് സിങ് കുന്ദൻപുർ. യുവാക്കൾക്ക് വഴിയൊരുക്കുന്നതിനായി തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്ന് താൻ തീരുമാനിച്ചതായും രാജസ്ഥാൻ കോൺഗ്രസിന്റെ ചുമതലയുള്ള സുഖ്‌ജീന്ദർ സിങ്‌ രൺധാവയെ സന്ദർശിച്ച ശേഷം ഭരത് സിങ് മാധ്യമങ്ങളോട് പറഞ്ഞു.

‘കസേരയോടുള്ള അഭിനിവേശം മദ്യത്തിന്റെ ലഹരിയേക്കാൾ കൂടുതലാണ്’ എന്നു പറഞ്ഞ ഭരത് സിങ്, ‘രാജസ്ഥാനിൽ കോൺഗ്രസ് സർക്കാർ ആവർത്തിച്ചുവരുന്നത് കാണണമെന്നും താൻ മുഖ്യമന്ത്രി സ്ഥാനത്തേക്കില്ലെന്നും യുവാക്കളെ പ്രോത്സാഹിപ്പിക്കുമെന്നും ഗെലോട്ട് വാർത്താസമ്മേളനം വിളിച്ച് പരസ്യമായി പറഞ്ഞാൽ തിരഞ്ഞെടുപ്പ് ഭൂപടം മാറും’ എന്നും വ്യക്തമാക്കി. മുൻ ഗെലോട്ട് സർക്കാരിന്റെ കാലത്ത് മന്ത്രിയായിരുന്ന ഭരത് സിങ്, കോട്ടയിലെ സംഗോഡ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. 

അഴിമതിയിൽ പങ്കുണ്ടെന്ന് ആരോപിച്ച് ഖനവകുപ്പ് മന്ത്രി പ്രമോദ് ജെയിൻ ഭയ്യക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തെഴുതിയ ഭരത് സിങ്, താൻ ആർക്കും എതിരല്ലെന്നും ശരിയായതിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും പറഞ്ഞു. മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും അഴിമതി വിഷയം ഉന്നയിക്കുന്നതിനെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ, ‘ഞങ്ങൾ വെവ്വേറെ വ്യക്തികളാണ്. അദ്ദേഹം അദ്ദേഹത്തിന്റെ രീതിയിൽ ചെയ്യുന്നു. ഞാൻ എന്റെ രീതിയിൽ ചെയ്യുന്നു’ എന്നായിരുന്നു ഭരത് സിങ്ങിന്റെ മറുപടി. പ്രശ്നങ്ങൾ ഉന്നയിക്കാനും ക്ഷമയോടെ കേൾക്കാനും കോൺഗ്രസിൽ മാത്രമേ കഴിയൂവെന്നും ബിജെപിയിൽ ആണെങ്കിൽ പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു.

English Summary: "If Ashok Gehlot Announces...": Congress MLA On Chief Minister Post

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com