കൊച്ചി∙ മുന്‍ എസ്എഫ്ഐ നേതാവ് കെ.വിദ്യ എറണാകുളം മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ നിര്‍മിച്ചത് പാലക്കാട് പത്തിരിപ്പാല ഗവ. കോളജിലെ നിയമനത്തിന് ശേഷമെന്ന് നിഗമനം. മുന്‍ പരിചയം അവകാശപ്പെടാതെയാണ് പത്തിരിപ്പാല കോളജില്‍ നിയമനം നേടിയത്. വിദ്യ കോളജില്‍ സമര്‍പ്പിച്ച ബയോഡേറ്റ പുറത്തുവന്നു.
പത്തിരിപ്പാല ഗവ. കോളജിലെ മലയാളം വകുപ്പിൽ കെ.വിദ്യ ജോലി ചെയ്തിരുന്നെങ്കിലും അഭിമുഖ സമയത്ത് പ്രവൃത്തി പരിചയം ഉള്ളതായി അറിയിച്ചിട്ടില്ലെന്ന് കോളജ് അധികൃതർ പറഞ്ഞു. 2021 ഒക്ടോബര്‍ മുതല്‍ 2022 മേയ് വരെയാണ് വിദ്യ ഇവിടെ ജോലി ചെയ്തത്. ഇതിനുശേഷമാണ് വ്യാജ രേഖയുണ്ടാക്കിയത് എന്നാണ് പ്രാഥമിക നിഗമനം. കാസർകോട് കരിന്തളം ഗവ. കോളജിൽ വ്യാജരേഖ നൽകി ജോലി നേടിയത് 2022 ജൂണിലാണ്.
വിദ്യയുടെ പിഎച്ച്ഡി പ്രവേശനം സംബന്ധിച്ചും ആരോപണമുയർന്ന സാഹചര്യത്തിൽ, അതു പരിശോധിക്കാൻ കാലടി സംസ്കൃത സർവകലാശാലയും തീരുമാനിച്ചു. വിദ്യയുടെ പിഎച്ച്ഡി പ്രവേശനം ക്രമവിരുദ്ധമാണെന്ന റിപ്പോർട്ട് ഉണ്ടായിട്ടും അന്നത്തെ വൈസ് ചാൻസലർ നടപടി എടുത്തില്ലെന്ന ആരോപണം ശക്തമാണ്.
വിദ്യയെ സർവകലാശാലയിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ടും തട്ടിപ്പിനെ കുറിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ടും മുൻ സിൻഡിക്കേറ്റ് അംഗവും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ ലിന്റോ പി.ആന്റു വിദ്യാഭ്യാസ മന്ത്രിക്കും വൈസ് ചാൻസലർക്കും പരാതി നൽകി. വിദ്യക്കെതിരെ മഹാരാജാസ് കോളജ് പൂർവ വിദ്യാർഥി സംഘടനയും രംഗത്തെത്തിയിട്ടുണ്ട്.
Content Highlight: K Vidya's Palakkad Pathirippala College Appointment