തിരുവനന്തപുരം∙ ഗസ്റ്റ് ലക്ചറർ നിയമനത്തിന് മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജ രേഖ ചമച്ച മുൻ എസ്എഫ്ഐ നേതാവ് വിദ്യയെ കൈവിട്ട് സിപിഎം. ‘എന്നാലും എന്റെ വിദ്യേ’ എന്ന ഫേസ്ബുക് പോസ്റ്റുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി രംഗത്ത് എത്തി. വിദ്യ വ്യാജ രേഖ ചമച്ചതിൽ തനിക്ക് വിഷമമുണ്ടെന്നും പി.കെ. ശ്രീമതി മനോരമ ന്യൂസിനോട് പറഞ്ഞു.
വിദ്യയെ സംരക്ഷിക്കില്ലെന്ന് കഴിഞ്ഞ ദിവസം പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദനും വ്യക്തമാക്കിയിരുന്നു. വ്യാജ രേഖ ചമച്ചതിലൂടെ വിദ്യ ചെയ്തത് വലിയ തെറ്റാണെന്ന ബോധ്യത്തിലാണ് സിപിഎം. പാർട്ടി സെക്രട്ടറി മുതൽ ഒരു നേതാവും വിദ്യയെ പിന്തുണച്ച് എത്തിയില്ല. അതിനിടെയാണ് എന്നാലും എന്റെ വിദ്യ എന്ന ഫെയ്സ്ബുക്ക് പോസ്റ്റുമായി പി.കെ. ശ്രീമതി രംഗത്തു വന്നത്. വിദ്യ തനിക്ക് അറിയാവുന്ന കുട്ടിയാണെന്നും പിഎച്ച്ഡിക്ക് ആശംസ പറഞ്ഞയച്ച ഒരാൾ ഇങ്ങനെ ചെയ്തുവെന്നതിൽ വിഷമമുണ്ടെന്നും പി.കെ.ശ്രീമതി പറഞ്ഞു.
പി.കെശ്രീമതി വിഷമം രേഖപ്പടുത്തി കൊണ്ടിട്ട ഫേയ്സ്ബുക്ക് പോസ്റ്റിനെ ട്രോളൻമാരും വെറുതെ വിട്ടില്ല. ജനാധിപത്യ മഹിളാ അസോസിയേഷൻ സമ്മേളനത്തിൽ മികച്ച കഥയ്ക്കുള്ള പുരസ്ക്കാരം വിദ്യയ്ക്ക് പി.കെ.ശ്രീമതി നൽകുന്ന ചിത്രമാണ് മറുപടിയായി എത്തിയത്. മഹാരാജാസ് കോളജ് പ്രിൻസിപ്പൽ നൽകിയ പരാതിയിൽ കെ.വിദ്യയ്ക്കെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസ് എടുത്തതിലൂടെ പഴയ എസ്എഫ്ഐ പ്രവർത്തകയോടുള്ള സർക്കാർ സമീപനം വ്യക്തമാക്കിയെങ്കിലും അറസ്റ്റിലേക്കു പോകാത്തതിൽ പ്രതിപക്ഷം ദുരൂഹത സംശയിക്കുന്നുണ്ട്. കാലടി സംസ്കൃത സർവകലാശാലയിൽ വിദ്യയുടെ പിഎച്ച്ഡി പ്രവേശനം സംബന്ധിച്ചുള്ള പരാതിയിൽ പരിശോധന നടത്താൻ സർവകലാശാല തീരുമാനിച്ചിരിക്കുമ്പോഴാണ് പാർട്ടിയും കൈവിടുന്നു എന്ന സൂചന നേതാക്കൾ പ്രതികരണത്തിലൂടെ നൽകുന്നത്.
English Summary: P.K.Sreemathy on K.Vidhya's fake certificate controversy