ADVERTISEMENT

ചണ്ഡീഗഡ്∙ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം ഭഗവന്ത് സിങ് മാനിനു നവ്‌ജ്യോത് സിങ് സിദ്ദു നൽകിയ സമ്മാനമാണെന്ന് സിദ്ദുവിന്റെ ഭാര്യ നവ്ജ്യോത് കൗർ. കോൺഗ്രസ് നേതാവ് നവ്‌ജ്യോത് സിങ് സിദ്ദു പഞ്ചാബ് മുഖ്യമന്ത്രിയാകണമെന്ന് എഎപി അധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേ‌ജ്‌രിവാൾ ആഗ്രഹിച്ചിരുന്നെന്നും എന്നാൽ സ്വന്തം പാർട്ടിയെ ഒറ്റിക്കൊടുക്കേണ്ടെന്നു തീരുമാനിച്ചതിനാലാണ് ഭഗവന്ത് മാൻ മുഖ്യമന്ത്രിയായതെന്നും നവ്ജ്യോത് കൗർ പറഞ്ഞു. ഭഗവന്ത് മാനും നവ്ജ്യോത് സിദ്ദുവും തമ്മിലുള്ള വാക്പോരിന്റെ പശ്ചാത്തലത്തിലാണ് കൗറിന്റെ അവകാശവാദങ്ങൾ.

‘‘മുഖ്യമന്ത്രി ഭഗവന്ത് മാൻ, നിങ്ങളുടെ നിധി വേട്ടയിൽനിന്ന് മറഞ്ഞിരിക്കുന്ന ഒരു രഹസ്യം ഞാൻ ഇന്നു തുറക്കട്ടെ. നിങ്ങൾ ഇരിക്കുന്ന മാന്യമായ കസേര നിങ്ങളുടെ വലിയ സഹോദരൻ നവ്‌ജ്യോത് സിദ്ദു  നിങ്ങൾക്ക് സമ്മാനിച്ചതാണെന്ന് നിങ്ങൾ അറിയണം. പഞ്ചാബിനെ സിദ്ദു നയിക്കണമെന്ന് നിങ്ങളുടെ ഏറ്റവും മുതിർന്ന നേതാവ് ആഗ്രഹിച്ചിരുന്നു.’’– നവജ്യോത് കൗർ ട്വീറ്റ് ചെയ്തു.

എഎപി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ പഞ്ചാബിനെ നയിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ മാർഗങ്ങളിലൂടെ സിദ്ദുവിനെ സമീപിച്ചിരുന്നതായി കൗർ അവകാശപ്പെട്ടു. 2022 ഫെബ്രുവരിയിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടിയതിനു പിന്നാലെയാണ് പഞ്ചാബിൽ എഎപി സർക്കാർ രൂപീകരിക്കുകയും ഭഗവന്ത് മാൻ മുഖ്യമന്ത്രിയാകുകയും ചെയ്തത്.

‘‘നമ്മുടെ സംസ്ഥാനത്തോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശത്തെക്കുറിച്ച് അറിഞ്ഞുകൊണ്ട് പഞ്ചാബിനെ നയിക്കാൻ വിവിധ മാർഗങ്ങളിലൂടെ കേജ്‌രിവാൾ അദ്ദേഹത്തെ സമീപിച്ചു. പാർട്ടിയെ ഒറ്റിക്കൊടുക്കാൻ ആഗ്രഹിക്കാത്തതിനാലും പഞ്ചാബിന്റെ വികസനത്തിന്റെ കാര്യത്തിൽ ശക്തരായ രണ്ട് ആളുകൾ ഏറ്റുമുട്ടിയേക്കാമെന്നും കരുതി നിങ്ങൾക്ക് അദ്ദേഹം അവസരം തരികയായിരുന്നു.’’– കൗർ അവകാശപ്പെട്ടു. പഞ്ചാബിന്റെ ക്ഷേമമാണ് നവജ്യോത് സിദ്ദുവിന്റെ ഏക പരിഗണനയെന്നും അതിനായി അദ്ദേഹം എല്ലാം ത്യജിച്ചുവെന്നും അവർ പറഞ്ഞു

വിജിലൻസ് നിരീക്ഷണത്തിലുള്ള ഒരു പഞ്ചാബി ദിനപത്രത്തിന്റെ എഡിറ്റർ‌ക്കു പിന്തുണ പ്രഖ്യാപിച്ച് ജലന്തറിൽ പ്രതിപക്ഷ പാർട്ടികൾ ഒത്തുകൂടിയതിനെ ഞായറാഴ്ച ഭഗവന്ത് മാൻ വിമർശിച്ചിരുന്നു. ഇതിനെതിരെ നവ്ജ്യോത് സിങ് സിദ്ദു രംഗത്തെത്തി. ഡൽഹിയിൽനിന്നുള്ള നിർദേശപ്രകാരം ജനാധിപത്യത്തെ ജാഗ്രതാ സംവിധാനമാക്കുന്നവരും റിമോട്ട് കൺട്രോളിൽ അകപ്പെട്ട് പഞ്ചാബിനെ പണയം വയ്ക്കുന്നവരും ഇപ്പോൾ സദാചാര പ്രഭാഷണങ്ങളിൽ മുഴുകുകയാണെന്ന് സിദ്ദു പരിഹസിച്ചു.

വിജിലൻസ് ബ്യൂറോ നിരീക്ഷണത്തിൽ കഴിയുന്ന പഞ്ചാബി പത്രമായ ‘അജിത്’ എഡിറ്റർ ഇൻ ചീഫ് ബർജീന്ദർ സിങ് ഹംദർദിന് പിന്തുണ പ്രഖ്യാപിച്ചാണ് പാർട്ടി ഭേദമന്യേ നിരവധി നേതാക്കൾ ജൂൺ ഒന്നിന് ഒത്തുകൂടിയത്. ജലന്തറിൽ 315 കോടി രൂപയുടെ ജങ്-ഇ-ആസാദി സ്മാരകം നിർമിച്ചതിന്റെ ഫണ്ട് ദുരുപയോഗം ചെയ്തെന്നാണ് ബർജീന്ദറിനെതിരായ പരാതി.

English Summary: In Bhagwant Mann vs Navjot Singh Sidhu, Wife Navjot Kaur's Big Revelation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com