തിരുവനന്തപുരം∙ സിപിഎം ഭരിക്കുന്ന പുളിക്കൽ പഞ്ചായത്തിലെ വിവാദ പ്ലാസ്റ്റിക്ക് മാലിന്യ പ്ലാന്റിന് സ്റ്റോപ്പ് മെമ്മോ നൽകാത്തതിൽ മനംനൊന്ത് റസാഖ് പയമ്പ്രോട്ട് പഞ്ചായത്ത് ഓഫിസിനുള്ളിൽ തൂങ്ങിമരിക്കാനിടയായ സംഭവം സംബന്ധിച്ച് ഐജിയുടെ നേതൃത്വത്തിൽ പ്രത്യേകസംഘം രൂപീകരിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കു കത്തു നൽകി.
നേരത്തേ വിഷപ്പുക ശ്വസിച്ചാണ് റസാഖ് പയമ്പ്രോട്ടിന്റെ സഹോദരൻ ബഷീർ മരിച്ചതെന്ന് കഴിഞ്ഞ ദിവസം അവരുടെ വീട് സന്ദർശിച്ച ബന്ധുക്കൾ പറയുകയുണ്ടായി. ഇതേത്തുടർന്ന് പ്ലാന്റിന് സ്റ്റോപ്പ് മെമ്മോ കൊടുക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ റസാഖ് പഞ്ചായത്തിൽ കയറിയിറങ്ങിയെങ്കിലും അദ്ദേഹം നൽകിയ അപേക്ഷ സിപിഎം ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതി അവഗണിക്കുകയായിരുന്നു. ഇതിൽ മനംനൊന്ത് പഞ്ചായത്ത് ഓഫിസിനു മുന്നിൽ തൂങ്ങി മരിച്ചത് പഞ്ചായത്ത് അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ ഗുരുതര വീഴ്ചയുടെ ഫലമാണെന്ന് രമേശ് ചെന്നിത്തല കത്തിൽ ചൂണ്ടിക്കാട്ടി.
രണ്ടു ജീവനുകൾ നഷ്ടപ്പെട്ട സംഭവം ഗൗരവമേറിയതാണ്. ഇതിനു കാരണക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരികതന്നെ വേണം. ഇക്കാര്യത്തിൽ ഐജിയിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ ഒരു അന്വേഷണം അനുവാര്യമാണ്. പ്ലാസ്റ്റിക്ക് മാലിന്യ പ്ലാന്റിന് പ്രദേശത്ത് അനുമതി നൽകരുതെന്നും മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
English Summary: Ramesh Chennithala's letter to CM Pinarayi Vijayan demanding investigation in Razak Payambrottu's death