‘കെ ഫോണിന് എന്തിനാണ് ചൈനയിൽനിന്ന് കേബിൾ?; കേരളത്തിന്റെ ഇടപാട് സംശയകരം’
Mail This Article
ന്യൂഡൽഹി ∙ കെ ഫോൺ പദ്ധതിയിൽ ചൈനീസ് കമ്പനിയുമായുള്ള കേരളത്തിന്റെ ഇടപാട് സംശയകരമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ചൈനീസ് കമ്പനിയെ ആശ്രയിക്കേണ്ട സാഹചര്യം എന്തായിരുന്നുവെന്ന് വിശദീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘‘നമ്മൾ ഒരു രാജ്യത്തിനും എതിരല്ല. എന്നാൽ ഒരു ഉൽപന്നത്തിന്റെ സ്രോതസ്സ് വിശ്വസനീയമായിരിക്കണം. സുരക്ഷാ പ്രാധാന്യമുള്ള മേഖലയാണിത്. കെ ഫോൺ വിഷയത്തിൽ ചൈനീസ് കമ്പനിയെ ആശ്രയിക്കേണ്ട സാഹചര്യം എന്തായിരുന്നു?. ഇന്ത്യയിൽ നിരവധി കമ്പനികൾ ഇത്തരം കേബിൾ ഉത്പാദിപ്പിക്കുന്നുണ്ട്. അതിനാൽ എന്തിനാണ് ചൈനയിൽ നിന്നും കേബിൾ വാങ്ങിയത് എന്ന് വിശദീകരിക്കേണ്ടതുണ്ട്. ഇതുവരെ പദ്ധതിയുമായി ബന്ധപ്പെട്ട പരാതികളൊന്നും ലഭിച്ചിട്ടില്ല’’– രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
2020ൽ ഇന്ത്യയും ചൈനയും തമ്മിൽ സംഘർഷമുണ്ടായതിനു ശേഷം ടെലികോം മേഖലയിൽ ദേശീയ സുരക്ഷാവിഭാഗത്തിന്റെ നിർദേശങ്ങളുണ്ടായിരുന്നു. വിശ്വസനീയമായ കമ്പനികളിൽ നിന്നും വിശ്വസനീയമായ ഉൽപന്നങ്ങൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് ടെലികോം സർവീസ് കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
English Summary: Why is Kerala importing Chinese cables for KFON project: Rajeev Chandrasekhar