ADVERTISEMENT

എറണാകുളം∙ പി.എം.ആര്‍ഷോയുടെ പരാതിയിലെ ഗൂഢാലോചന കേസില്‍ മഹാരാജാസ് പ്രിന്‍സിപ്പല്‍ വി.എസ്. ജോയിയെ ക്രൈംബ്രാ‍ഞ്ച് സംഘം ചോദ്യംചെയ്തു. വിവാദത്തിനു പിന്നില്‍ ഗൂഢാലോചനയില്ലെന്ന് പ്രിന്‍സിപ്പല്‍ മൊഴി നല്‍കി. കേസില്‍ രണ്ടാം പ്രതിയാണ് പ്രിന്‍സിപ്പല്‍. സാങ്കേതിക പിഴവാണെന്നതിന്റെ തെളിവുകള്‍ കൈമാറിയെന്ന് വി.എസ്.ജോയ് പറഞ്ഞു.

വിവാദത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് ആർഷോ ഡിജിപിക്ക് പരാതി നൽകിയത്. പരാതി കൊച്ചി കമ്മിഷണർക്കു കൈമാറിയിരുന്നു. അന്വേഷിച്ച് തുടർനടപടി സ്വീകരിക്കാൻ നിർദേശിച്ചാണ് കൊച്ചി കമ്മിഷണർക്ക് ഡിജിപി പരാതി കൈമാറിയത്.

മഹാരാജാസ് കോളജിലെ ഇന്റഗ്രേറ്റഡ് പിജി പ്രോഗ്രാം ഇൻ ആർക്കിയോളജി ആൻഡ് മെറ്റീരിയൽ കൾചറൽ സ്റ്റഡീസിന്റെ മൂന്നാം സെമസ്റ്റർ പരീക്ഷയുടെ മാർക്ക് ലിസ്റ്റില്‍ ഒരു വിഷയത്തിലും ആർഷോയ്ക്കു മാർക്കോ ഗ്രേഡോ ഇല്ലെങ്കിലും ‘പാസ്ഡ്’ എന്നു രേഖപ്പെടുത്തിയിരുന്നതാണ് വിവാദമായത്. ആദ്യം ആർഷോയെ തള്ളിപ്പറഞ്ഞ കോളജ് അധികൃതർ പിന്നീട്, സാങ്കേതിക തടസ്സം മാത്രമാണെന്നു വ്യക്തമാക്കിയിരുന്നു.

എറണാകുളം ജില്ലയിൽ പ്രവേശിക്കരുതെന്ന ജാമ്യ വ്യവസ്ഥ നിലനിൽക്കുന്നതിനാൽ മൂന്നാം സെമന്ററിലെ ഒരു പരീക്ഷയും താൻ എഴുതിയിട്ടില്ലെന്നാണ് ആർഷോയുടെ വാദം. പ്രചരിക്കുന്ന മാർക്ക് ലിസ്റ്റിൽ പറയുന്ന വിദ്യാർഥികൾക്കൊപ്പമല്ല താൻ പഠിച്ചതെന്നും അത് 2021 ബാച്ചിന്റെ ഫലമാണെന്നും ആർഷോ വ്യക്തമാക്കിയിരുന്നു. 2022 ബാച്ചിലാണ് പഠിച്ചത്. ചിലരുടെ ഇടപെടലിന്റെ ഭാഗമായാണ് മാർക്ക് ലിസ്റ്റ് പ്രചരിച്ചതെന്നും ആര്‍ഷോ വ്യക്തമാക്കിയിരുന്നു.

അതേസമയം, എഴുതാത്ത പരീക്ഷ ‘വിജയിച്ച’ സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന പി.എം.ആർഷോയുടെ വാദം മഹാരാജാസ് കോളജ് ഗവേണിങ് കൗൺസിൽ തള്ളിയിരുന്നു. സോഫ്റ്റ്‌വെയർ തകരാർ മൂലമാണ് ആർഷോയുടെ പേരു പട്ടികയിലുൾപ്പെട്ടത്. ഇതുപോലെ വേറെയും വിദ്യാർഥികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും തകരാർ പരിഹരിക്കാൻ നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററിനോട് (എൻഐസി) ആവശ്യപ്പെട്ടുവെന്നും ചെയർമാൻ എൻ.രമാകാന്തൻ പറഞ്ഞു.

English Summary: The crime branch questioned Maharajas College principal
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com