കോഴിക്കോട്∙ പരസ്യ പ്രസ്താവനകള്‍ ഗുണം ചെയ്യുമോ എന്ന് ചിന്തിക്കേണ്ടത് നേതാക്കളെന്ന് കോൺഗ്രസ് എംപി കെ.മുരളീധരന്‍. എ, ഐ ഗ്രൂപ്പുകളുടെ യോഗം ശരിയോ തെറ്റോ എന്ന് പറയുന്നില്ല. ഗ്രൂപ്പ് തര്‍ക്കം രൂക്ഷമായാല്‍ 2004 ലെ ഗതി 2024 ലും വരുമെന്ന് അദ്ദേഹം പറഞ്ഞു.
തന്‍റെ മണ്ഡലത്തിലെ ബ്ലോക്ക് പ്രസിഡന്‍റിനെ അറിഞ്ഞത് പത്രത്തിലൂടെയെന്ന് പറഞ്ഞ കെ.മുരളീധരന്‍, എല്ലാകാലത്തും ഇങ്ങനെയൊക്കെയാണ് നടന്നിട്ടുള്ളതെന്നും ഒരുമിച്ച് നില്‍ക്കണമെന്നും ആവശ്യപ്പെട്ടു. ബ്ലോക് പുനഃസംഘടനയിൽ കൂടിയാലോചനയുമുണ്ടായില്ലെന്നും പറഞ്ഞവാക്ക് പാലിച്ചില്ലെന്നും എം.കെ.രാഘവൻ എംപി ആരോപിച്ചതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
പറവൂർ മണ്ഡലത്തിൽ ‘പുനർജനി’ പദ്ധതിക്കു വിദേശപണപ്പിരിവ് നടത്തിയെന്ന പരാതിയിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതു സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് വി.ഡി.സതീശനെതിരെ കേസെടുത്ത് കോണ്‍ഗ്രസിനെ പേടിപ്പിക്കേണ്ടെന്നും‘ഇതുകൊണ്ട് സതീശന് ഒരു ചുക്കും സംഭവിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
English Summary: K Muraleedharan on Leaders Public Response