തിരുവനന്തപുരം∙ എസ്എഫ്ഐ ജില്ലാ സമ്മേളനത്തില്‍ സംസ്ഥാന സമിതി അംഗത്തിനെതിരെ ലഹരിമരുന്ന് ആരോപണം. തിരുവനന്തപുരത്തുനിന്നുള്ള സംസ്ഥാന സമിതി അംഗം നിരഞ്ജൻ മദ്യപിക്കുന്ന ചിത്രം പുറത്തുവന്നിരുന്നു. എന്നിട്ടും നടപടിയെടുത്തില്ലെന്ന് പാറശാല, വിതുര കമ്മിറ്റികളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നു. ലഹരിമരുന്ന് ഉപയോഗം തെളിവുസഹിതം പുറത്തുവന്നിട്ടും എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് ചോദ്യവും ഉയർന്നു.
കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ ആള്‍മാറാട്ട വിവാദത്തിലും രൂക്ഷവിമര്‍ശനം ഉയർന്നു. സംഭവത്തിൽ ജില്ലാ നേതാക്കൾക്കും പങ്കെന്ന് ആരോപണമുണ്ടായി. ഒളിവിൽ തുടരുന്ന നേതാവ് വിശാഖ് എസ്എഫ്ഐയെ പ്രതിസന്ധിയിലാക്കി. ഏരിയ കമ്മിറ്റിയുടെ അറിവോടെ ആയിരുന്നില്ല ആൾമാറാട്ട ശ്രമം. സംഭവം എസ്എഫ്ഐയ്ക്ക് നാണക്കേട് ഉണ്ടാക്കി. സംഭവത്തിൽ മുഴുവൻ പേർക്കെതിരെയും നടപടി വേണമെന്നും സമ്മേളനത്തില്‍ ആവശ്യമുയർന്നു.
ജില്ലാ സെക്രട്ടറി എസ്.കെ.ആദര്‍ശിന് പ്രായം കൂടുതലെന്നും സമ്മേളനത്തില്‍ ആരോപണമുണ്ടായി. ആദർശിന് 26 വയസ്സു കഴിഞ്ഞു. എന്നിട്ടും ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിലനിർത്തി. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യത മാത്രമുള്ള സെക്രട്ടറി എന്നും പരിഹാസമുയർന്നു. തുടർന്ന് നേതാക്കള്‍ എസ്എസ്എല്‍സി ബുക്കുമായി സമ്മേളനത്തിനെത്താന്‍ സിപിഎം ജില്ലാ സെക്രട്ടറി നിര്‍ദേശം നല്‍കി. പ്രായം മറച്ചുവച്ച് കമ്മിറ്റികളിൽ എത്തുന്ന വരെ തടയാനാണിത്. യൂണിവേഴ്സിറ്റി കോളജിലെ കുത്തുകേസിലെ പ്രതിയെ എസ്എഫ്ഐ ഏരിയ സെക്രട്ടറിയാക്കിയതിലും വിമർശനം ഉയർന്നു.
English Summary: SFI District Conference - Updates