ADVERTISEMENT

കൊച്ചി∙ ബിജെപിയിൽനിന്ന് രാജിവച്ചത് അവിടെ പ്രവർത്തിക്കാൻ ഇടമില്ലാത്തതിനാലെന്ന് സംവിധായകൻ രാമസിംഹൻ അബൂബക്കർ (അലി അക്ബർ). രാഷ്ട്രീയക്കാരനെന്നും കലാകാരനമെന്നുമുള്ള നിലയ്ക്ക് ബിജെപിയിൽ ഇടം ലഭിച്ചില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സ്ഥാനമാനങ്ങൾ ലഭിക്കാത്തതു കൊണ്ടാണ് രാജിയെന്ന വിമർശനം അദ്ദേഹം തള്ളിക്കളഞ്ഞു. ബിജെപിയിൽ തന്നോട് ഒരു തരം തൊട്ടുകൂടായ്മ ഉണ്ടായിരുന്നുവെന്നും രാമസിംഹൻ ആരോപിച്ചു. ബിജെപിയിൽനിന്ന് രാജിവച്ചപ്പോൾ അത് നന്നായി എന്നു പറഞ്ഞവരാണ് കൂടുതൽ പേരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മനോരമ ന്യൂസിനോടു സംസാരിക്കുമ്പോഴാണ് രാമസിംഹൻ രാജിക്കാര്യത്തിൽ ആദ്യമായി പ്രതികരിച്ചത്.

‘‘ഒരു രാഷ്ട്രീയ പാർട്ടിയിൽ നിൽക്കുമ്പോൾ അവിടെ പ്രവർത്തിക്കാനുള്ള സാഹചര്യം വേണം. സംഘപരിവാർ എന്ന അർഥത്തിൽത്തന്നെയാണ് ഞാൻ ബിജെപിയിൽ ചേർന്നത്. ഞാനൊരു ധർമ്മവാദിയാണ്, ധർമ്മ പ്രചാരകനാണ്. ആ രീതിയിൽത്തന്നെയാണ് ബിജെപിയിൽ ചേർന്നതും പ്രവർത്തിച്ചതും. ബിജെപിയിൽ ചേർന്നതിനു ശേഷം ഞാൻ കൊടുവള്ളിയിൽ തിരഞ്ഞെടുപ്പിൽ മത്സരിച്ചു. അതുവരെ ബിജെപിക്ക് അവിടെനിന്ന് കിട്ടാത്തത്ര വോട്ടു നേടുകയും ചെയ്തു. 11,585 വോട്ടാണ് അവിടെ ലഭിച്ചതെന്നാണ് എന്റെ ഓർമ. കൊടുവള്ളിയിൽ ബിജെപിക്ക് ഒരിക്കലും അത്രയ്ക്ക് വോട്ടു കിട്ടിയിട്ടില്ല. പിന്നീട് ഞാൻ സംസ്ഥാന സമിതിയിലെത്തി. തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായാൽ സംസ്ഥാന സമിതിയിൽ വരുന്നത് സ്വാഭാവികമായ നടപടിയാണ്. പക്ഷേ എന്നിട്ടും രാഷ്ട്രീയ പ്രവർത്തനത്തിനോ കലാകാരനെന്ന നിലയ്ക്കുള്ള പ്രവർത്തനത്തിനോ ഉള്ള ഇടം ബിജെപിയിൽ ലഭിച്ചില്ല’ – രാമസിംഹൻ പറഞ്ഞു.

എല്ലാവർക്കും വീതിച്ചുനൽകാൻ ബിജെപിക്ക് കേരളത്തിൽ അധികാര സ്ഥാനങ്ങളില്ല എന്ന സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ നിലപാടിനെ രാമസിംഹൻ വിമർശിച്ചു. ‘‘മേയറെ കിട്ടണമെങ്കിൽ ആദ്യം ജയിക്കണ്ടേ? എന്തു ബാലിശമായ അഭിപ്രായമാണ് അദ്ദേഹം പറഞ്ഞത്? ഒരു മേയറെ ഉണ്ടാക്കാനല്ലേ നമ്മളെല്ലാം ശ്രമിച്ചത്. അതിനല്ലേ ഞങ്ങളെല്ലാം വന്നത്. മേയറെ ഉണ്ടാക്കണമെങ്കിൽ അതിനായി പ്രവർത്തിക്കണം. ബിജെപിയുടെ പ്രവർത്തകരെ വിശ്വാസത്തിലെടുക്കണം. അവരുടെ കൂടെ നിൽക്കണം. വേരില്ലാത്ത മരങ്ങൾ ചെരിഞ്ഞുവീഴും. പാർട്ടി അതിന്റെ അനുയായികളെ അറിയണം.’

‘‘കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പ്രചാരണ രംഗത്തുണ്ടായിരുന്ന ടി.പി.സെൻകുമാർ ഉൾപ്പെടെയുള്ളവർ എന്തുകൊണ്ട് ഇപ്പോഴും പുറത്തുനിൽക്കുന്നത്? അങ്ങനെ മഴയത്തു നിർത്തേണ്ടയാളാണോ അദ്ദേഹം? പാർട്ടിയിലേക്കു വരുന്ന സിനിമാക്കാർ ഉൾപ്പെടെയുള്ളവർ വിട്ടുപോകുന്നത് ആരുടെ കുറ്റമാണ്? ആരാണ് എല്ലാവരെയും ചേർത്തു നിർത്തേണ്ടത്?’

‘‘ഞങ്ങളൊന്നും മേയർ സ്ഥാനം തേടി വന്നതല്ല. അക്കാര്യത്തിൽ സുരേന്ദ്രന് തെറ്റുപറ്റി. നിൽക്കാൻ പറ്റാത്തിടത്ത് നിൽക്കാതിരിക്കുക, ഒഴിഞ്ഞു മാറുക. ഈ നിലപാട് പിൻപറ്റിയാണ് രാജിവച്ചത്. അല്ലാതെ പ്രത്യേക ഉദ്ദേശ്യം വച്ചിട്ടോ സ്ഥാനമാനങ്ങൾ കിട്ടാത്തതുകൊണ്ടോ അല്ല. സ്ഥാനമാനങ്ങളായിരുന്നു ലക്ഷ്യമെങ്കിൽ അധികാരമില്ലാത്ത ബിജെപിയുടെ ഒപ്പം നിൽക്കേണ്ട കാര്യമില്ലല്ലോ.’

ബിജെപി പല നേതാക്കൾക്കെതിരെയും നടപടി എടുക്കുന്നത് എന്തിനാണെന്ന് അറിയില്ലെന്നും രാമസിംഹൻ തുറന്നടിച്ചു. കേരളത്തിലെ ബിജെപിയുടെ അവസ്ഥ കേന്ദ്രനേതൃത്വവും കണ്ടില്ലെന്നു നടിക്കുകയാണ്. ഹൈന്ദവ വിഷയങ്ങളിൽ ബിജെപി നേതൃത്വം വേണ്ടവിധം ഇടപെടുന്നില്ല. സംസ്ഥാന അധ്യക്ഷൻ സുരേന്ദ്രൻ കോഴിക്കോടുകാരനായിട്ടും തളിക്ഷേത്ര വിഷയത്തിൽ ഇടപെട്ടില്ല. ചില കാര്യങ്ങളെ കോംപ്രമൈസ് വിശ്വാസികളെ വേദനിപ്പിക്കുന്നുവെന്നും രാമസിംഹൻ ചൂണ്ടിക്കാട്ടി.

English Summary: Ramasimhan Responds To Criticisms Of K Surendran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com