ADVERTISEMENT

കോഴിക്കോട്∙ ഭര്‍ത്താവിന്‍റെ സഹോദരനെതിരായ ലൈംഗിക പീഡനപരാതിയില്‍ പൊലിസ് കേസെടുക്കാന്‍ തയാറാകുന്നില്ലെന്ന് 21കാരിയായ അതിജീവിത. മലപ്പുറം വാഴക്കാട് പൊലിസ് സ്റ്റേഷനാണ് അതിജീവിതയോട് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ആവശ്യപ്പെട്ടത്. സമാനതകളില്ലാത്ത പീഡനമാണ് ഭര്‍തൃവീട്ടില്‍ നടന്നതെന്ന് കോഴിക്കോട് സ്വദേശിയായ അതിജീവിത മനോരമ ന്യൂസിനോട് പറഞ്ഞു. എന്നാല്‍ പരാതിക്കാരിയുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നാണ് പൊലിസ് വാദം.

‘ഭർത്താവ് ഗൾഫിൽ പോയി ഒരാഴ്ച കഴിഞ്ഞാണ് അയാൾ മോശമായി പെരുമാറാൻ തുടങ്ങിയത്. ഉമ്മ കാൻസർ രോഗിയാണ്. ഉമ്മ ആശുപത്രിയിൽ പോയ ഒരു ദിവസം അയാൾ എന്നെ കയറി പിടിച്ചു. ഞാൻ തള്ളി മാറ്റിയപ്പോൾ അയാൾ പോയി. എന്നാൽ വീണ്ടും ഇത് ആവർത്തിക്കാൻ തുടങ്ങി. ഒരു ദിവസം കട്ടിലിലേക്ക് തള്ളിയിട്ട് ഉപദ്രവിക്കാൻ നോക്കിയപ്പോൾ കാലു കൊണ്ട് ചവിട്ടി കഷ്ടിച്ചാണ് രക്ഷപ്പെട്ടത്’– യുവതി പറ‍ഞ്ഞു. 

ഇയാളുടെ ഉപദ്രവത്തെ കുറിച്ച് ഭർതൃ വീട്ടിൽ പറഞ്ഞപ്പോൾ തന്നെ കള്ളിയാക്കാനാണ് നോക്കിയതെന്നും യുവതി പറയുന്നു. സ്വർണത്തിന്റെ പേരിൽ ഉൾപ്പെടെ തന്നെ വീട്ടുകാർ ഉപദ്രവിച്ചിട്ടുണ്ടെന്നും യുവതി പറഞ്ഞു. ഉപദ്രവം തുടർന്നപ്പോൾ പൊലീസിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നും യുവതി പറയുന്നു. ‘ഇവര് തല്ലിയത് ഞാൻ വാഴക്കാട് എസ്ഐയെ വിളിച്ച് പറഞ്ഞു. എന്നാൽ എസ്ഐയ്ക്ക് വീട്ടിലേക്ക് വന്ന് അന്വേഷിക്കാൻ കഴിയില്ലെന്ന് പറഞ്ഞു. പൊലീസ് ജീപ്പും വനിത പോലീസും അവിടെയില്ല എന്ന് പറഞ്ഞു. പിന്നീട് രണ്ടു തവണ പൊലീസ് സ്റ്റേഷനിൽ പോയെങ്കിലും എസ്ഐയെ കാണാനായില്ല. മൂന്നാമത് പോയി കണ്ട് പരാതി നൽകിയെങ്കിലും എസ്ഐ അത് ഗൗരവത്തിലെടുത്തില്ല. 

ഞാൻ പറയുന്നതൊന്നും അവർ കേൾക്കുന്നുണ്ടായിരുന്നില്ല. നിന്റെ ഭാവി പോകും ഒത്തുതീർപ്പാക്കാം, ഇതൊക്കെ അഞ്ചു കൊല്ലമെടുക്കുമെന്നാണ് അവർ പറഞ്ഞത്. കൂടെയുണ്ടായിരുന്ന ഉപ്പയോടെ എന്നെ കേസിൽ കുടുക്കി അകത്തിടുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി’– യുവതി അറിയിച്ചു. 

വാഴക്കാട് പൊലീസ് കേസെടുക്കാത്തതിനാൽ എസ്പിക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. പിന്നീട് മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്നും പെൺകുട്ടി അറിയിച്ചു. പെൺകുട്ടിയുടെ മൊഴിയും അവരുടെ അമ്മയുടെ മൊഴിയും തമ്മിൽ വൈരുദ്ധ്യമുള്ളതിനാലാണ് കേസെടുക്കാത്തത് എന്നാണ് വാഴക്കാട് പൊലീസിന്റെ വിശദീകരണം. അതേസമയം പൊലീസിനെ സ്വാധീനിച്ചതാണ് ഭർതൃ വീട്ടുകാരെന്നാണ് പെൺകുട്ടിയുടെ ആരോപണം. 

English Summary: Rape survivor against police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com