ADVERTISEMENT

തിരുവനന്തപുരം ∙ വിദ്യാർഥികൾ വ്യാജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കുന്നത് ഒഴിവാക്കാൻ ഡിജി ലോക്കർ  സംവിധാനം കൊണ്ടുവരാന്‍ ആലോചിക്കുന്നതായി കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ. വിദ്യാർഥി പ്രവേശനവുമായി ബന്ധപ്പെട്ട് കോളജുകളിൽനിന്നും സർവകലാശാലയ്ക്കു നൽകുന്ന മുഴുവൻ രേഖകളും ഡിജി ലോക്കറിൽ സൂക്ഷിക്കും. കേന്ദ്രസർക്കാരിന്റെ ഡിജി ലോക്കർ വാലറ്റിൽ ചേർത്താൽ സർവകലാശാലയ്ക്ക് പരിശോധിക്കാന്‍ കഴിയുമെന്നും പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ് പ്രസ് പരിപാടിയിൽ അദ്ദേഹം പറഞ്ഞു.

കേരളത്തിനു പുറത്തുള്ള സർവകലാശാലയിൽ പഠിച്ചതിന്റെ സർട്ടിഫിക്കറ്റ് വിദ്യാർഥി ഹാജരാക്കിയാൽ പരിശോധിച്ച് ഉറപ്പു വരുത്തേണ്ടത് കോളജാണ്. കോളജുകളുടെ പരിശോധനയിൽ അലംഭാവം ഉണ്ടായിട്ടുണ്ട്. സർട്ടിഫിക്കറ്റുകൾ ഇനി മുതൽ പ്രിൻസിപ്പൽമാർ പരിശോധിക്കണമെന്നും അക്കാര്യം രേഖാമൂലം യൂണിവേഴ്സിറ്റിയെ അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. കേരള സർവകലാശാല കേരളത്തിനു പുറത്തുള്ള നിരവധി സർവകലാശാലകളുടെ സിലബസ് പരിശോധിച്ച് വിദ്യാർഥികൾക്ക് എലിജിബിലിറ്റി സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്. കേരള സർവകലാശാലയുടെ കോഴ്സുമായി 60 ശതമാനത്തിലധികം സാമ്യം സിലബസിനുണ്ടോ എന്നു മാത്രമാണ് നോക്കുന്നത്.

വിദ്യാർഥി ഹാജരാക്കുന്ന സർട്ടിഫിക്കറ്റിന്റെ ആധികാരികത പരിശോധിക്കാറില്ല. കലിംഗ യൂണിവേഴ്സിറ്റിയുടെ ബികോം സിലബസിനു കേരള യൂണിവേഴ്സിറ്റിയുടെ ബികോം സിലബസുമായി 60 ശതമാനത്തിലധികം സാമ്യം ഉള്ളതുകൊണ്ടാണ് നിഖിൽ തോമസിനു യോഗ്യതാ സർട്ടിഫിക്കറ്റ് നൽകിയത്. കോളജുകൾക്ക് ഇതര സംസ്ഥാനങ്ങളിലെ സർവകലാശാലകളിലെ സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്നതിനു പരിമിതിയുണ്ട്. കോളജുകൾക്ക് ഇത്തരം സർട്ടിഫിക്കറ്റുകൾ പരിശോധിക്കാനുള്ള സംവിധാനം ഉണ്ടോ എന്നു പരിശോധിക്കും. നാഷനൽ മെഡിക്കൽ കമ്മിഷൻ വിദേശത്തുനിന്നുള്ള ഡിഗ്രി സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ സംസ്ഥാനങ്ങളോട് നിർദേശിച്ചിരുന്നു. മറ്റ് രാജ്യങ്ങളിലെ സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ കഴിയാത്തതിനാൽ ഈ നിർദേശം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു.

എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന്റെ വിഷയത്തിൽ എംഎസ്എം കോളജ് വിശദീകരണം നൽകി. പരിശോധിച്ചശേഷം അടുത്ത സിൻഡിക്കറ്റിൽ ഉചിതമായ തീരുമാനം എടുക്കും. നിഖിലിന്റെ കോളജ് പ്രവേശനത്തിൽ സിൻഡിക്കറ്റ് അംഗങ്ങളിൽ ആർക്കെങ്കിലും പങ്കുണ്ടോയെന്നതിനു തെളിവില്ല. താൻ ഒരേ സമയം രണ്ടു യൂണിവേഴ്സിറ്റികളിൽ പഠിച്ചെന്ന തരത്തിലുള്ള വിവാദങ്ങൾ നേരത്തേ കോടതി തീർപ്പാക്കിയതാണെന്നും അതേക്കുറിച്ച് കൂടുതൽ പ്രതികരിക്കുന്നില്ലെന്നും വിസി വ്യക്തമാക്കി.

English Summary: Kerala University to Implement Digi Locker Facility

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com