ADVERTISEMENT

സെന്റ് ജോൺസ് (ന്യൂഫൗണ്ട്‌ലാൻഡ്, കാനഡ)∙ ടൈറ്റാനിക്കിന്റെ അവശിഷ്ടം കാണാൻ പോയി കാണാതായ ടൈറ്റനെന്ന സമുദ്രപേടകത്തെ കണ്ടെത്താനുള്ള ശ്രമങ്ങൾക്ക് വെല്ലുവിളിയായി സമുദ്രാന്തർഭാഗത്തെ കുന്നുകളും താഴ്‌വരകളും. അടിത്തട്ടിലെ കൂടിയ മർദവും തണുപ്പും തുടങ്ങിയ കാലാവസ്ഥാ സ്ഥിതിയും രക്ഷാപ്രവർത്തനത്തിനു വിലങ്ങുതടിയാകുന്നു. കടലിന്റെ അടിത്തട്ടിൽ ടൈറ്റൻ കുടുങ്ങിപ്പോയെങ്കിൽ അതു പൊക്കിയെടുത്ത് ഉപരിതലത്തിലെത്തിക്കുക അസാധ്യമെന്നു പറയേണ്ടിവരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ടൈറ്റന്‍ എവിടെയാണ് കിടക്കുന്നതെന്ന് വ്യക്തമായി അറിയാനായി തിരച്ചിലിന്റെ വ്യാപ്തി വർധിപ്പിച്ചിട്ടുണ്ട്.

കടലിന്റെ ആഴത്തിലേക്കു കുതിക്കാനൊരുങ്ങിനിൽക്കുന്ന ടൈറ്റൻ സമുദ്രപേടകം. (ഫയൽ ചിത്രം) (Photo by Handout / OceanGate Expeditions / AFP)
കടലിന്റെ ആഴത്തിലേക്കു കുതിക്കാനൊരുങ്ങിനിൽക്കുന്ന ടൈറ്റൻ സമുദ്രപേടകം. (ഫയൽ ചിത്രം) (Photo by Handout / OceanGate Expeditions / AFP)

സമുദ്രോപരിതലത്തിൽനിന്ന് നാലു കിലോമീറ്റർ താഴെയാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടം സ്ഥിതി ചെയ്യുന്നത്. സമുദ്രപേടകം കടലിന്റെ ആഴത്തിലേക്കിറങ്ങി 1.45 മണിക്കൂർ ആയപ്പോഴേക്കും ബന്ധം നഷ്ടമായിരുന്നു. ‘‘ആഴത്തിലേക്കു പോകുന്തോറും ഇരുട്ടേറും. കഠിനമായ തണുപ്പുമാണ്. കടലിന്റെ അടിത്തട്ട് മണ്ണാണ്. ഉയർന്നും താഴ്ന്നുമുള്ള പ്രതലമാണ്’’ – ടൈറ്റാനിക് മുങ്ങിയതിനെക്കുറിച്ചും അവശിഷ്ടങ്ങളെക്കുറിച്ചും ഗവേഷണം നടത്തുന്ന ടിം മാൾട്ടിൻ പറഞ്ഞു. ടൈറ്റൻ ചിലപ്പോൾ അടിത്തട്ടിൽ കുടുങ്ങിപ്പോയേക്കാമെന്ന് മുൻപ് ടൈറ്റനിൽ ടൈറ്റാനിക് കാണാൻ പോയ മൈക്ക് റെയ്സ് പറയുന്നു. ‘‘ഒരു പൊട്ടലുണ്ടായി വെള്ളം അകത്തു കയറാനുള്ള സാധ്യതയും കാണുന്നു.’’ – റെയ്സ് കൂട്ടിച്ചേർത്തു.

ടൈറ്റൻ സമുദ്രപേടകത്തിന്റെ തിരച്ചിലിനായി പുറപ്പെടുന്ന ഹൊറൈസൺ ആർട്ടിക് കപ്പൽ. 2023 ജൂൺ 20ലെ ചിത്രം. (Photo - REUTERS/David Hiscock)
ടൈറ്റൻ സമുദ്രപേടകത്തിന്റെ തിരച്ചിലിനായി പുറപ്പെടുന്ന ഹൊറൈസൺ ആർട്ടിക് കപ്പൽ. 2023 ജൂൺ 20ലെ ചിത്രം. (Photo - REUTERS/David Hiscock)

ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾക്ക് അടുത്ത് അത്രയും ആഴത്തിലെത്താവുന്ന സാങ്കേതികവിദ്യയുള്ള സമുദ്രപേടകങ്ങൾ വളരെ കുറവാണ്. അങ്ങനെ അവ അവിടെയെത്തിയാലും ടൈറ്റനെ പൊക്കിയെടുത്ത് സമുദ്രോപരിതലത്തിൽ എത്തിക്കാനുള്ള ശേഷി ഇവയ്ക്ക് ഉണ്ടാകണമെന്നുമില്ല. ‘‘സമുദ്രത്തിന്റെ അടിത്തട്ടിനെക്കുറിച്ചുള്ളതിനേക്കാൾ ചന്ദ്രോപരിതലത്തെക്കുറിച്ചാണ് നമുക്ക് കൂടുതൽ അറിയാവുന്നത്’’ – ബ്രിട്ടനിലെ കീൽ സർവകലാശാലയിലെ ഫൊറൻസിക് ജിയോസയന്റിസ്റ്റ് ജെയ്മി പ്രിംഗിൾ പറഞ്ഞു.

ടൈറ്റനു വേണ്ടി തിരച്ചിൽ നടത്തുന്ന റോയൽ കനേഡിയൻ എയർഫോഴ്സിന്റെ സിപി–140 ഔറോറ മാരിടൈം സർവെയ്‌ലൻസ് എയർക്രാഫ്റ്റ്. 2023 ജൂൺ 20ലെ ചിത്രം. 
(Photo - Canadian Forces/Handout via REUTERS)
ടൈറ്റനു വേണ്ടി തിരച്ചിൽ നടത്തുന്ന റോയൽ കനേഡിയൻ എയർഫോഴ്സിന്റെ സിപി–140 ഔറോറ മാരിടൈം സർവെയ്‌ലൻസ് എയർക്രാഫ്റ്റ്. 2023 ജൂൺ 20ലെ ചിത്രം. (Photo - Canadian Forces/Handout via REUTERS)

∙ പ്രാണവായു തീരാൻ മണിക്കൂറുകൾ മാത്രം

96 മണിക്കൂറിനുമാത്രമുള്ള ഓക്സിജനുമായി പര്യടനത്തിനിറങ്ങിയ ടൈറ്റനിൽ ഇനി ഏതാനും മണിക്കൂർ കൂടി മാത്രമാണ് പ്രാണവായു ഉള്ളത്. പ്രാണവായു കുറയുന്തോറും തളർച്ചയും ക്ഷീണവും ഉണ്ടാവും. ഒപ്പം, മാനസികനിലയിലും വ്യത്യാസം വരാം. എല്ലാവരെയും ഒരേ പോലെയായിരിക്കില്ല ഓക്സിജനിലെ കുറവ് ബാധിക്കപ്പെടുക. ഓരോരുത്തരുടെയും ശാരീരികാവസ്ഥ വച്ചാണ് ഇക്കാര്യം സംഭവിക്കുക. ‘‘ലൈറ്റ് ഓഫ് ചെയ്യുന്നതു പോലെയായിരിക്കില്ല കാര്യങ്ങൾ. ഒരു കുന്ന് കയറുന്നതു പോലെയാണത്’’ – ന്യൂഫൗണ്ട്‌ലാൻഡിലെ സെന്റ് ജോൺസിലുള്ള മെമ്മോറിയൽ സർവകലാശാലയിലെ ഹൈപർബാറിക് മെഡിസിൻ വിദഗ്ധൻ ഡോ. കെൻ ലെഡെസ് പറഞ്ഞു.

ടൈറ്റൻ സമുദ്രപേടകം. (ഫയൽ ചിത്രം) (Photo - OceanGate Expeditions/Handout via REUTERS / FILE PHOTO)
ടൈറ്റൻ സമുദ്രപേടകം. (ഫയൽ ചിത്രം) (Photo - OceanGate Expeditions/Handout via REUTERS / FILE PHOTO)

‘‘ഓക്സിജൻ ഉപയോഗം കൂട്ടുന്ന എല്ലാ പ്രവർത്തനങ്ങളും അവർക്കു കുറയ്ക്കേണ്ടിവരും. എത്രത്തോളം ശാന്തതയോടെ കഴിയാമോ അത്രയും റിലാക്സഡ് ആയി കഴിയണം. ഹൈപ്പോതെർമിയ (കടുത്ത കുളിര് അനുഭവപ്പെടുന്ന അസാധാരണ അവസ്ഥ) ചിലപ്പോൾ അവരെ സഹായിച്ചേക്കാം. അങ്ങനെ ബോധം നഷ്ടപ്പെട്ടാൽ ഹൃദയമിടിപ്പ് കുറയും. അങ്ങനെവന്നാൽ ജീവന്റെ തുടിപ്പ് കുറച്ചുസമയം കൂടി തുടർന്നേക്കും. എന്നാൽ ഒരാഴ്ചയിൽക്കൂടുതൽ ഇങ്ങനെ തുടരാനാകുമെന്നു തോന്നുന്നില്ല. ചിലർ ഒപ്പമുള്ളവരേക്കാൾ കുറച്ചുകൂടി കൂടുതൽ നാൾ ജീവിച്ചിരുന്നേക്കാം’’ – അദ്ദേഹം കൂട്ടിച്ചേർത്തു.

ടൈറ്റൻ സമുദ്രപേടകം. (ഫയൽ ചിത്രം) (Photo - OceanGate Expeditions/Handout via REUTERS / FILE PHOTO)
ടൈറ്റൻ സമുദ്രപേടകം. (ഫയൽ ചിത്രം) (Photo - OceanGate Expeditions/Handout via REUTERS / FILE PHOTO)
ലോഞ്ചിങ് പാഡിൽനിന്ന് കടലിലേക്കു കുതിക്കുന്ന ടൈറ്റൻ സമുദ്രപേടകം. (ഫയൽ ചിത്രം) (Photo by Handout / OceanGate Expeditions / AFP)
ലോഞ്ചിങ് പാഡിൽനിന്ന് കടലിലേക്കു കുതിക്കുന്ന ടൈറ്റൻ സമുദ്രപേടകം. (ഫയൽ ചിത്രം) (Photo by Handout / OceanGate Expeditions / AFP)

English Summary: Titan searchers face challenges with underwater mountains, water pressure, weather

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com