ADVERTISEMENT

ന്യൂയോർക്ക് ∙ സമുദ്രാന്തർഭാഗത്തു കാണാതായ ടൈറ്റൻ സമുദ്രപേടകത്തെ 1912ൽ ടൈറ്റാനിക് ദുരന്തവുമായി ബന്ധിപ്പിക്കുന്ന കണ്ണികളുണ്ടെന്ന് റിപ്പോർട്ട്. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ പോയ ടൈറ്റന്റെ പൈലറ്റ് സ്റ്റോക്ടൺ റഷിന്റെ ഭാര്യയുടെ മുതുമുത്തച്ഛനും മുതുമുത്തശ്ശിയും ടൈറ്റാനിക് അപകടത്തിൽ മരിച്ചവരാണ്. യുഎസിലെ പ്രശസ്തമായ മേസീസ് ഡിപ്പാർട്മെന്റ് സ്റ്റോഴ്സിന്റെ ഉടമയായിരുന്നു സ്റ്റോക്ടണിന്റെ ഭാര്യ വെൻഡി റഷിന്റെ പിതാമഹൻ ഇസിഡർ സ്ട്രൗസ്. ടൈറ്റാനിക്കിലെ ഫസ്റ്റ് ക്ലാസ് യാത്രികരായിരുന്നു സ്ട്രൗസും ഭാര്യ ഇഡയും.

സ്ട്രൗസിന്റെയും ഇഡയുടെയും മകൾ മിന്നിയുടെ മകൻ ഡോ. റിച്ചാർഡ് വെയ്‌ൽ ജൂനിയറിന്റെ മകൻ ‍ഡോ. റിച്ചാർഡ് വെയ്‌ൽ മൂന്നാമനാണ് വെൻഡി റഷിന്റെ പിതാവ് എന്ന് ന്യൂയോർക്ക് ടൈംസ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ രണ്ടു വർഷത്തിനിടെ ടൈറ്റാനിക് അവശിഷ്ടങ്ങൾ കാണാനുള്ള മൂന്ന് ഓഷൻഗേറ്റ് പര്യവേക്ഷണങ്ങളിലും വെ‍ൻഡി പങ്കെടുത്തിട്ടുണ്ടെന്ന് അവരുടെ സമൂഹമാധ്യമ പേജ് വ്യക്തമാക്കുന്നു. ഓഷൻഗേറ്റിന്റെ കമ്യൂണിക്കേഷൻസ് ഡയറക്ടറായിരുന്ന ഇവർ കമ്പനിയുടെ ചാരിറ്റി ഫൗണ്ടേഷന്റെ ബോർഡ് അംഗവുമായിരുന്നു.

∙ ഒരു പ്രണയകഥയുടെ ദുഃഖപര്യവസാനം

ടൈറ്റാനിക് തകർന്നപ്പോൾ ലൈഫ് ബോട്ടിൽ കയറി രക്ഷപ്പെടാനുള്ള അവസരം വേണ്ടെന്നുവച്ചയാളാണ് ഇസിഡർ സ്ട്രൗസെന്ന് അന്നു രക്ഷപ്പെട്ടവർ പറഞ്ഞിരുന്നു. കുട്ടികളും സ്ത്രീകളും ഉൾപ്പെടെ വലിയൊരു സംഘം രക്ഷപ്പെടാനായി കാത്തുനിന്നപ്പോഴാണ് അവർക്ക് അവസരം നൽകാനായി 69 വയസ്സുകാരനായ സ്ട്രൗസ് ഒഴിഞ്ഞുമാറിയത്. ഭർത്താവിനെ ഉപേക്ഷിച്ചു പോകില്ലെന്ന് ഇഡ സ്ട്രൗസും തീരുമാനിച്ചു. കടലിന്റെ അടിത്തട്ടിലേക്ക് ടൈറ്റാനിക് മുങ്ങിത്താഴ്ന്നപ്പോൾ ഇരുവരും കൈകൾ കോർത്തുപിടിച്ചുനിന്നതിനെപ്പറ്റി രക്ഷപ്പെട്ടവർ പിന്നീടു പറഞ്ഞിരുന്നു.

1997ൽ പുറത്തിറങ്ങിയ ജയിംസ് കാമറൂൺ ചിത്രം ‘ടൈറ്റാനിക്കി’ൽ സ്ട്രൗസ് ദമ്പതികളുടെ ഈ നിമിഷം ദൃശ്യവത്കരിച്ചിരുന്നു. കപ്പലിലെ ക്യാബിനിൽ വെള്ളം ഉയരുമ്പോൾ ദമ്പതികൾ കട്ടിലിൽ കെട്ടിപ്പിടിച്ചുകിടക്കുന്നത് ചിത്രത്തിലെ ഹൃദയഹാരിയായ രംഗങ്ങളിലൊന്നാണ്. ദുരന്തത്തിനു രണ്ടാഴ്ചയ്ക്കുശേഷം ഇസിഡർ സ്ട്രൗസിന്റെ മൃതദേഹം ലഭിച്ചു. എന്നാൽ ഇഡയുടേത് കണ്ടെത്താനായില്ല.

English Summary: Submersible Pilot’s Spouse Is Descended From a Famous Titanic Couple

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com