ADVERTISEMENT

ശ്രീനഗർ∙ പാക്ക് അധിനിവേശ കശ്മീർ എന്നും ഇന്ത്യയുടെ ഭാഗമായിരുന്നെന്നും ഭാവിയിലും അത് അങ്ങനെതന്നെ തുടരുമെന്നും പാക്കിസ്ഥാൻ എത്രയോക്കെ സ്ഥാപിക്കാൻ ശ്രമിച്ചാലും അത് അവരുടേതാകില്ലെന്നും പ്രതിരോധ മന്ത്രി രാജ്‍നാഥ് സിങ്. ജമ്മു സർവകലാശാല സംഘടിപ്പിച്ച ‘സെക്യൂരിറ്റി കോൺക്ലേവ്’ അഭിസംബോധന ചെയ്യവേയാണ് രാജ്‍നാഥ് സിങ്ങിന്റെ പരാമർശം. ‘‘പാക്ക് അധിനിവേശ കശ്മീർ ഇന്ത്യയുടെ മാത്രം ഭാഗമാണെന്നു വ്യക്തമാക്കുന്ന പ്രമേയം ഐകകണ്ഠ്യേന ഇന്ത്യൻ പാർലമെന്റിൽ പാസാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒന്നല്ല, മൂന്നു നിർദേശങ്ങളെങ്കിലും പാർലമെന്റിൽ ഇതുവരെ പാസാക്കിയിട്ടുണ്ട്.

ജമ്മു കശ്മീരിന്റെ ഒരു വലിയ ഭാഗം പാക്കിസ്ഥാൻ അനധികൃതമായി കയ്യേറിയിരിക്കുകയാണ്. ജമ്മു കശ്മീരിൽ ജനങ്ങൾ സമാധാനത്തോടെ വസിക്കുന്നത് മറ്റൊരു ഭാഗത്തെ ജനങ്ങൾ കാണുന്നു. പാക്ക് അധിനിവേശ കശ്മീരിൽ ജീവിക്കുന്ന ജനങ്ങൾ ഒരുപാട് കഷ്ടതകളിലൂടെയാണ് കടന്നുപോകുന്നത്. അവർ ഇന്ത്യയിലേക്കു വരണമെന്ന ആവശ്യം ഉന്നയിക്കുകയും ചെയ്യും’’– രാജ്നാഥ് സിങ് പറഞ്ഞു. 

ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ കുറിച്ച് ചോദിച്ചപ്പോൾ, ആർട്ടിക്കിൾ 370 റദ്ദാക്കുക വഴി കാലങ്ങളായി നീതി നിഷേധിക്കപ്പെട്ട ജമ്മു കശ്മീരിലെ ജനങ്ങൾക്കു ബിജെപി സർക്കാർ നീതി ലഭ്യമാക്കിയെന്നാണ് അഭിപ്രായപ്പെട്ടത്. ‘‘ആർട്ടിക്കിൾ 370ഉം 35എയും കാരണം ജമ്മു കശ്മിരിലെ സാധാരണ ജനങ്ങളെ കാലങ്ങളായി രാജ്യത്തിന്റെ മുഖ്യധാരയിൽനിന്ന് മാറ്റിനിർത്തിയിരിക്കുകയായിരുന്നു. ഏതെങ്കിലും ദേശവിരുദ്ധ ശക്തിക്കെതിരെ നടപടിയെടുക്കുന്നതിനും അതു തടസ്സമായിരുന്നു. സർക്കാരിന്റെ ഈ തീരുമാനത്തിൽ ജനങ്ങൾ സന്തുഷ്ടരാണ്. വിദ്വേഷത്തിന്റെയും വിഘടനവാദത്തിന്റെയും കട തുറന്നവർക്കു മാത്രമാണ് അത് അടയുന്നതിൽ അവിടെ പ്രശ്നമുള്ളത്’’– രാജ്നാഥ് സിങ് അഭിപ്രായപ്പെട്ടു. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഇറക്കിയ സംയുക്ത പ്രസ്താവനയിലൂടെ ഭീകരവാദ വിഷയത്തിൽ അമേരിക്ക ഉൾപ്പെടെയുള്ള ലോകരാജ്യങ്ങളുടെ മാനസികാവസ്ഥ ഇന്ത്യ മാറ്റിയതായി കാണാമെന്നും രാജ്നാഥ് സിങ് പറ‍ഞ്ഞു. ഭീകരവാദം രാജ്യനയമായി സ്വീകരിച്ച രാജ്യങ്ങൾക്കൊന്നും ഇനി രക്ഷയില്ലെന്നും ലോകം മുഴുവൻ ഭീകരവാദത്തിനെതിരെ ഒന്നിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

English Summary: Pakistan illegally occupying Kashmir, was and will remain part of India: Rajnath Singh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com