ADVERTISEMENT

കറാച്ചി∙ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ ആഴക്കടലിലേക്കുപോയ സമുദ്രപേടകം തകർന്ന് മരിച്ച അഞ്ചു പേരിൽ ഒരാളായ സുലൈമാൻ ദാവൂദ് ലോക റെക്കോർഡ് സ്വന്തമാക്കുന്നതിനായി തന്റെ റൂബിക്‌സ് ക്യൂബ് കൂടെ കൊണ്ടുപോയിരുന്നതായി അമ്മ ക്രിസ്റ്റീൻ ദാവൂദ്. പാക്കിസ്ഥാനിലെ കറാച്ചി ആസ്ഥാനമായ ബഹുരാഷ്ട്രക്കമ്പനി എൻഗ്രോയുടെ വൈസ് ചെയർമാനും ശതകോടീശ്വരനുമായ ഷഹ്സാദ ദാവൂദിന്റെ മകനാണ് പത്തൊൻപതു വയസ്സുകാരനായ സുലൈമാൻ. ഗ്ലാസ്ഗോയിലെ സ്ട്രാത്ക്ലൈഡ് സർവകലാശാലയിലെ ബിസിനസ് സ്കൂളിൽ ആദ്യവർഷ വിദ്യാർഥിയായിരുന്നു. ദുരന്തത്തിൽ ഷഹ്സാദയും കൊല്ലപ്പെട്ടു.

റൂബിക്‌സ് ക്യൂബ് റെക്കോർഡ് സ്വന്തമാക്കാനുള്ള ശ്രമത്തെക്കുറിച്ച് സുലൈമാൻ ഗിന്നസ് അധികൃതരെ അറിയിച്ചിരുന്നതായും ഈ നിമിഷം പകർത്താൻ ഷഹ്സാദ ക്യാമറ കരുതിയിരുന്നതായും ക്രിസ്റ്റീൻ പറയുന്നു. റൂബിക്‌സ് ക്യൂബിനോടുള്ള തന്റെ മകന്റെ ഇഷ്ടത്തെക്കുറിച്ച് വാചാലയായ ക്രിസ്റ്റീൻ, സുലൈമാൻ പോകുന്നിടത്തെല്ലാം റൂബിക്സ് ക്യൂബും ഒപ്പം കൊണ്ടുപോകാറുണ്ടെന്ന് അവർ പറഞ്ഞു. കടലിൽ 3,700 മീറ്റർ താഴെ വച്ച് റൂബിക്‌സ് ക്യൂബ് പൂർത്തിയാക്കുന്നതിന്റെ ആകാംക്ഷയിലായിരുന്നു സുലൈമാൻ. അവനോടുള്ള ആദരസൂചകമായി റൂബിക്സ് ക്യൂബ് പൂർത്തിയാക്കാൻ താനും മകളും ചേർന്നു ശ്രമിക്കുമെന്നും ഭർത്താവിന്റെ പ്രവർത്തനങ്ങൾ തുടരുമെന്നും ക്രിസ്റ്റീൻ പറഞ്ഞു.

1912ൽ മഞ്ഞുമലയിൽ ഇടിച്ചു തകർന്ന ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ 5 യാത്രക്കാരുമായി വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിലിറങ്ങിയ ഓഷൻ ഗേറ്റ് എക്സ്പെ‍ഡിഷൻസ് കമ്പനിയുടെ ‘ടൈറ്റൻ’ പേടകമാണ് തകർന്നത്. പേടകവുമായുള്ള ബന്ധം നഷ്ടപ്പെടുമ്പോൾ മാതൃകപ്പലായ പോളാർ പ്രിൻസിലായിരുന്നു ക്രിസ്റ്റീൻ ദാവൂദും മകളും. ജൂൺ 18നു യാത്ര തുടങ്ങി രണ്ടു മണിക്കൂറിനുള്ളിലാണ് പേടകവുമായുള്ള ബന്ധം നഷ്ടമായത്.

ആ സമയത്ത് ഇക്കാര്യം അറിയിച്ചപ്പോൾ ഒന്നും മനസ്സിലായില്ലെന്നും ക്രിസ്റ്റീൻ ദാവൂദ് പറഞ്ഞു. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാൻ ഷഹ്സാദയ്ക്കൊപ്പും താൻ പോകാനാണ് ആദ്യം പദ്ധതിയിട്ടിരുന്നെന്നും എന്നാൽ കോവിഡ് കാരണം തീരുമാനം മാറ്റുകയായിരുന്നെന്നും അവർ പറഞ്ഞു. തുടർന്നാണ് സുലൈമാൻ ഒപ്പം പോകാൻ തീരുമാനിച്ചതെന്ന് ക്രിസ്റ്റീൻ ദാവൂദ് വ്യക്തമാക്കി. ടൈറ്റനില്‍ സമുദ്രത്തിന്‍റെ അടിത്തട്ടിലേക്ക് കൂപ്പുകുത്തിയ അഞ്ചു യാത്രക്കാരിലെ ഏറ്റവും പ്രായം കുറഞ്ഞയാളാണ് സുലൈമാൻ ദാവൂദ്.

തിരച്ചിൽ നടത്തി വിക്ടർ 6000 റോബട്ടാണ് സമുദ്രോപരിതലത്തിൽനിന്നു നാലു കിലോമീറ്റർ താഴെ ‘ടൈറ്റൻ’ എന്ന സമുദ്രപേടകത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇതോടെ പേടകത്തിലുണ്ടായിരുന്ന അഞ്ച് യാത്രക്കാരും മരിച്ചതായി പേടകത്തിന്റെ ഉടമകളായ ഓഷൻ ഗേറ്റ് എക്സ്പെ‍ഡിഷൻസ് കമ്പനി സ്ഥിരീകരിക്കുകയായിരുന്നു. ഷഹ്സാദ ദാവൂദ്, മകൻ സുലൈമാൻ എന്നിവരെ കൂടാതെ ദുബായിലെ ബ്രിട്ടിഷ് വ്യവസായിയും ആക്‌ഷൻ ഏവിയേഷൻ കമ്പനിയുടെ ചെയർമാനുമായ ഹാമിഷ് ഹാർഡിങ്, പേടകത്തിന്റെ പൈലറ്റ് ഫ്രഞ്ച് പൗരൻ പോൾ ഹെൻറി നാർസലേ, ഓഷൻ ഗേറ്റ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ സ്റ്റോക്ടൻ റഷ് എന്നിവരാണു പേടകത്തിലുണ്ടായിരുന്നത്.

English Summary: Suleman Dawood, Pak Billionaire's Son, Took Rubik's Cube On Sub Because...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com