‘മണിപ്പുരിൽ ക്രൈസ്തവരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നു’: കേന്ദ്രത്തിന് വീഴ്ചയെന്ന് മാർ ജോസഫ് പാംപ്ലാനി
Mail This Article
തലശേരി∙ മണിപ്പുർ വിഷയത്തിൽ കേന്ദ്ര സർക്കാരിനു ഗുരുതര വീഴ്ചയെന്നും ശരിയായ ഇടപെടൽ കേന്ദ്രം നടത്തണമെന്നും തലശേരി ആർച് ബിഷപ് മാർ ജോസഫ് പാംപ്ലാനി. ‘‘ഇന്ത്യയിൽ വിവേചനമില്ലെന്നാണു പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസിൽ പറഞ്ഞത്. മണിപ്പുരിലെ ക്രിസ്ത്യാനികളുടെ മുഖത്തു നോക്കി പ്രധാനമന്ത്രി ഇതു പറയണം. മണിപ്പുരിൽ ക്രൈസ്തവരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ്. കലാപമാണവിടെ നടക്കുന്നത്. കലാപകാരികൾക്ക് എവിടെ നിന്നാണു പൊലീസിന്റെ ആയുധം ലഭിച്ചത്? ഭരണകൂടത്തിന്റെ മൗനാനുവാദം ലഭിച്ചോയെന്നു സംശയിക്കണം. മണിപ്പുർ കത്തിയെരിയുമ്പോൾ ആരും കാര്യമായി സമാധാനത്തിനു ശ്രമിക്കുന്നില്ല.
സൈനിക ബലമുള്ള രാജ്യത്തു കലാപം അമർച്ച ചെയ്യാൻ കഴിയാത്തതു ശരിയല്ല. മണിപ്പുരിലേതു വംശഹത്യയാണ്. റബർ വിലയുമായി അതിനെ താരതമ്യപ്പെടുത്തേണ്ട. റബർ വില സംബന്ധിച്ച ആവശ്യത്തിൽ ഉറച്ചു നിൽക്കുന്നു. ഏക സിവിൽ കോഡിന്റെ ഉള്ളടക്കം എന്താണെന്നു നിയമനിർമാണസഭയിൽ വ്യക്തമാക്കണം. ഏകപക്ഷീയമായി നടപ്പാക്കരുത്. എല്ലാവരെയും വിശ്വാസത്തിലെടുക്കണം. ജനപ്രതിനിധികളുടെ അഭിപ്രായം കേൾക്കണം. എല്ലാവരുമായും ചർച്ച ചെയ്യണം. മുസ്‌ലിംകളുടെ ആശങ്ക പരിഹരിക്കണം.’ മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.
English Summary: archbishop Joseph Pamplany criticise central government on Manipur riot