ADVERTISEMENT

സിയോൾ∙ ഉപ്പും കടലിൽനിന്നുള്ള മറ്റു വസ്തുക്കളും എത്രയും പെട്ടെന്ന് ശേഖരിച്ചു സൂക്ഷിക്കുന്ന തിരക്കിലാണ് ദക്ഷിണ കൊറിയയിലെ വ്യാപാരികളും ജനങ്ങളും. ജപ്പാനിൽനിന്ന് കടലിലേക്ക് ഒഴുക്കുന്ന ആണവ മാലിന്യമാണ് ദക്ഷിണ കൊറിയയുടെ പേടിസ്വപ്നമായി മാറിയിരിക്കുന്നത്. ജപ്പാനിലെ ഫുക്കുഷിമയിൽ തകർന്ന ആണവകേന്ദ്രത്തിൽനിന്ന് ഒരു മില്യൻ മെട്രിക് ടൺ റേഡിയോ ആക്ടീവ് മാലിന്യം നിറഞ്ഞ ജലമാണ് ജപ്പാൻ പുറത്തേക്ക് ഒഴുക്കാൻ ഒരുങ്ങുന്നത്. ഭീമൻ ടാങ്കിൽനിന്ന് പസഫിക് സമുദ്രത്തിലേക്ക് ജലം ഒഴുക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ തീയതി അറിയിച്ചിട്ടില്ല. 

2011ലുണ്ടായ ഭൂകമ്പത്തിലും സുനാമിയിലും തകർന്ന വടക്കൻ ടോക്കിയോയിലെ ഫുക്കുഷിമ ആണവ കേന്ദ്രത്തിലെ തകർന്ന റിയാക്ടറുകൾ തണുപ്പിക്കുന്നതിനായാണ് ഈ ജലം ഉപയോഗിച്ചത്. കൊറിയ ഭയപ്പെടേണ്ട കാര്യമില്ലെന്നും ജലം സുരക്ഷിതമാണെന്നും ജപ്പാൻ നിരന്തരം അറിയിപ്പ് പുറപ്പെടുവിക്കുന്നുണ്ട്. ഐസോടോപ്പുകൾ നീക്കം ചെയ്യുന്നതിനായി തുടർച്ചയായി ശുദ്ധീകരിക്കുന്നുണ്ടെന്നും ജപ്പാൻ അറിയിച്ചു. ജലം ശുദ്ധീകരിച്ചതിനു ശേഷം മാത്രമാണ് പുറത്തേക്ക് ഒഴുക്കുന്നതെന്നും ജപ്പാൻ പറയുന്നു. എന്നിരുന്നാലും ജപ്പാനിലെയും സമീപപ്രദേശങ്ങളിലെയും മത്സ്യത്തൊഴിലാളികളും വ്യാപാരികളും ഭയപ്പാടിലാണ്. 

ഇതുവരെ ഇത്രയധികം ഉപ്പ് വാങ്ങി വീട്ടിൽ ശേഖരിച്ചിട്ടില്ലെന്നാണ് ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സിയോളിലെ ജനങ്ങൾ പറയുന്നത്. ഉപ്പിനുള്ള ആവശ്യം വർധിച്ചതോടെ ദക്ഷിണ കൊറിയിയയിൽ ഉപ്പിന്റെ വില കഴിഞ്ഞ രണ്ടു മാസത്തേക്കാൾ 27 ശതമാനം വർധിച്ചു. അതേസമയം ഇതിനു പരിഹാരമെന്നോണം മാർക്കറ്റ് വിലയുടെ 20 ശതമാനം കിഴിവിൽ ദിവസവും 50 മെട്രിക് ടൺ ഉപ്പു വീതം സർക്കാർ വിപണിയിൽ എത്തിക്കുന്നുണ്ട്. 

എന്തെങ്കിലും രാസപ്രവർത്തനം ഉണ്ടാകുന്നുണ്ടോ എന്ന് അറിയാൻ ഉപ്പുപാടങ്ങളെ കൃത്യമായി നിരീക്ഷിക്കുമെന്ന് ദക്ഷിണ കൊറിയ ഫിഷറീസ് അതോറിറ്റി അറിയിച്ചു. ഫുകുഷിമയിൽ നിന്നുള്ള കടൽവിഭവങ്ങൾക്ക് ദക്ഷിണ കൊറിയ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്. 

ജപ്പാന്റെ നീക്കത്തിനെതിരെ ചൈനയും രംഗത്തുവന്നു. ഇത്തരത്തിൽ ജലം ഒഴുക്കുന്നത് സമുദ്ര പരിസ്ഥിതിയേയും ലോകമാനമുള്ള ജനങ്ങളുടെ ആരോഗ്യത്തെയും മോശമായി ബാധിക്കുമെന്ന് ചൈന പറഞ്ഞു. എന്നാൽ ഇതു സംബന്ധിച്ച് ശാസ്ത്രീയമായ വിശദീകരണം അയൽ രാജ്യങ്ങൾക്ക് നൽകിയിട്ടുണ്ടെന്നാണ് ജപ്പാന്റെ വാദം.  

English Summary: South Koreans Rush To Buy Salt Before Japan Dumps Nuclear Waste In Sea

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com