കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ ആൾമാറാട്ടം: പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
Mail This Article
കൊച്ചി∙ കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ എസ്എഫ്ഐ ആൾമാറാട്ട കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മുൻ പ്രിൻസിപ്പൽ ജി.ജെ.ഷൈജു, എസ്എഫ്ഐ നേതാവ് വിശാഖ് എന്നിവരാണ് കോടതിയെ സമീപിച്ചത്.
തനിക്ക് മൂന്നാം തീയതി പരീക്ഷയുണ്ടെന്നും അതിനാൽ നാലാം തീയതി അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരാകാമെന്നുമാണ് വിശാഖ് കോടതിയെ അറിയിച്ചത്. ഇക്കാര്യം കോടതി അംഗീകരിക്കുകയും ചെയ്തു. തന്റെ പേരു പ്രിൻസിപ്പലാണ് സർവകലാശാലയ്ക്ക് എഴുതി അയച്ചതെന്നും ആൾമാറാട്ടത്തിൽ യാതൊരു പങ്കുമില്ലെന്നും വിശാഖ് കോടതിയിൽ വാദിച്ചു. എന്നാൽ ചട്ടപ്രകാരം മാത്രമാണ് പ്രവർത്തിച്ചതെന്നാണു മുൻ പ്രിൻസിപ്പൽ കോടതിയെ അറിയിച്ചത്. ഈ വാദങ്ങളെല്ലാം തള്ളിയ കോടതി ഇരുവരുടെയും മുൻകൂർ ജാമ്യാപേക്ഷയും തള്ളി.
ആൾമാറാട്ടകേസിൽ കോളജ് പ്രിൻസിപ്പൽ ഡോ.ജി.ജെ.ഷൈജുവിനെ ഒന്നാം പ്രതിയാക്കിയും ആൾമാറാട്ടം നടത്തിയ എസ്എഫ്ഐ നേതാവ് എ.വിശാഖിനെ രണ്ടാം പ്രതിയാക്കിയുമാണ് പൊലീസ് കേസെടുത്തിരുന്നത്. യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ ആൾമാറാട്ടം, വ്യാജരേഖ ചമയ്‌ക്കൽ, കേരള സർവകലാശാലയെ തെറ്റിധരിപ്പിക്കൽ എന്നിവയിലാണ് കേസ്. കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കൗൺസിലർ സ്ഥാനത്തേക്കു മത്സരിച്ചു ജയിച്ച പെൺകുട്ടിക്കു പകരം എ.വിശാഖിന്റെ പേരു ചേർത്ത് കേരള സർവകലാശാലയ്ക്കു പട്ടിക നൽകുകയായിരുന്നു.
English Summary: Kattakkada Christian College Impersonation case: HC rejects anticipatory bail of accused