ADVERTISEMENT

ഇസ്‌ലാമാബാദ്∙ ചൈനീസ് ശതകോടീശ്വരനും ഇ കൊമേഴ്സ് കമ്പനിയായ ആലിബാബയുടെ സഹസ്ഥാപകനുമായ ജാക്ക് മായുടെ അപ്രതീക്ഷിത പാക്കിസ്ഥാൻ സന്ദർശനത്തിൽ ദുരൂഹത പുകയുന്നു. ജൂൺ 29നാണ് ജാക്ക് മാ പാക്കിസ്ഥാനിലെ ലാഹോറിൽ എത്തിയത്. 23 മണിക്കൂറോളം അവിടെ ചെലവഴിച്ചെന്നാണ് വിവരം. പാക്കിസ്ഥാനിലെ ഇംഗ്ലിഷ് ദിനപത്രമായ ‘ദ് എക്സ്പ്രസ് ട്രിബ്യൂൺ’ ആണ് ജാക്ക് മായുടെ സന്ദർശനം സ്ഥിരീകരിച്ചത്.

സന്ദർശനത്തിൽ സർക്കാർ ഉദ്യോഗസ്ഥരുമായും മാധ്യമങ്ങളുമായുള്ള ആശയവിനിമയം ഒഴിവാക്കിയ ജാക്ക് മാ, സ്വകാര്യ സ്ഥലത്താണ് താമസിച്ചത്. ജെറ്റ് ഏവിയേഷന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ജെറ്റിൽ ജൂൺ 30ന് അദ്ദേഹം തിരിച്ചുപോയി. എന്തിനായിരുന്നു ജാക്ക് മായുടെ പാക്കിസ്ഥാൻ സന്ദർശനം എന്നതു സംബന്ധിച്ച് കൃത്യമായ വിവരമില്ല. എന്നാൽ വരും ദിവസങ്ങളിൽ പാക്കിസ്ഥാന് ഒരു ശുഭവാർത്തയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് പാക്കിസ്ഥാൻ സർക്കാർ ഏജൻസിയായ ബോർഡ് ഓഫ് ഇൻവെസ്റ്റ്‌മെന്റ് (ബിഒഐ) മുൻ ചെയർമാൻ മുഹമ്മദ് അസ്ഫർ അഹ്‌സൻ പറഞ്ഞു.

അഞ്ച് ചൈനീസ് പൗരന്മാർ, ഒരു ഡാനിഷ് പൗരൻ, ഒരു യുഎസ് പൗരൻ എന്നിവരടങ്ങുന്ന ഏഴു ബിസിനസുകാരുടെ പ്രതിനിധി സംഘവും മായ്‌ക്കൊപ്പമുണ്ടായിരുന്നു. ഹോങ്കോങ്ങിൽനിന്ന് ചാർട്ടേഡ് വിമാനത്തിൽ നേപ്പാൾ വഴിയാണ് ഇവർ പാക്കിസ്ഥാനിലെത്തിയത്. ജാക്ക് മായും സംഘവും പാക്കിസ്ഥാനിലെ വിവിധ വ്യാപാര കേന്ദ്രങ്ങളിൽ സന്ദർശനവും പ്രമുഖ വ്യവസായികളുമായി കൂടിക്കാഴ്ചകളും നടത്തിയതിൽ നിരവധി ഊഹാപോഹങ്ങൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നുണ്ടെങ്കിലും ഏതെങ്കിലും പ്രത്യേക ബിസിനസ് ഡീലുകൾ സംബന്ധിച്ച് സ്ഥിരീകരണമൊന്നും ഇതുവരെയില്ല.

ജാക്ക് മായുടേത് സ്വകാര്യ സന്ദർശനമായിരുന്നെന്നും എന്നാൽ ടൂറിസം മേഖലയിൽ ഇതു പാക്കിസ്ഥാനു പുത്തൻ ഉണർവു നൽകുമെന്നും മുഹമ്മദ് അസ്ഫർ അഹ്‌സൻ പറഞ്ഞു. മായുടെ സന്ദർശനത്തെക്കുറിച്ചു പാക്കിസ്ഥാനിലെ ചൈനീസ് എംബസിക്ക് പോലും അറിയില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

English Summary: Jack Ma's Sudden Pakistan Trip Sparks A Buzz: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com