ADVERTISEMENT

ന്യൂഡൽഹി∙ ആവിഷ്കാര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഇരട്ടത്താപ്പിന്റെ പേരിൽ കേരളത്തിലെ ഇടതു സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ രംഗത്ത്. സർക്കാരിന്റെ അഴിമതികൾ വെളിച്ചത്തു കൊണ്ടു വന്നതിന്റെ പേരിൽ പിണറായി വിജയൻ പൊലീസിനെ ഉപയോഗിച്ച് മാധ്യമ സ്ഥാപനങ്ങളെയും മാധ്യമപ്രവർത്തകരെയും ഭീഷണിപ്പെടുത്തുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സമീപകാലത്ത് ഒരു മാധ്യമപ്രവർത്തകന്റെ വീട്ടിലും ഓഫിസുകളിലും പൊലീസിനെ ഉപയോഗിച്ചു നടത്തിയ റെയ്ഡുകൾ ഇതിന് ഉദാഹരണമാണ്. ദേശീയ തലത്തിൽ ബിബിസി ഡോക്യുമെന്ററി നിരോധിച്ചപ്പോൾ അതിനെതിരെ രംഗത്തുവന്ന് ആവിഷ്കാര സ്വാതന്ത്ര്യത്തിനായി വാദിച്ചവരാണ്, സ്വന്തം സംസ്ഥാനത്തെ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി നിശബ്ദമാക്കാൻ ശ്രമിക്കുന്നതെന്ന് മന്ത്രി പരിഹസിച്ചു.

‘‘കോൺഗ്രസ് ഉൾപ്പെടെയുള്ള വിവിധ സംസ്ഥാന സർക്കാരുകൾ മാധ്യമങ്ങളെ നിശബ്ദമാക്കാനായി സ്വീകരിക്കുന്ന നടപടികളെ വിമർശിക്കുന്നതിനൊപ്പം, കേരളത്തിലെ പിണറായി വിജയൻ സർക്കാർ ചെയ്യുന്ന കാര്യങ്ങൾ കൂടി ഈ രാജ്യത്തെ ജനം കാണണം. അദ്ദേഹം നയിക്കുന്ന സിപിഎം സർക്കാർ അഴിമതിക്കു പിന്നാലെ അഴിമതിയിൽ കുളിച്ചു നിൽക്കുകയാണ്. സ്വർണക്കടത്തു മുതൽ റോഡ് ക്യാമറകൾ വാങ്ങിയതിലെ ക്രമക്കേടു വരെ നീളുന്നതാണ് പിണറായി സർക്കാർ നേരിടുന്ന അഴിമതി ആരോപണങ്ങൾ. മുഖ്യമന്ത്രിയുടെ ഓഫിസും സ്റ്റാഫും കുടുംബാംഗങ്ങളുമെല്ലാം ഈ അഴിമതികളിൽ ആരോപണ വിധേയരാണ്. ഇക്കാര്യങ്ങളെല്ലാം തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്നതിന്റെ പേരിൽ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി നിശബ്ദമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.’

‘‘ഇതിന്റെ ഭാഗമായി ചില ടെലിവിഷൻ ചാനലുകൾക്കും അവിടെ ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകർക്കുമെതിരെ കേസും റജിസ്റ്റർ ചെയ്തു. ഒരു വനിതാ മാധ്യമപ്രവർത്തകയും അക്കൂട്ടത്തിലുണ്ട്. ഒരു യുട്യൂബ് ചാനലിനെ നിശബ്ദമാക്കുന്നതിനായി ജീവനക്കാരുടെ വീട്ടിലും ഓഫിസിലും പൊലീസിനെ ഉപയോഗിച്ച് റെയ്ഡ് നടത്തിയ സംഭവം ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്. ഈ മാധ്യമസ്ഥാപനം നൽകിയ അപ്പീൽ കോടതിയുടെ പരിഗണനയിലിരിക്കെയാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ നടപടി.’

‘‘ബിബിസിയുടെ ഡോക്യുമെന്ററി നിരോധിച്ചതിന്റെ പേരിൽ കേന്ദ്ര സർക്കാരിനെ വിമർശിക്കുകയും ആവിഷ്കാര സ്വാതന്ത്ര്യത്തിനായി വാദിക്കുകയും ചെയ്യുന്ന ഒരു മുഖ്യമന്ത്രിയാണ്, മാധ്യമങ്ങളെ നിശ്ബ്ദമാക്കാൻ ഇത്തരം ഭീഷണികളും നടപടികളും കൈക്കൊള്ളുന്നത്. നമ്മുടെ രാജ്യത്ത് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിലുള്ള കാപട്യവും ഇരട്ടത്താപ്പും ഇപ്പോഴും നിലനിൽക്കുന്ന, ഭീഷണിപ്പെടുത്തി മാധ്യമങ്ങളുടെ വായടപ്പിക്കാൻ ശ്രമിക്കുന്ന ഒരു സംസ്ഥാനമുണ്ടെങ്കിൽ അത് ഇടതു സർക്കാർ ഭരിക്കുന്ന കേരളമാണ്.’

‘‘രാജ്യത്തിന്റെ മറ്റെല്ലാ ഭാഗങ്ങളിലും നിന്ന് ഇടതു സർക്കാരുകൾ തുടച്ചു നീക്കപ്പെടാൻ കാരണം ഈ നിലപാട് തന്നെയാണ്. അവർ ഭരിച്ചിരുന്ന ത്രിപുരയിലും ബംഗാളിലുമെല്ലാം ഇതാണ് അവസ്ഥ. കേരളത്തിൽ ഇപ്പോഴും മാധ്യമപ്രവർത്തകർക്കെതിരെ അവർ ഭീഷണിയുടെയും അസഹിഷ്ണുതയുടെയും രാഷ്ട്രീയമാണ് പുറത്തെടുക്കുന്നത്. ഇന്ത്യ പോലുള്ള ഒരു ജനാധിപത്യ രാജ്യത്ത് ഇത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയുന്നതല്ല. സർക്കാരിന്റെ അഴിമതികളെ ചോദ്യം ചെയ്യുന്നതിന്റെ പേരിലാണ് ഇതെന്ന് ഓർക്കണം. പൊലീസിനെ ഉപയോഗിച്ച് മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും അടിച്ചമർത്തുന്ന അതേ ഇടതുപക്ഷമാണ് ആവിഷ്കാര സ്വാതന്ത്ര്യത്തിനായി വാദിക്കുന്നത്. പ്രധാനമന്ത്രിക്കെതിരെ അടിസ്ഥാനമില്ലാത്ത ആരോപണം ഉന്നയിക്കുന്നതും അവർ തന്നെ. ഇടതു സർക്കാരിന്റെ ഈ അസഹിഷ്ണുതയും ഇരട്ടത്താപ്പും രാജ്യത്തെ ജനം കാണുന്നുണ്ട്’ – മന്ത്രി പറഞ്ഞു.

English Summary: Minister Rejeev Chandrasekhar Criticises LDF Government In Kerala And CM Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com