വോട്ടെടുപ്പിനിടെ വ്യാപക അക്രമം: ബംഗാളിൽ 604 ബൂത്തുകളിൽ തിങ്കളാഴ്ച റീ പോളിങ്
Mail This Article
കൊൽക്കത്ത ∙ കലാപകലുഷിതമായ പഞ്ചായത്ത് തിരഞ്ഞെടുപ്പിനു പിന്നാലെ ബംഗാളിലെ അറുന്നൂറോളം ബൂത്തുകളിൽ റീ പോളിങ് പ്രഖ്യാപിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ. തിങ്കളാഴ്ച രാവിലെ ഏഴു മുതൽ വൈകിട്ട് അഞ്ചു വരെ ഇവിടെ വീണ്ടും തിരഞ്ഞെടുപ്പ് നടക്കും.
മുർഷിദാബാദ്– 175, മാൾഡ–112, നാദിയ–89, നോർത്ത് 24 പർഗാനസ്– 46, സൗത്ത് 24 പർഗാനസ്–36, പർബ മേദിനിപുർ– 31, ഹൂഗ്ലി–21, ദക്ഷിണ ദിനജ്പുർ– 18, ജൽപയ്ഗുരി– 14, ബിർഭും– 14, പശ്ചിം മേദിനിപുർ– 10, ബങ്കുര– 8, ഹൗറ– 8, പശ്ചിം ബർധാനം– 6, പുരുലിയ–4, പുർബ ബർധമൻ– 3, അലിപുർദുവർ–1 എന്നിങ്ങനെ 604 ബൂത്തുകളിലാണ് റീ പോളിങ് പ്രഖ്യാപിച്ചത്.
ബംഗാളിൽ ശനിയാഴ്ച വോട്ടെടുപ്പ് നടന്ന വിവിധ ഭാഗങ്ങളിൽ അക്രമസംഭവങ്ങൾ അരങ്ങേറിയിരുന്നു. 19 പേർ അക്രമത്തിൽ കൊല്ലപ്പെട്ടെന്നാണ് വിവരം. ബൂത്തുകൾ കയ്യേറിയ അക്രമികൾ ബാലറ്റ് പേപ്പറുകൾ തീയിട്ടു നശിപ്പിക്കുകയും ബാലറ്റ് പെട്ടികൾ എടുത്തോടുകയും ചെയ്തു. അക്രമത്തിൽ പ്രധാന പാർട്ടികളെല്ലാം പങ്കാളികളാണ്. അക്രമങ്ങളുടെ വിശദമായ റിപ്പോർട്ട് നൽകാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ജില്ലാ മജിസ്ട്രേറ്റുമാരോട് ആവശ്യപ്പെട്ടു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ബംഗാൾ എങ്ങോട്ടെന്നതിന്റെ ദിശാസൂചികയായിട്ടാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ വിലയിരുത്തുന്നത്. കേന്ദ്ര, സംസ്ഥാന സേനകളുടെ 1.35 ലക്ഷം അംഗങ്ങൾ തിരഞ്ഞെടുപ്പു ഡ്യൂട്ടിയിലുണ്ടായിരുന്നെങ്കിലും വിവിധ ജില്ലകളിൽ അക്രമികൾ അഴിഞ്ഞാടുകയായിരുന്നു. തൃണമൂൽ കോൺഗ്രസ്, ബിജെപി, കോൺഗ്രസ്, സിപിഎം, ഐഎസ്എഫ് പ്രവർത്തകർ അക്രമങ്ങളിൽ കൊല്ലപ്പെട്ടു.
English Summary: Re-polling announced at over 600 booths after violence mars panchayat elections