ADVERTISEMENT

അഹമ്മദാബാദ്∙ പത്തുവർഷത്തിൽ ഏഴു തവണ ഗാർഹിക പീഡനത്തിന്റെ പേരിൽ ഭർത്താവിനെ ജയിലിൽ അടച്ച് പിന്നീട് ജാമ്യത്തിൽ ഇറക്കി ഭാര്യ! ഗുജറാത്തിലെ മെഹസാന ജില്ലയിലെ കാഡി നഗരത്തിൽനിന്നുള്ള പ്രേംചന്ദ് മാലിയും ഭാര്യ സോനുവുമാണ് ഈ ദമ്പതികളെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

2001ലായിരുന്നു ഇവരുടെ വിവാഹം. 2014ലാണ് പ്രശ്നങ്ങൾ തുടങ്ങിയത്. 2015ലാണ് ഭർത്താവിനെതിരെ സോനു ആദ്യ പരാതി നൽകിയത്. മർദിച്ചുവെന്നായിരുന്നു പരാതി. ഇതേത്തുടർന്ന് മാസം 2,000 രൂപ സോനുവിന് നൽകണമെന്ന് കോടതി ഉത്തരവുമിട്ടു. എന്നാൽ ദിവസവേതനക്കാരനായ പ്രേംചന്ദിന് പണം നൽകാൻ ബുദ്ധിമുട്ട് വന്നു. ഇതേത്തുടർന്ന് ഇയാൾ അറസ്റ്റിലായി.

എന്നാൽ അഞ്ചുമാസം ജയിലിൽ ചെലവിട്ടതിനു പിന്നാലെ ഭാര്യതന്നെ ഇയാളെ ജാമ്യത്തിലിറക്കി. ഇരുവരും പിരിഞ്ഞായിരുന്നു താമസം. കുറേനാളുകൾക്കുശേഷം പ്രശ്നങ്ങൾ മറന്ന് ഇരുവരും ഒരുമിച്ചു. പക്ഷേ വഴക്ക് കൈവിട്ടുപോകാൻ തുടങ്ങി. എങ്കിലും പരസ്പരം വഴക്കിടുക, പിരിഞ്ഞു താമസിക്കുക, വീണ്ടും ഒരുമിക്കുക എന്നിങ്ങനെ പലവട്ടം മുന്നോട്ടുപോയി. 2016 മുതൽ 2018 വരെ എല്ലാ വർഷവും സോനുവിന്റെ പരാതിയിൽ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഓരോ തവണയും പ്രേംചന്ദിനെ ജാമ്യത്തിൽ ഇറക്കിയിരുന്നതും സോനു തന്നെയായിരുന്നു. 2019ലും 2020ലും പ്രേംചന്ദ് അറസ്റ്റിലായി. ഈ വർഷം ആദ്യവും പ്രേംചന്ദ് അറസ്റ്റിലാകുകയും ജൂലൈ നാലിന് ഭാര്യ ഇറക്കുകയും ചെയ്തു. കാഡിയിലെ വീട്ടിലേക്ക് ഇരുവരും പോയിരുന്നു.

ഒടുവിലത്തെ സംഭവം ഇങ്ങനെ – തന്റെ പഴ്സും മൊബൈൽ ഫോണും കാണാനില്ലെന്നു കാട്ടി പ്രേംചന്ദ് സോനുവുമായി വഴക്കിട്ടു. തനിക്കൊന്നും അറിയില്ലെന്നാണ് സോനു മറുപടി നൽകിയത്. തുടർന്നു നടത്തിയ വഴക്കിനെത്തുടർന്ന് ഇരുവരും പരസ്പരം മർദിച്ചു. ഒടുക്കം പ്രേംചന്ദ് വീടുവിട്ട് പത്താനിൽ അമ്മയുടെ അടുത്തെത്തിയാണ് താമസിക്കുന്നത്. സോനുവും മകനും തന്നെ ഉപദ്രിക്കുന്നുവെന്ന പരാതി പ്രേംചന്ദും നൽകിയിട്ടുണ്ട്.

English Summary: Gujarat Woman Gets Husband Arrested 7 Times In Less Than 10 Years, Bails Him Out

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com