ADVERTISEMENT

കാലടി∙ പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറി എന്നാരോപിച്ചു കോൺഗ്രസ് എംഎൽഎമാർക്കും കണ്ടാലറിയാവുന്ന 13 പേർക്കുമെതിരെ കേസ്. അങ്കമാലി എംഎൽഎ റോജി എം.ജോൺ, ചാലക്കുടി എംഎൽഎ സനീഷ്കുമാർ ജോസഫ് എന്നിവർക്കെതിരെയാണ് കേസ്. ഇവർക്കൊപ്പമുണ്ടായിരുന്ന കണ്ടാലറിയാവുന്ന 13 പ്രവർത്തകർക്കെതിരെയും കാലടി പൊലീസ് കേസെടുത്തിട്ടുണ്ട്. പൊലീസ് സ്റ്റേഷനിലെ സെല്ലിൽ അടച്ചിട്ട പ്രവർത്തകരെ റോജി എം. ജോൺ എംഎൽഎ പുറത്തേക്കു വലിച്ചിറക്കിയതു വിവാദമായിരുന്നു. ഇന്നലെയാണു കേസിന് ആസ്പദമായ സംഭവമുണ്ടായത്.

ശ്രീശങ്കര കോളജിലെ‍ യൂണിയൻ ഭാരവാഹി ഉൾപ്പെടെ 2 കെഎസ്‌യു പ്രവർത്തകരെ പാതിരാത്രി വീട്ടിൽക്കയറി പൊലീസ് അറസ്റ്റ് ചെയ്തതാണു പ്രതിഷേധത്തിനു കാരണമായത്. പ്രവർത്തകരെ അകാരണമായാണ് അറസ്റ്റ് ചെയ്തതെന്ന് ആരോപിച്ചു റോജിയും ബെന്നി ബഹനാൻ എംപി, സനീഷ്കുമാർ ജോസഫ് എംഎൽഎ എന്നിവരും പ്രവർത്തകരും 5 മണിക്കൂറോളം സ്റ്റേഷനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചിരുന്നു. ഞായറാഴ്ച പുലർച്ചെ 4.30നാണു പ്രതിഷേധം ആരംഭിച്ചത്. 

ഒൻപതരയോടെ ആലുവ എഎസ്പി ജുവനപ്പടി മഹേഷ് സ്റ്റേഷനിലെത്തി പൊലീസിനു വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ നടപടിയെടുക്കുമെന്ന ഉറപ്പു നൽകിയതിനെത്തുടർന്നാണു പ്രതിഷേധം അവസാനിപ്പിച്ചത്. കെഎസ്‌യു യൂണിറ്റ് പ്രസിഡന്റും കോളജ് യൂണിയൻ മാഗസിൻ എഡിറ്ററുമായ രാജീവ് വാലപ്പൻ, പ്രവർത്തകനായ‍ ഡിജോൺ എന്നിവരെയാണു ശനിയാഴ്ച അർധരാത്രിയോടെ വീടുകളിൽ കയറി അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ശ്രീശങ്കര കോളജിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്നെടുത്ത കേസിലായിരുന്നു അറസ്റ്റ്. വെള്ളിയാഴ്ച അർധരാത്രി തന്നെ ജോമോൻ, അഭിജിത്ത്, സരീഷ്, സന്ദീപ്, വിഷ്ണു എന്നീ വിദ്യാർഥികളെയും വീട്ടിൽക്കയറി അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ശനിയാഴ്ച കോടതി ജാമ്യത്തിൽ വിട്ടു. ഇതിനു പിന്നാലെയാണു ശനിയാഴ്ച രാജീവ് വാലപ്പനെയും ഡിജോണിനെയും അറസ്റ്റ് ചെയ്തത്.

ആദ്യം അറസ്റ്റിലായ വിദ്യാർഥികൾക്കു നേരെ പൊലീസ് മൂന്നാംമുറ പ്രയോഗിച്ചതായും ആരോപണമുയർന്നു. എന്നാൽ, പൊലീസ് ഇതു നിഷേധിച്ചു. സംഭവമറിഞ്ഞ് എംപിയും എംഎൽഎമാരും സ്റ്റേഷനിലെത്തുമ്പോൾ പ്രവർത്തകരെ സെല്ലിൽ അടച്ചിട്ടിരിക്കുകയായിരുന്നു. ക്ഷുഭിതനായി പൊലീസിനോടു തർക്കിച്ച റോജി എം.ജോൺ ഇവരെ സെല്ലിൽനിന്നു പുറത്തേക്കു വലിച്ചിറക്കി.

English Summary: Kalady police registered case against Roji M John and Saneesh Kumar Joseph

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com