ADVERTISEMENT

മിക്ക നേരങ്ങളിലും കുതിച്ചും ചിലപ്പോഴെല്ലാം കിതച്ചും ആയിരുന്നു ഉമ്മൻ ചാണ്ടിയുടെ പ്രയാണം. മറ്റു പല കാര്യങ്ങളിലും  ഇഷ്ടക്കേട് ഉണ്ടാവാമെങ്കിലും, തീരുമാനങ്ങളെടുക്കുന്നതിലുള്ള കെ.കരുണാകരന്റെ വേഗത്തോടു കേരളത്തെ ‘അതിവേഗം ബഹുദൂരം’ കൊണ്ടുപോകാൻ ശ്രമിച്ച ഭരണാധികാരിക്ക് മമത ഉണ്ടായിരുന്നു. എ.കെ.ആന്റണിയുടെ സംയമനശീലത്തോടും തികഞ്ഞ ആദരം. ദേഷ്യപ്പെട്ട് ഉമ്മൻ ചാണ്ടിയെ കണ്ടിട്ടുള്ളവർ കുറവാണ്. ‘ താൻ നല്ല ഫസ്റ്റ് പാർട്ടിയാണ്’ എന്ന് ആരോടെങ്കിലും പറയുന്നതുകേട്ടാൽ അൽപം ദേഷ്യത്തിലാണെന്നു വിചാരിക്കാം. ‘വളരെ മോശമായിപ്പോയി’ എന്നതാണ് ഏറ്റവും വലിയ ശകാരവാക്ക്. ഇതു രണ്ടും കേട്ടിട്ടുള്ളവർ അൽപം സൂക്ഷിച്ചേക്കണം. അങ്ങനെ പറയാൻ ഇടയായ കാരണം ഉമ്മൻ ചാണ്ടി മറക്കില്ല. അതുവച്ച് പകയോ പ്രതികാരമോ എന്നു ചോദിച്ചാൽ ഒട്ടുമില്ല. പക്ഷേ, മനസ്സിൽ ഉണ്ടാകും. 

തനിക്കെതിരെ ചെയ്തുകൂട്ടിയത് കാലത്തിന്റെ കണക്കുപുസ്തകത്തിനു വിടുന്നതാണ് ഉമ്മൻ ചാണ്ടിയുടെ രീതി. ‘‘തെറ്റുചെയ്‌തിട്ടില്ല എന്ന ആത്മവിശ്വാസമാണ് എന്റെ ബലം. ഒടുവിൽ സത്യം ജയിക്കും. എന്നെക്കുറിച്ചു പറഞ്ഞതൊക്കെ തെറ്റിപ്പോയി എന്ന ഒരു മനഃസാക്ഷിക്കുത്തെങ്കിലും ആരോപണം ഉന്നയിക്കുന്നവർക്ക് ഉണ്ടായാൽ മതി’’– ഇങ്ങനെ ഉമ്മൻ ചാണ്ടി പറഞ്ഞത് എഴുപതാം പിറന്നാൾ വേളയിലാണ്. അന്ന് മുഖ്യമന്ത്രിയുടെ പിഎയായിരുന്നു പ്രതിസ്ഥാനത്ത്. പിന്നീടുവന്ന മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി തന്നെ പ്രതിക്കൂട്ടിലായപ്പോഴും, അനുബന്ധ വിവാദങ്ങൾ ഒരു ദുഃസ്വപ്നംപോലെ പലരെയും വേട്ടയാടുമ്പോഴും ഉമ്മൻ ചാണ്ടിയെ പലരും ഓർത്തുകൊണ്ടേയിരിക്കുന്നു.

എന്നു കരുതി, ഉമ്മൻ ചാണ്ടി രാഷ്ട്രീയ എതിരാളികൾക്ക് ഒട്ടും അനിഷ്ടമുള്ള നേതാവല്ല. എതിർ രാഷ്ട്രീയചേരി ഉമ്മൻ ചാണ്ടിയെ ബഹുമാനിക്കുന്നതുപോലെ മറ്റൊരു നേതാവിനെയും ഇന്നും കണക്കിലെടുക്കുന്നില്ല. ഇപ്പോൾ യുഡിഎഫിന്റെ ഭാഗമായ മുൻ സിപിഎം നേതാവിനോടായി കാർ യാത്രയ്ക്കിടെ ഇ.കെ.നായനാർ പ്രവചിച്ചു:‘ ഉമ്മൻ ചാണ്ടി, ഓനാണ് അപകടകാരി’. 

2011ൽ മുഖ്യമന്ത്രിയായ ശേഷം തുടർച്ചയായി തിരഞ്ഞെടുപ്പു പരാജയങ്ങൾ ഇടതുമുന്നണിക്ക് സമ്മാനിച്ചുകൊണ്ട് അവരെ കിടിലം കൊള്ളിച്ചുകളഞ്ഞു ഉമ്മൻ ചാണ്ടി. അരുവിക്കര ഉപതിരഞ്ഞെടുപ്പിൽകൂടി വൻ ഭൂരിപക്ഷത്തോടെ യുഡിഎഫ് ജയിച്ചപ്പോൾ, നാലാം വർഷത്തിൽ നിയമസഭ പിരിച്ചുവിട്ട് വീണ്ടും ജനവിധി തേടണമെന്ന് ഉമ്മൻ ചാണ്ടിയെ ശക്തമായി ഉപദേശിച്ചവരുണ്ട്. അതു സ്വീകരിച്ചിരുന്നെങ്കിൽ കേരള രാഷ്ട്രീയത്തിന്റെ ഗതി മാറിയേനെ. പകരം, കേവലം രണ്ടാളുടെ ഭൂരിപക്ഷം ഉണ്ടായിരുന്ന മുന്നണിയുടെ സർക്കാരിനെ അസാധാരണമായ മെയ്‌വഴക്കത്തോടെ നയിച്ച് കാലാവധി പൂർത്തിയാക്കിയ മുഖ്യമന്ത്രി എന്ന ഖ്യാതിയാണ് ഉമ്മൻ ചാണ്ടി നേടിയെടുത്തത്. ‘ആൾക്കൂട്ടത്തിലെ ആനുകൂല്യ വിതരണക്കാരൻ’ എന്നു പരിഹസിച്ചവർക്കും വിഴിഞ്ഞം, കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം എന്നീ എണ്ണംപറഞ്ഞ വികസന പദ്ധതികളുടെ ഉടയോനെ ചരിത്രത്തിൽനിന്നു മാറ്റി നിർത്താൻ കഴിയില്ല. 

(മനോരമയില്‍ 2022 ഒക്ടോബർ 31 പ്രസിദ്ധീകരിച്ചത്)

English Summary: Oommen Chandy leader with Karunakaran's speed; Anthony's composure

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com