ADVERTISEMENT

ന്യൂഡല്‍ഹി∙ ഒഡീഷയിലെ ബാലസോറില്‍ 295 പേരുടെ മരണത്തിനിടയാക്കിയ ട്രെയിന്‍ ദുരന്തത്തിനു കാരണം സിഗ്നലിങ്ങിലെ പിഴവാണെന്ന് റിപ്പോര്‍ട്ട്. ഈ വിവരം ഉൾപ്പെടുന്ന റെയില്‍വേ സുരക്ഷാ കമ്മിഷണറുടെ റിപ്പോര്‍ട്ട് റെയിൽവേ മന്ത്രാലയം പുറത്തുവിട്ടു. അപകട കാരണം വിശദമാക്കുന്ന റിപ്പോര്‍ട്ട് ആദ്യമായാണ് റെയില്‍വേ മന്ത്രാലയം പുറത്തുവിടുന്നത്. ദുരന്തത്തില്‍ മരിച്ച 41 പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും റെയില്‍വേ അറിയിച്ചു.

എംപിമാരായ മുകുള്‍ വാസ്‌നിക്, ജോണ്‍ ബ്രിട്ടാസ്, സഞ്ജയ് സിങ് എന്നിവർ രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിനു മറുപടിയായാണ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ അറിയിച്ചത്. സ്‌റ്റേഷനിലെ നോര്‍ത്ത് സിഗ്നല്‍ ഗൂംടിയില്‍ നേരത്തേ നടത്തിയ സിഗ്നലിങ് സര്‍ക്ക്യൂട്ട് മാറ്റത്തിലെ പിഴവും സ്‌റ്റേഷനിലെ ലെവല്‍ ക്രോസിങ് ഗേറ്റ് നമ്പര്‍ 94ല്‍ ഇലക്ട്രിക് ലിഫ്റ്റിങ് ബാരിയര്‍ മാറ്റവുമായി ബന്ധപ്പെട്ട സിഗ്നലിങ് ജോലികള്‍ നടപ്പാക്കിയതിലെ പിഴവുമാണ് ട്രെയിന്‍ ഇടിച്ചുകയറാന്‍ കാരണമെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ പിഴവുകള്‍ കോറമാണ്ഡല്‍ എക്‌സ്പ്രസിന് തെറ്റായ ലൈനില്‍ ഗ്രീൻ സിഗ്നല്‍ ലഭിക്കാന്‍ കാരണമായെന്ന് റെയില്‍വേ മന്ത്രി അറിയിച്ചു. റെയില്‍വേ ജീവനക്കാരുടെ ഭാഗത്തുനിന്നു വീഴ്ചയും ശ്രദ്ധക്കുറവും ഉണ്ടായെന്നാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നതെന്നും മന്ത്രി മറുപടിയിൽ അറിയിച്ചു.

അതേസമയം, കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ സംഭവിച്ച സിഗ്നല്‍ തകരാറുകള്‍ സംബന്ധിച്ച വിശദാംശങ്ങൾ ജോണ്‍ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര സര്‍ക്കാര്‍ നല്‍കിയില്ല. തകരാറുകള്‍ ഉണ്ടായിരുന്നെങ്കിലും ബാലസോറില്‍ സംഭവിച്ചതുപോലെ ഗുരുതരമായിരുന്നില്ലെന്നു മാത്രമാണ് മന്ത്രാലയം വ്യക്തമാക്കിയത്. ബാലസോര്‍ ദുരന്തവുമായി ബന്ധപ്പെട്ട് മൂന്നു റെയില്‍വേ ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ഇപ്പോഴും തുടരുകയാണ്.

ജൂണ്‍ രണ്ടിന് കോറമാണ്ഡല്‍ എക്‌സ്പ്രസും ഷാലിമാര്‍ എക്‌സ്പ്രസും ഒരു ചരക്കു തീവണ്ടിയും ഉള്‍പ്പെട്ട ദുരന്തത്തില്‍ 295 പേര്‍ മരിച്ചെന്നും 176 പേര്‍ക്കു ഗുരുതരമായി പരുക്കേറ്റെന്നും റെയില്‍വേ മന്ത്രി അറിയിച്ചു. 451 പേര്‍ക്കു ഗുരുതരമല്ലാത്ത പരുക്കുണ്ട്. തിരിച്ചറിയാത്ത 41 മൃതദേഹങ്ങള്‍ ഇപ്പോഴും ഭുവനേശ്വര്‍ എയിംസില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരിശോധനയ്ക്കായി ഡിഎന്‍എ സാംപിളുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ജൂലൈ 16 വരെ 29.49 കോടി രൂപ നഷ്ടപരിഹാരമായി നല്‍കിയിട്ടുണ്ട്. നഷ്ടപരിഹാരത്തിനായി 258 അപേക്ഷകളാണ് ലഭിച്ചതെന്നും മന്ത്രി അറിയിച്ചു.

English Summary: Lapses in signalling-circuit-alteration caused Odisha train accident: Union railway minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com