ADVERTISEMENT

ന്യൂഡൽഹി∙ ‘മോദി’ പരാമർശത്തിന്റെ പേരിലുള്ള അപകീർത്തിക്കേസിൽ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന രാഹുൽ ഗാന്ധിയുടെ ഹർജിയിൽ സുപ്രീം കോടതി നോട്ടിസയച്ചു. അടിയന്തരമായി സ്റ്റേ ആവശ്യം അംഗീകരിക്കാതെ കോടതി, വിശദമായ മറുവാദം കൂടി കേൾക്കണമെന്ന് വ്യക്തമാക്കുകയായിരുന്നു. ഹർജി ഓഗസ്റ്റ് 4നു പരിഗണിക്കും. 

വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന ആവശ്യം രാഹുലിനു വേണ്ടി ഹാജരായ അഭിഷേക് മനു സിങ്‍വി ആവശ്യപ്പെട്ടു. ഇപ്പോൾ തന്നെ ലോക്സഭാംഗമെന്ന നിലയിൽ രാഹുലിനു 111 ദിവസം നഷ്ടമായി. ഒരു സമ്മേളനം പൂർണമായി നഷ്ടമായി. അടുത്തതും നഷ്ടമാകുന്നു. വയനാട് ലോക്സഭാ മണ്ഡലത്തിൽ ഏതു സമയവും ഉപതിരഞ്ഞെടുപ്പു നടക്കാം. – തുടങ്ങിയ കാര്യങ്ങളും സിങ്‍വി കോടതിയെ അറിയിച്ചെങ്കിലും വിശദമായ വാദത്തിലേക്കു ജസ്റ്റിസ് ഗവായ്, പി.കെ. മിശ്ര എന്നിവരുടെ ബെ‍ഞ്ച് കടന്നില്ല. 

നോട്ടിസ് നൽകി മൂന്നോ നാലോ ആഴ്ചയ്ക്കുള്ളിൽ വീണ്ടും പരിഗണിക്കാമെന്ന് കോടതി തുടക്കത്തിലെ വ്യക്തമാക്കി. എന്നാൽ, കൂടുതൽ നീളുന്നതു ഗുണകരമാകില്ലെന്ന് രാഹുലിനു വേണ്ടി സിങ്‍വി ചൂണ്ടിക്കാട്ടി. സ്റ്റേ ആവശ്യപ്പെട്ടെങ്കിലും മറുഭാഗവും കേൾക്കേണ്ടതുണ്ടെന്നായിരുന്നു കോടതിയുടെ നിലപാട്. 10 ദിവസത്തിനുള്ളിൽ സത്യവാങ്മൂലം നൽകാമെന്ന് പൂർണേശ് മോദിക്കായി ഹാജരായ മഹേഷ് ജഠ്മലാനി അറിയിച്ചു. തുടർന്നാണ് ഓഗസ്റ്റ് 4നു പരിഗണിക്കാമെന്നു കോടതി വ്യക്തമാക്കി. 

ഇതിനിടെ, കേസ് പരിഗണിക്കുന്നതിൽ താൻ പിൻമാറേണ്ടതുണ്ടോയെന്ന് ജസ്റ്റിസ് ബി.ആർ. ഗവായ് ഇരു കക്ഷികളോടും ചോദിച്ചു. തന്റെ പിതാവിനു ഇരു അഭിഭാഷകരുമായി ബന്ധമുണ്ട്. ഇരുവരുടെയും അച്ഛന്മാർക്കൊപ്പം ചേർന്നു പ്രവർത്തിച്ചിട്ടുണ്ട്. കോൺഗ്രസുകാരനായിരുന്നില്ലെങ്കിലും കോൺഗ്രസുമായി ചേർന്നു പ്രവർത്തിച്ചിട്ടുണ്ട്. രാഹുലിനു വേണ്ടി ഹാജരാകുന്ന സിങ്‍വി 40 വർഷമായി കോൺഗ്രസിലുണ്ട്. തന്റെ സഹോദരനും കോൺഗ്രസുകാരനായി രാഷ്ട്രീയത്തിലുണ്ട് – തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേസ് പരിഗണിക്കുന്നതിൽനിന്നു പിന്മാറേണ്ടതുണ്ടോയെന്ന് ജസ്റ്റിസ് ഗവായ് ചോദിച്ചത്. 

എന്നാൽ, ഇതിൽ പ്രശ്നമില്ലെന്ന് സിങ്‍വിയും പൂർണേഷ് മോദിക്കായി ഹാജരായ ജഠ്മലാനിയും വ്യക്തമാക്കി. നമുക്ക് ഇക്കാര്യം അറിയാമെങ്കിലും ആമുഖമായി എല്ലാവരും ഇതറിയേണ്ടതുണ്ടെന്നും വാദത്തിനൊടുവിൽ ജസ്റ്റിസ് ഗവായ് സൂചിപ്പിച്ചു. 

രാഹുലിന്റെ സ്റ്റേ ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണു സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. അപകീർത്തിക്കേസിലെ പരാതിക്കാരനായ ബിജെപി എംഎൽഎ പൂർണേശ് മോദി നേരത്തെ തന്നെ തടസ്സ ഹർജി നൽകിയിരുന്നു. 

English Summary: Supreme Court Notice on Rahul Gandhi Defamation Case, stay plea not allowed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com