ADVERTISEMENT

തിരുവനന്തപുരം ∙ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കടന്നുപോയ എംസി റോഡിന്റെ പേര് ഒസി റോഡ് എന്നു പുനർനാമകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ. ഇതു സംബന്ധിച്ച് മുൻ കെപിസിസി പ്രസിഡന്റ് വി.എം.സുധീരൻ മുഖ്യമന്ത്രി പിണറായി വിജയനു കത്ത് അയച്ചു. ഉമ്മൻ ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര സമാനതകളില്ലാത്തതായിരുന്നെന്നും എംസി റോഡ് യഥാര്‍ഥത്തില്‍ ഉമ്മന്‍ചാണ്ടി റോഡായി മാറുന്ന രീതിയിലായിരുന്നു ജനങ്ങളുടെ പ്രതികരണമെന്നും സുധീരന്‍ കത്തില്‍ വ്യക്തമാക്കി.

‘‘ജനങ്ങളെ സ്നേഹിക്കുകയും ജനങ്ങളാല്‍ സ്നേഹിക്കപ്പെടുകയും ചെയ്ത മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കേരളം ഇന്നേവരെ കണ്ടെട്ടില്ലാത്ത അന്ത്യാ‌ഞ്ജലിയാണ് ജനങ്ങള്‍ അര്‍പ്പിച്ചത്. തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസ് മുതല്‍ എംസി റോഡ് വഴി പുതുപ്പള്ളി വരെ അദ്ദേഹത്തിന്‍റെ ഭൗതിക ശശീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര സമാനതകളില്ലാത്തതാണ്.

എംസി റോഡി യഥാർഥത്തില്‍ ഉമ്മന്‍ ചാണ്ടി റോഡ് ആയി മാറുന്ന രീതിയിലാണ് ആബാലവൃദ്ധം ജനങ്ങളുടെ പ്രതികരണം. എംസി റോ‍ഡിന് ‘ഉമ്മൻ ചാണ്ടി’ റോഡ് എന്ന് പുനർനാമകരണം ചെയ്യുന്നത് തികച്ചും ഉചിതമായിരിക്കും. എംസി റോഡ് ഭാവിയിൽ ഒസി റോഡ് ആയി അറിയപ്പെടട്ടെ. അതിനാവശ്യമായ നടപടികൾ എത്രയും വേഗത്തിൽ സ്വീകരിക്കണമെന്നാണ് എന്റെ അഭ്യർഥന.’’– കത്തിൽ സുധീരൻ വ്യക്തമാക്കി.

എംസി റോഡിന്റെ പേര് ഒസി റോഡ് എന്നാക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിലും ആവശ്യപ്പെട്ടു. സമൂഹമാധ്യമത്തിലെ കുറിപ്പിലാണ് രാഹുലിന്റെ ആവശ്യം.

രാഹുലിന്റെ കുറിപ്പ്:

‘കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് ഏറ്റവും അധികം യാത്ര ചെയ്ത വ്യക്തി ഉമ്മൻ ചാണ്ടിയാണ്’. ഒരിക്കൽ കെ.എം.മാണി പറഞ്ഞ വാക്കുകളാണിത്. ഒരു വലിയ അളവ് വരെ സത്യവുമാണത്. ആ യാത്രയിൽ എത്ര മനുഷ്യരുടെ ആവലാതികൾക്കാണ് ആ മനുഷ്യൻ പരിഹാരം കണ്ടിരിക്കുന്നത്. അത് കൊണ്ട് കൂടിയാണല്ലോ അദ്ദേഹത്തിന്റെ അവസാന യാത്രയിൽ റോഡ് കാണാനാകാത്ത വിധം ജനം നിറഞ്ഞത്. അദ്ദേഹം നിത്യേനയെന്ന പോലെ യാത്ര ചെയ്തിരുന്ന എംസി റോഡിന്റെ പേര് അദ്ദേഹത്തോടുള്ള ആദരസൂചകമായി 'ഒസി റോഡ്' എന്ന് പുനർനാമകരണം ചെയ്യാനുള്ള നടപടി സർക്കാർ സ്വീകരിക്കണം.

English Summary: Congress leaders demanded to rename MC Road as OC Road

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com