ADVERTISEMENT

ന്യൂഡൽഹി∙ ഹോളിവുഡ് സംവിധായകൻ ക്രിസ്റ്റഫർ നോളന്റെ പുതിയ സിനിമ ഓപ്പൺഹൈമർ തിയറ്ററുകളിൽ ദൃശ്യവിസ്മയം തീർക്കുകയാണ്. അണുബോംബിന്റെ പിതാവെന്ന് അറിയപ്പെടുന്ന വിഖ്യാത ശാസ്ത്രജ്ഞൻ ജൂലിയൻ ഓപ്പൺഹൈമറിന്റെ കഥയാണു സിനിമയുടെ ഇതിവൃത്തം. സിനിമയ്ക്കു പിന്നാലെ വീണ്ടും വാർത്തകളിൽ നിറഞ്ഞ ഓപ്പൺഹൈമറുടെ ‘ഇന്ത്യൻ ബന്ധവും’ ചർച്ചയാവുകയാണ്.

തന്റെ നേതൃത്വത്തിൽ വികസിപ്പിച്ചെടുത്ത ഒരാശയം അണുബോംബ് എന്ന പേരിൽ ലോകത്തെ നശിപ്പിക്കുമെന്നോർത്ത് ഭയപ്പെടുകയും അതിൽനിന്നു പിന്തിരിയാനായി ഭരണകൂടത്തോടു കലഹിക്കുകയും അപ്രീതിക്കിരയാകുകയും ചെയ്തയാളാണ് ഓപ്പൺഹൈമർ. യുഎസിന്റെ അണ്വായുധ വികസന പരീക്ഷണ പദ്ധതിയായ മാൻഹാട്ടൻ പ്രോജക്ടിനു നേതൃത്വം നൽകിയ, ലോസ് അലാമോസ് ലബോറട്ടറിയുടെ ഡയറക്ടറായിരുന്നു അദ്ദേഹം. ഓപ്പൺഹൈമറിനു മുൻ പ്രധാനമന്ത്രി ജവാഹർ ലാൽ നെഹ്റു ഇന്ത്യൻ പൗരത്വം വാഗ്ദാനം ചെയ്തിരുന്നെന്നാണു റിപ്പോർട്ട്.

‘‘1954ൽ യുഎസിൽ കടുത്ത വിവേചനം നേരിട്ടതോടെ ഓപ്പൺഹൈമറിനെ പ്രധാനമന്ത്രി നെഹ്റു ഇന്ത്യയിലേക്കു ക്ഷണിച്ചു. ഇന്ത്യൻ പൗരത്വം നൽകാമെന്നും വാഗ്ദാനം ചെയ്തു. എന്നാൽ നെഹ്റുവിന്റെ ക്ഷണം ഓപ്പൺഹൈമർ ഗൗരവത്തിൽ എടുത്തില്ലെന്നാണു ഞാൻ കരുതുന്നത്. കാരണം അദ്ദേഹം കടുത്ത അമേരിക്കൻവാദിയായ ശാസ്ത്രജ്ഞനായിരുന്നു.’’– ‘അമേരിക്കൻ പ്രോമിത്യൂസ് ദ് ട്രയംഫ് ആൻഡ് ട്രാജഡി ഓഫ് ജെ.റോബർട്ട് ഓപ്പൺഹൈമർ’ എന്ന പുസ്തകത്തിന്റെ സഹരചയിതാവ് കെയ് ബേർഡ് ദേശീയ മാധ്യമത്തോടു പറഞ്ഞു.

മാർട്ടിൻ ജെ.ഷെർവിൻ, കെയ് ബേർഡ് എന്നിവർ ചേർന്ന് 25 വർഷത്തോളമെടുത്തു രചിച്ചതും പുലിറ്റ്സർ പ്രൈസ് നേടിയതുമായ ഈ പുസ്തകത്തെ ആധാരമാക്കിയാണ് നോളൻ സിനിമയൊരുക്കിയത്. ഓപ്പൺഹൈമറിന്റെ ജീവിതമാണ് പുസ്തകം വിവരിക്കുന്നത്. ‘ഈ പുസ്തകമില്ലായിരുന്നെങ്കിൽ ഇങ്ങനെയൊരു പ്രോജക്ടിലേക്ക് എത്തിപ്പെടുമായിരുന്നോ എന്ന കാര്യം സംശയമാണ്’ എന്ന് നോളൻ പറഞ്ഞിരുന്നു.

English Summary: Oppenheimer, Father of Atomic Bomb, Was Offered Indian Citizenship by Nehru. This Was His Response

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com