ADVERTISEMENT

ന്യൂഡൽഹി∙ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ വനിതാ സംവരണം നടപ്പാക്കാത്തതിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. ബിജെപിക്ക് വഴങ്ങാത്ത സംസ്ഥാനങ്ങളിൽ കേന്ദ്രം കടുത്ത നടപടി സ്വീകരിക്കുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഭരണഘടനാ അവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ ഇടപെടുന്നില്ലെന്നും സുപ്രീം കോടതി വിമർശിച്ചു. നാഗാലാൻഡിലെ വനിതാ സംവരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു വിമർശനം.

നാഗാലാൻഡിലെ മുനിസിപ്പൽ, ടൗൺ കൗൺസിൽ തിരഞ്ഞെടുപ്പുകളിൽ സ്ത്രീകൾക്ക് മൂന്നിലൊന്ന് സംവരണം എന്നത് നടപ്പാക്കാൻ സംസ്ഥാനത്ത് നടപടി സ്വീകരിച്ചില്ലെന്നു ചൂണ്ടിക്കാട്ടി സമർപ്പിച്ച കോടതിയലക്ഷ്യ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതി ജഡ്ജിമാരായ എസ്.കെ. കൗൾ, സുധാൻഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്രസർക്കാരിനെ നിശിതമായി വിമർശിച്ചത്. ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങളിൽ ഏതറ്റം വരെയും പോകുന്ന കേന്ദ്രസർക്കാർ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഉണ്ടാകുന്ന ഭരണഘടനാലംഘനം കണ്ടില്ലെന്നു നടിക്കുകയാണെന്ന് കോടതി വിമർശിച്ചു.

കേന്ദ്രസർക്കാർ ഭരണഘടന നടപ്പാക്കാൻ തയാറല്ലെന്ന് ജസ്റ്റിസ് കൗൾ പറഞ്ഞു. സംവരണം നടപ്പാക്കുന്നതിൽനിന്ന് നാഗാലാൻഡ് ഒഴിവാകുന്ന എന്തെങ്കിലും കാരണമുണ്ടോയെന്നതിൽ റിപ്പോർട്ട് നൽകാൻ നേരത്തേ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതുവരെ ഇത്തരമൊരു റിപ്പോർട്ട് കേന്ദ്രസർക്കാർ നൽകിയിട്ടില്ല. ഗോത്രമേഖലയിൽ നിയമത്തിന് പ്രാബല്യമില്ലെന്ന് കേന്ദ്രത്തിന് തീരുമാനിക്കാനാകില്ലെന്നും കേന്ദ്രത്തിനുവേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജിനോട് ബെഞ്ച് പറഞ്ഞു.

എന്നാൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നടക്കുന്ന പ്രശ്നങ്ങൾ കണക്കിലെടുത്ത് സമയം നീട്ടിനൽകണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടത്. എന്നാൽ ഇത്തരമൊരു ഘട്ടത്തിലല്ല ഇത് ആവശ്യപ്പെടേണ്ടതെന്നു കോടതി ചൂണ്ടിക്കാട്ടി. 

ബിജെപി സഖ്യകക്ഷിയായി നാഷനൽ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി (എൻഡിപിപി) ആണ് നാഗാലാൻ‍ഡ് ഭരിക്കുന്നത്. പുതിയ നിയമം നാഗാലാൻഡ് ഉടൻ നടപ്പാക്കുമെന്ന് നാഗാലാൻഡ് അഡ്വക്കറ്റ് ജനറൽ കെ.എൻ. ബാൽഗോപാൽ കോടതിയെ അറിയിച്ചു. എന്നാൽ പലവട്ടം അവസരം നൽകിയിട്ടും സംസ്ഥാന സർക്കാർ ഒന്നും ചെയ്തില്ലെന്നായിരുന്നു കോടതിയുടെ മറുപടി. 

English Summary: Nagaland civic polls: Centre not willing to implement Constitution, says SC on delay in 33 pc quota for women

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com