ADVERTISEMENT

ആലപ്പുഴ ∙ സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയം പുനഃപരിശോധിക്കില്ലെന്നു മന്ത്രി സജി ചെറിയാൻ. ജൂറിയാണ് അവാർഡ് നിശ്ചയിക്കുന്നത്. ചലച്ചിത്ര അക്കാദമി ചെയർമാന് അവാർഡ് നിർണയത്തിൽ ഇടപെടാനാകില്ല. രഞ്ജിത്തിന് ഇതിൽ റോൾ ഉണ്ടായിരുന്നില്ല. അവാർഡുകൾ നൽകിയത് അർഹരായവർക്കാണ്. ഇതിൽ അന്വേഷണത്തിന്റെ ആവശ്യമില്ല. നമ്മുടെ നാട്ടിൽ ആരെല്ലാം എന്തെല്ലാം ആരോപണം ഉന്നയിക്കുന്നു. തെളിവുണ്ടെങ്കിൽ നിയമ നടപടിയുമായി പോകട്ടെയെന്നും മന്ത്രി പറഞ്ഞു. 

‘‘അവാർഡ് നിർണയത്തിൽ സംവിധായകൻ രഞ്ജിത്തിന് യാതൊരു റോളും ഇല്ല. അദ്ദേഹമല്ല ജൂറിയെ തിരഞ്ഞെടുത്തത്. നടപടിക്രമങ്ങളിലൂടെയാണ് ജൂറിയെ തിരഞ്ഞെടുത്തത്. അതിൽ ഒരുതരത്തിലും ഇടപെടാൻ അദ്ദേഹത്തിനു കഴിയില്ല. കേരളം കണ്ട ചലച്ചിത്രരംഗത്തെ ഏറ്റവും മാന്യനായ ഇതിഹാസമാണ് രഞ്ജിത്ത്. അദ്ദേഹം ചെയർമാനായ ചലച്ചിത്ര അക്കാദമി ഈ വർഷങ്ങളിൽ പ്രവർത്തനങ്ങൾ ഭംഗിയായി നടത്തി എന്നതിൽ അദ്ദേഹത്തെ അഭിനന്ദിക്കുകയാണ് ചെയ്യേണ്ടത്. സാംസ്കാരിക വകുപ്പിനു കീഴിൽ ഏറ്റവും ഭംഗിയായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് ചലച്ചിത്ര അക്കാദമി. നിഷ്പക്ഷമായ ജൂറിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്.’’– സജി ചെറിയാൻ പറഞ്ഞു. 

ലോകത്തിലെ അതിപ്രശസ്തരായ അംഗങ്ങളാണ് ജൂറിയിൽ ഉള്ളതതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ‘‘മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്കാരം നൽകിയതിനെ ആർക്കെങ്കിലും നിഷേധിക്കാൻ സാധിക്കുമോ? അതിനു തൊട്ടുതാഴെയുള്ളവർക്കും പുരസ്കാരങ്ങൾ നൽകിയിട്ടുണ്ട്. ഫുൾ എപ്ലസ് കിട്ടിയവർ മാത്രമല്ലല്ലോ മികച്ചവർ. ഒരു എ പ്ലസ് കുറഞ്ഞവർ മോശക്കാരാണെന്നു പറയാൻ സാധിക്കുമോ? അവരെല്ലാം നല്ല കലാകാരന്മാരാണ്. മാറ്റുരച്ച് ഏറ്റവും നല്ല തങ്കം കണ്ടെത്തിയാണ് അവാർഡ് നൽകിയത്. ആർക്കും അതിൽ പരാതി നൽകാൻ സാധിക്കില്ല. ഇപ്പോൾ പുറത്തുവരുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്.  അവാർഡ് നിർണയ സമിതിക്കാണ് ഉത്തരവാദിത്തം. തെളിവുണ്ടെങ്കിൽ നിയമപരമായി നേരിടാം.’’– സജി ചെറിയാൻ വ്യക്തമാക്കി. 

English Summary: Minister Saji Cheriyan Reaction On Kerala State Film Awards

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com