‘സെലെൻസ്കിയെ വധിക്കാൻ പദ്ധതിയിട്ടു’; റഷ്യൻ ചാരവനിതയെ പിടികൂടി യുക്രെയ്ൻ
Mail This Article
കീവ് ∙ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയെ കൊലപ്പെടുത്താൻ പദ്ധതിയിട്ടെന്ന് ആരോപിച്ച് റഷ്യൻ ചാരയെ പിടികൂടി യുക്രെയ്ൻ. ഇന്റലിജൻസ് ഏജൻസിയാണു തിങ്കളാഴ്ച യുവതിയെ അറസ്റ്റ് ചെയ്തെന്ന് അറിയിച്ചത്. റഷ്യയുമായുള്ള യുദ്ധം തുടരുന്നതിനിടെയാണു പുതിയ സംഭവവികാസം.
സെലെൻസ്കിയുടെ യാത്രാവിവരങ്ങളും സൈനിക രഹസ്യങ്ങളും മറ്റും ചോർത്തി റഷ്യയ്ക്കു നൽകിയെന്നാണു യുവതിക്കെതിരായ ആരോപണം. ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിടാൻ യുക്രെയ്ൻ സുരക്ഷാ ഏജൻസി (എസ്ബിയു) തയാറായില്ല. എന്നാൽ മുഖംമറച്ച ചിത്രം പുറത്തുവിട്ടിട്ടുണ്ട്. കറുപ്പും വെളുപ്പും നിറമുള്ള ഉടപ്പിട്ട്, കറുത്ത തലമുടിയുള്ള സ്ത്രീ സുരക്ഷാ ഉദ്യോഗസ്ഥരുടെ നടുക്കു നിൽക്കുന്ന ചിത്രമാണു പുറത്തുവന്നത്.
തെക്കൻ യുക്രെയ്നിൽനിന്നാണ് ഇവരെ പിടികൂടിയതെന്നാണു വിവരം. മിഖോലെയ്‌വ് പ്രവിശ്യയിൽ സെലെൻസ്കി സന്ദർശനം നടത്തുമ്പോൾ വ്യോമാക്രമണം നടത്താനുള്ള രഹസ്യവിവരങ്ങൾ ഇവർ ശേഖരിക്കാൻ ശ്രമിച്ചു. നേരത്തേ സൈനിക സ്‌റ്റോറിൽ യുവതി ജോലി ചെയ്തിട്ടുണ്ടെന്നും യുക്രെയ്ൻ സൈനികർക്കു സാധനങ്ങൾ വിറ്റിട്ടുണ്ടെന്നും എസ്‌ബിയു പറഞ്ഞു. യുദ്ധം തുടങ്ങിയശേഷം പന്ത്രണ്ടിലേറെ കൊലപാതക ശ്രമങ്ങളെ സെലെൻസ്കി അതിജീവിച്ചെന്നാണ് പാശ്ചാത്യ മാധ്യമങ്ങളുടെ റിപ്പോർട്ട്.
English Summary: A woman, allegedly a Russian spy, was arrested in a plot to assassinate Ukraine President Volodymyr Zelensky.