രണ്ടാം ലോകയുദ്ധകാലത്തെ പൊട്ടാത്ത ബോംബ് കണ്ടെത്തി; ജർമനിയിൽ 13,000 പേരെ ഒഴിപ്പിച്ചു
Mail This Article
ബർലിൻ∙ ജർമനിയിൽ രണ്ടാം ലോകയുദ്ധകാലത്തെ പൊട്ടാതെ കിടന്ന ബോംബ് കണ്ടെത്തി. ബോംബ് നിർവീര്യമാക്കുന്നതിന്റെ ഭാഗമായി 13,000 പേരെ ഒഴിപ്പിച്ചു. ഒരു ടൺ ഭാരമുള്ള ബോംബാണ് കണ്ടെത്തിയത്. ഈ സ്ഥലത്തേക്കുള്ള ഗതാഗതവും നിരോധിച്ചു. എത്ര സമയം കൊണ്ടാണ് ബോംബ് നിർവീര്യമാക്കാൻ സാധിക്കുക എന്നത് വ്യക്തമല്ല. രണ്ടാം ലോക യുദ്ധകാലത്ത് പ്രയോഗിച്ച നിരവധി ബോംബുകൾ ഇപ്പോളും ജർമനിയിൽ പൊട്ടാതെ കിടക്കുന്നുണ്ട്.
2021ൽ മ്യൂണിക് റെയിൽവെ സ്റ്റേഷന് സമീപം രണ്ടാം ലോക യുദ്ധകാലത്തെ ബോംബ് പൊട്ടിത്തെറിച്ചു. നിർമാണം നടക്കുന്ന സ്ഥലത്താണ് സ്ഫോടനമുണ്ടായത്. നിരവധിപ്പേർക്ക് പരുക്കേറ്റു. 2017ൽ 1.4 ടൺ ഭാരമുള്ള ബോംബ് ഫ്രങ്ക്ഫർടിൽ കണ്ടെത്തിയിരുന്നു. ബോംബ് നിർവീര്യമാക്കുന്നതിന്റെ ഭാഗമായി 65,000 പേരെയാണ് അന്ന് ഒഴിപ്പിച്ചത്.
സ്മിത്‌സോനിയൻ മാഗസിന്റെ റിപ്പോർട്ട് പ്രകാരം യുഎസ്– ബ്രിട്ടിഷ് വ്യോമസേന 2.7 മില്യൻ ടൺ ബോംബാണ് യൂറോപ്പിൽ പ്രയോഗിച്ചത്. ഇതിൽ പകുതിയും ജർമനിയിലാണ് ഇട്ടതെന്നും റിപ്പോർട്ടിൽ പറയുന്നു.
English Summary: World War II bomb found in German city