ADVERTISEMENT

ന്യൂഡൽഹി∙ കേന്ദ്ര സർക്കാരിനെതിരായ അവിശ്വാസ പ്രമേയ ചർച്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോൺഗ്രസ് എംപി അധീർ രഞ്ജൻ ചൗധരി. ഇന്നു ലോക്‌സഭയിൽ നടത്തിയ പ്രസംഗത്തിൽ നരേന്ദ്ര മോദിയെ വജ്രവ്യാപാരിയായ നീരവ് മോദിയോടും ധൃതരാഷ്ട്രരോടും താരതമ്യം ചെയ്തായിരുന്നു ചൗധരിയുടെ പ്രസംഗം. ‘‘ ധൃതരാഷ്ട്രർ അന്ധനായിരുന്നപ്പോൾ ദ്രൗപതിയുടെ വസ്ത്രങ്ങൾ ഉരിഞ്ഞു. ഇന്നും രാജാക്കന്മാർ അന്ധരായി ഇരിക്കുന്നു, മണിപ്പുരും ഹസ്തിനപുരവും തമ്മിൽ വ്യത്യാസമില്ല’’– അധീർ രഞ്ജൻ ചൗധരി പറഞ്ഞു.

‘‘കൊള്ളയടിച്ച ശേഷം നീരവ് മോദി ഇന്ത്യയിൽനിന്നു രക്ഷപ്പെട്ടു, ആർക്കും പിടിക്കാനായില്ല. നമ്മുടെ ശക്തമായ എൻഡിഎ സർക്കാരിന് അദ്ദേഹത്തെ തൊടാൻ കഴിഞ്ഞില്ല. നീരവ് മോദി എന്നന്നേക്കുമായി ഇന്ത്യ വിട്ടെന്നാണ് ഞാൻ കരുതിയത്. എന്നാൽ നീരവ് മോദി എവിടെയും പോയിട്ടില്ലെന്ന് എനിക്ക് ഇന്നു മനസ്സിലായി. മണിപ്പുർ സംഭവം കണ്ടപ്പോൾ നീരവ് മോദി ഇന്ത്യയിലുണ്ടെന്ന് മനസ്സിലായി. മണിപ്പുർ വിഷയത്തിൽ നരേന്ദ്ര മോദി നീരവ് മോദിയായി വേഷംമാറി നമുക്കിടയിൽ നിശബ്ദനായി ഇരിക്കുകയാണ്.’’ – ചൗധരിയുടെ വാക്കുകൾ.

അവിശ്വാസ പ്രമേയത്തിന് പ്രധാനമന്ത്രിയുടെ മറുപടിക്ക് തൊട്ടുമുൻപായിരുന്നു അധീർ രഞ്ജൻ ചൗധരിയുടെ പരാമർശം. ഇതിനെതിരെ ബിജെപി എംപിമാർ പ്രതിഷേധവുമായി രംഗത്തെത്തി. പരാമർശത്തിൽ മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എൻഡിഎ എംപിമാരുടെ പ്രതിഷേധത്തെത്തുടർന്ന് പ്രധാനമന്ത്രി മോദിക്കെതിരായ ചൗധരിയുടെ ‘നീരവ് മോദി’ പരാമർശം രേഖകളിൽനിന്നു സ്പീക്കർ നീക്കി.

അവിശ്വാസ പ്രമേയത്തിന്റെ ശക്തിയാണ് പ്രധാനമന്ത്രിയെ ഇന്നു പാർലമെന്റിൽ എത്തിച്ചതെന്നും ചൗധരി പറഞ്ഞു. ‘‘ഞങ്ങളാരും ഈ അവിശ്വാസ പ്രമേയത്തെ കുറിച്ച് ചിന്തിച്ചിരുന്നില്ല. പ്രധാനമന്ത്രി മോദി പാർലമെന്റിൽ വന്നു മണിപ്പുർ വിഷയത്തിൽ സംസാരിക്കണമെന്ന് മാത്രമാണ് ഞങ്ങൾ ആവശ്യപ്പെട്ടത്. ഒരു ബിജെപി അംഗത്തോടും പാർലമെന്റിലേക്ക് വരാൻ ഞങ്ങൾ ആവശ്യപ്പെട്ടില്ല, ഞങ്ങളുടെ പ്രധാനമന്ത്രി വരണമെന്നു മാത്രമാണ് ആവശ്യപ്പെട്ടത്.’’– അദ്ദേഹം കൂട്ടിച്ചേർത്തു.

മണിപ്പർ കലാപത്തിൽ 150ലധികം ആളുകൾ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകൾ ഭവനരഹിതരാകുകയും ചെയ്തു. മണിപ്പുർ വിഷയത്തിൽ ചർച്ച നടത്താൻ സർക്കാരിനെ നിർബന്ധിതമാക്കുന്നതിനു വേണ്ടിയാണ് പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണി അവിശ്വാസപ്രമേയം അവതരിപ്പിച്ചത്.

English Summary: Congress' Adhir Chowdhury compares PM Modi to Nirav Modi, Dhritrashtra; Speaker expunges remarks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com