ADVERTISEMENT

പട്ന∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെട്ട ഫ്ലയിങ് കിസ് വിവാദവുമായി ബന്ധപ്പെട്ട്, വീണ്ടും വിവാദ പരാമർശവുമായി കോൺഗ്രസ് എംഎൽഎ. ഫ്ലയിങ് കിസ് കൊടുക്കാൻ രാഹുൽ ഗാന്ധിക്ക് ആഗ്രഹമുണ്ടെങ്കിൽ അതിന് ഇഷ്ടം പോലെ പെൺകുട്ടികളുണ്ടെന്നും, 50 വയസ് പിന്നിട്ട സ്ത്രീക്ക് കൊടുക്കേണ്ട ആവശ്യമില്ലെന്നും ബിഹാറിൽനിന്നുള്ള വനിതാ എംഎൽഎ നീതു സിങ് അഭിപ്രായപ്പെട്ടു. ഒരു സ്വകാര്യ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ്, വനിതാ എംഎൽഎയുടെ വിവാദ പരാമർശം. ഇവരുടെ പരാമർശം ഉൾപ്പെടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

‘‘ഞങ്ങളുടെ രാഹുൽ ഗാന്ധിക്ക് പെൺകുട്ടികളെ കിട്ടാൻ ബുദ്ധിമുട്ടൊന്നുമില്ല. അദ്ദേഹത്തിന് ഫ്ലയിങ് കിസ് കൊടുക്കാൻ ആഗ്രഹമുണ്ടെങ്കിൽ, അതിന് ഇഷ്ടം പോലെ പെൺകുട്ടികളുണ്ട്. അല്ലാതെ 50 കഴിഞ്ഞ ഒരു സ്ത്രീക്ക് കൊടുക്കേണ്ട കാര്യമില്ല. അദ്ദേഹത്തിനെതിരായ ഈ ഫ്ലയിങ് കിസ് ആരോപണത്തിന് യാതൊരു അടിസ്ഥാനവുമില്ല’’ – നീതു സിങ് പറഞ്ഞു.

അതേസമയം, കോൺഗ്രസ് എംഎൽഎയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്തെത്തി. കോൺഗ്രസ് ഒരു സ്ത്രീവിരുദ്ധ പാർട്ടിയായി അധപതിച്ചെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല ചൂണ്ടിക്കാട്ടി. രാഹുൽ ഗാന്ധിയെ പ്രതിരോധിക്കാനായി ഏതറ്റം വരെ പോകാനും കോൺഗ്രസ് പാർട്ടിക്ക് മടിയില്ലെന്ന് ഇതിലൂടെ വ്യക്തമായെന്ന് പൂനവാല വിമർശിച്ചു.

രാഹുൽ ഗാന്ധി ലോക്സഭയിൽ മണിപ്പുർ കലാപവുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുത്തു മടങ്ങുമ്പോഴാണ്, ഫ്ലയിങ് കിസ് വിവാദം ഉയർന്നത്. രാഹുൽ മടങ്ങുന്ന സമയത്ത് ബിജെപി അംഗങ്ങൾ കൂവിയിരുന്നു. സന്ദർശക ഗാലറിയിലുണ്ടായിരുന്ന കെ.സി.വേണുഗോപാലിനും മറ്റു കോൺഗ്രസ് നേതാക്കൾക്കും നേരെ കൈവീശിക്കാണിച്ച ശേഷം ബിജെപി ബെഞ്ചുകൾക്കു നേരെയും രാഹുൽ കൈവീശിയിരുന്നു. ഇതിനെതിരെയാണ് ആരോപണം ഉയർന്നത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് സഭയിൽത്തന്നെ ഫ്ലയിങ് കിസ് ആരോപണം ഉയർത്തിയത്.

എന്നാൽ, ഇതു സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ‘ഞാൻ അങ്ങനെയൊന്നും കണ്ടില്ല’ എന്നായിരുന്നു ബിജെപി എംപിയായ ഹേമമാലിനിയുടെ മറുപടി.

English Summary: Bihar Congress MLA age-shames Smriti Irani in Rahul Gandhi flying kiss row

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com