ADVERTISEMENT

കഹുലുയി (ഹവായ്) ∙ അമേരിക്കയിലെ ഹവായ് ദ്വീപസമൂഹത്തിന്റെ ഭാഗമായ മൗവി കൗണ്ടിയിൽ കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 55 ആയി ഉയർന്നു. ദ്വീപിന്റെ പടിഞ്ഞാറ് ഭാഗത്തെ വാർത്താവിനിമയ സംവിധാനങ്ങളും വൈദ്യുതി വിതരണവും പൂർണമായി മുടങ്ങിയതോടെ ഇവിടുത്തെ രക്ഷാപ്രവർത്തനം ദുഷ്കരമായിരിക്കുകയാണ്. ആയിരത്തോളം പേരെ മേഖലയിൽ കാണാതായെന്നാണ് അനൗദ്യോഗിക വിവരം. മൃതദേഹങ്ങള്‍ കണ്ടെത്താല്‍ പരിശീലനം ലഭിച്ച നായ്ക്കൾ കലിഫോര്‍ണിയയില്‍നിന്നും വാഷിങ്ടൗണില്‍നിന്നും മൗവിയിലെത്തിയിട്ടുണ്ടെന്ന് ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സി അറിയിച്ചു.

മൗവിയിലെ ലഹൈന ടൂറിസ്റ്റ് കേന്ദ്രം തീ പടരുന്നതിനു മുൻപും ശേഷവും. Image: Twitter/ @mhdksafa
മൗവിയിലെ ലഹൈന ടൂറിസ്റ്റ് കേന്ദ്രം തീ പടരുന്നതിനു മുൻപും ശേഷവും. Image: Twitter/ @mhdksafa

കാട്ടുതീ പടർന്നതോടെ മേഖലയിലേക്കുള്ള റോഡുകളും അടച്ചിരിക്കുകയാണ്. സന്നദ്ധ സേനകൾ ബോട്ടുകളിൽ കടൽ മാർഗവും അഗ്നിരക്ഷാസേന ഹെലികോപ്റ്ററുകളിലുമാണ് അവശ്യസാധനങ്ങൾ പ്രദേശത്ത് എത്തിച്ചു നൽകുന്നത്. നാവികസേന, കോസ്റ്റ് ഗാർഡ്, അഗ്നിശമന സേന എന്നിവയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 

വ്യാഴാഴ്ച പടർന്നു പിടിച്ച തീയിൽനിന്ന് രക്ഷ നേടാൻ ആളുകള്‍ പസിഫിക് സമുദ്രത്തിലേക്കു ചാടി. ഇവരില്‍ പലരെയും കോസ്റ്റ്ഗാര്‍ഡ് രക്ഷപ്പെടുത്തി. മൗവി കൗണ്ടിയിലെ ചരിത്രപ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ ലഹൈന പൂർണമായും ചാരമായ അവസ്ഥയിലാണ്. ഹവായിൽനിന്ന് ഏറെ അകലെ രൂപം കൊണ്ട ‘ഡോറ’ ചുഴലിക്കാറ്റ് തീനാളങ്ങളെ ആളിക്കത്തിച്ചതാണ് വ്യാപകനാശം വിതച്ചത്. വേനൽച്ചൂടിൽ ഉണക്കപ്പുല്ലുകളിൽനിന്നാണു തീ തുടങ്ങിയതെന്നു കരുതുന്നു.

English Summary: Maui wildfires rage across the island as death toll climbs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com