മേഘവിസ്ഫോടനം: ഹിമാചലിൽ ആകെ മരണം 50; ക്ഷേത്രങ്ങൾ തകർന്ന് നിരവധിപ്പേർ മരിച്ചു
Mail This Article
ന്യൂഡൽഹി∙ ഹിമാചൽ പ്രദേശിലെ സോലൻ ജില്ലയിലുണ്ടായ മേഘവിസ്ഫോടനത്തില്‍ 50 മരണം. ക്ഷേത്രം ഇടിഞ്ഞു തകർന്നതിനടിയിൽനിന്നാണ് ഒൻപതുപേരുടെ മൃതദേഹം കണ്ടെത്തിയത്. ഷിംലയിലെ സമ്മർ ഹിൽ മേഖലയിൽ ശിവക്ഷേത്രം തകർന്ന് 15 പേരെങ്കിലും കുടുങ്ങിയിട്ടുണ്ടാകുമെന്നാണ് വിവരം. സോലനിലെ ജാഡൻ ഗ്രാമത്തിൽ ഒരു കുടുംബത്തിലെ ഏഴുപേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഫാഗ്‌ലി മേഖലയിലും നിരവധി വീടുകൾ തകർന്നു ഇവിടെയും മണ്ണിന്റെയും ചെളിയുടെയും അടിയിൽ നിരവധിപ്പേർക്കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുണ്ട്.
കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പാച്ചിലില്‍ രണ്ട് വീടുകളും ഒരു പശുത്തൊഴുത്തും ഒഴുകിപ്പോയതായി വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു. മരണത്തിൽ മുഖ്യമന്ത്രി സുഖ്‍വിന്ദർ സിങ് സുഖു അനുശോചനം അറിയിച്ചു. ദുരിതബാധിതരായ കുടുംബങ്ങൾക്കു ലഭ്യമാക്കാവുന്ന എല്ലാ സഹായങ്ങളും നൽകാൻ അധികൃതർക്ക് നിർദേശം നൽകിയതായും അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) അറിയിച്ചു.
മേഘവിസ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും കോളജുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. ദുരന്തത്തെത്തുടർന്ന് സംസ്ഥാനത്തെ 752 റോഡുകൾ അടച്ചിട്ടു. സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് എല്ലാ ജില്ലാ കലക്ടർമാരിൽ നിന്നും മുഖ്യമന്ത്രി വിവരം തേടി. മഴകനക്കുന്ന പശ്ചാത്തലത്തിൽ ചീഫ് സെക്രട്ടറിക്കും കലക്ടർമാർക്കും സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിക്കാനും മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
English Summary: 29 killed in Himachal Pradesh rains, nine of them in Shimla landslides