ADVERTISEMENT

തിരുവനന്തപുരം ∙ വൻതോതിൽ കള്ളപ്പണം വെളുപ്പിച്ചെന്നാരോപിച്ചു സിപിഎം രംഗത്തെത്തിയതിനു പിന്നാലെ മാത്യു കുഴൽനാടൻ എംഎൽഎയ്ക്കെതിരെ സർക്കാർ വിജിലൻസ് അന്വേഷണത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. ‌മാത്യു കുഴൽനാടൻ നികുതിവെട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും നടത്തിയെന്നാണു സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ ആരോപിച്ചത്. വിജിലൻസ് അന്വേഷണം ഉടൻ പ്രഖ്യാപിക്കുമെന്നു സർക്കാർ വൃത്തങ്ങൾ അറിയിച്ചു. നികുതി വെട്ടിപ്പ് നടത്തിയിട്ടില്ലെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും മാത്യു പ്രതികരിച്ചു.

ഗുരുതര ആരോപണങ്ങളാണു മാത്യു കുഴൽനാടനെതിരെ സിപിഎം ഉന്നയിച്ചത്. തിരഞ്ഞെടുപ്പു കമ്മിഷനു നൽകിയ സത്യവാങ്മൂലത്തിൽ ദുബായ്, ഡൽഹി, ഗുവാഹത്തി, ബെംഗളൂരു, കൊച്ചി എന്നിവിടങ്ങളിൽ താൻകൂടി പങ്കാളിയായ നിയമ സ്ഥാപനത്തിൽനിന്നുള്ള വരുമാനമായി കാണിച്ചിരിക്കുന്നത് 23 കോടി രൂപയാണ്. അഭിഭാഷകനായി സജീവ പ്രാക്ടീസ് ആരംഭിച്ച് ഏകദേശം 12 വർഷം മാത്രമായ കുഴൽനാടന് ഇത്രയധികം വരുമാനം ഉണ്ടായതു സംശയകരമാണെന്നു സി.എൻ.മോഹനൻ പറഞ്ഞു. 

‘‘2021 മാർച്ച് 18നു രാജകുമാരി സബ് റജിസ്ട്രാർ ഓഫിസിൽ റജിസ്റ്റർ ചെയ്യപ്പെട്ട വസ്തുവിനും റിസോർട്ടിനും മാത്യു കുഴൽനാടനും 2 പങ്കാളികളും വിലയായി കാണിച്ചത് 1.92 കോടി രൂപ മാത്രമാണ്. തൊട്ടു പിറ്റേന്ന്, മാർച്ച് 19നു മൂവാറ്റുപുഴ മണ്ഡലത്തിൽ മത്സരിക്കാൻ തിരഞ്ഞെടുപ്പു കമ്മിഷനു സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഈ വസ്തുവിലും റിസോർട്ടിലും തനിക്ക് 50% ഓഹരിയുണ്ടെന്നും അതിന്റെ മൂല്യം മൂന്നരക്കോടി രൂപയാണെന്നുമാണു മാത്യു കാണിച്ചത്. 50 ശതമാനത്തിനു മൂന്നരക്കോടിയെങ്കിൽ ആകെ വില ഏഴു കോടി വരും.

24 മണിക്കൂർ കൊണ്ട് 1.92 കോടി രൂപയുടെ മൂല്യം 7 കോടിയായി ഉയർന്നതിനെക്കുറിച്ചും സമഗ്രമായ അന്വേഷണം വേണം. ഈ വിഷയത്തിൽ മൂവാറ്റുപുഴ മണ്ഡലത്തിലെ ചിലർ സംസ്ഥാന സർക്കാരിനും വിജിലൻസിനും പരാതി നൽകിയിട്ടുണ്ട്. പരാതിയിൽ കഴമ്പുണ്ടെന്നാണു സിപിഎം കരുതുന്നത്. രാജ്യത്തെ മുൻനിര അഭിഭാഷകർക്കുപോലും ഇല്ലാത്തത്ര ഓഫിസുകൾ മാത്യു കുഴൽനാടനുള്ളതു കള്ളപ്പണം വെളുപ്പിക്കാനുള്ള മാർഗമാണ്’’– സിപിഎം ജില്ലാ സെക്രട്ടറി ആരോപിച്ചു.

English Summary: Kerala Government Sets Sights on Mathew Kuzhalnadan, MLA, in High-Profile Vigilance Investigation- Reports

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com